Monday, March 29, 2010

തണുത്ത മധുര കള്ള്

ഒടുവില്‍ BBC വരെ ചോദിച്ചു:
"വൈകിട്ടെന്താ പരിപാടി" എന്ന് .കേരളത്തിലെ മദ്യപാനാസക്തിയെ പ്രകീര്‍ത്തിക്കാന്‍ ഇതില്‍പ്പരം എന്ത് വേണം ? അത്രയ്ക്കുണ്ട് നമ്മുടെ കള്ളുകുടിയുടെ പ്രശസ്തി.ടെക്നോപാര്‍ക്കിന്റെ ഒരു കോണില്‍ ഇരുന്നു കള്ളുകുടിയുടെ ഉല്പത്തി രഹസ്യം തേടുകയാണ് ടെക്കി.

1980 - ലെ കോലങ്ങള്‍ എന്ന സിനിമയിലെ ( സംവിധായകന്‍ എന്റെ ഗുരുനാഥന്‍ K G George ആണ് ) കള്ളുവര്‍ക്കി എന്ന കഥാപാത്രത്തിന്റെ സുവിശേഷത്തില്‍ നിന്നും തുടങ്ങുന്നു കള്ളുകുടിയുടെ ചരിത്രം. " ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ശൂന്യമായി കിടക്കുന്നത് കണ്ടപ്പോള്‍ ദൈവത്തിനു ദുഖം തോന്നി.അവന്‍ പുരുഷനെ സൃഷ്ടിച്ചു. പുരുഷന്‍ മന സമാധാനത്തോട്‌ കൂടി ജീവിക്കുന്നത് കണ്ടപ്പോള്‍ ദൈവം സ്ത്രീയെ സൃഷ്ടിച്ചു. ഉടനെ പുരുഷന്‍ അവളെ പ്രേമിക്കാനും വിവാഹാലോചന നടത്താനും തുടങ്ങി.
സ്ത്രീയാകട്ടെ, പല പുരുഷന്മാരെ ഒരേ സമയം പ്രേമിച്ചു. ഒടുവില്‍ പുരുഷന്‍ കള്ള് കണ്ടു പിടിക്കുകയും മദ്യപാനം ആരംഭിക്കുകയും ചെയ്തു."
പിന്നീടു സംഭവിച്ചത് ഇങ്ങനെയാകാം.
കാലക്രമത്തില്‍ പുരുഷന്മാര്‍ കൂട്ടമായിരുന്നു കള്ള് കുടിക്കുകയും ദുഖങ്ങള്‍ പരസ്പരം പങ്കു വയ്ക്കുകയും ചെയ്തു പോന്നു. ഈ കൂട്ടായ്മ ഒടുവില്‍ കള്ള് ഷാപ്പുകള്‍ക്ക് പിറവി നല്‍കി. കാലമേറെ കഴിഞ്ഞപ്പോള്‍ പുതിയൊരു ലഹരി സംസ്കാരം നിലവില്‍ വരികയും "ബാറുകള്‍" എന്നറിയപ്പെടുകയും ചെയ്തു. "സോമ രസത്തിന്റെ " ഗുണ നിലവാരം അനുസരിച്ച് "ഈ പരിശുദ്ധ പാനീയത്തെ " കുടിയന്മാര്‍ മൂലവെട്ടി, മണവാട്ടി, ആനമയക്കി, ചാത്തന്‍ എന്നിങ്ങനെ പല പേരുകളില്‍ വിളിക്കുകയും ചെയ്തു.

ആധുനിക സമൂഹത്തില്‍ കള്ള് ഷാപ്പുകളുടെ പ്രസക്തിയെന്ത് ?
തുച്ഛമായ തുകയില്‍ "മന സമാധാനം " ലഭിക്കുന്നു എന്ന് മാത്രമല്ല " പൊതു വിജ്ഞാന നിലവാരത്തെ" ഗണ്യമായി ഉയര്‍ത്തുക കൂടി ചെയ്യുന്നുണ്ട് ഈ ഷാപ്പുകള്‍.കേര വൃക്ഷങ്ങള്‍ക്കിടയില്‍ ഉള്ള ആ ഓലപ്പുര പകര്‍ന്നു തരുന്നത് അന്നന്നത്തെ ചൂടന്‍ വാര്‍ത്തകള്‍ ആണ്. ഒപ്പം ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും കിട്ടാത്ത നാട്ടു വര്‍ത്തമാനങ്ങളും. ഈ coconut drink - ഇന്റെ ലഹരിയില്‍ നിന്നും ലഭിക്കുന്ന സുഖമല്ല, മറിച്ച് സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള ശക്തമായ കാഴ്ചപാടുകളും വാര്‍ത്തകളും പങ്കു വയ്ക്കുന്നതിലൂടെ ,
കേള്‍ക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദമാണ് ഈ "freezing Point " ലേക്ക് ആകര്‍ഷിക്കുന്നത്. അവിടെ നിന്നും ഉയരുന്ന പൂരപ്പാട്ടുകള്‍ക്ക് താളം പിടിച്ചും 2 കുപ്പി കാലിയാക്കി കൊണ്ടും നാം ലോകത്തോട്‌ വിളിച്ചു പറയും : "കള്ളേ നീ ശുദ്ധമുള്ളവന്‍ ആകുന്നു! എന്തെന്നാല്‍ , നിന്നിലായ് വീണു മരിക്കുന്ന ഈച്ചയേയും പുഴുക്കളെയും നീ വിദ്വാന്മാരുടെ മീശക്കുള്ളില്‍ കബറടക്കം ചെയ്യുന്നു..."

പിന്‍ കുറിപ്പ് :
ഒരു കള്ളി മുണ്ട് വാരി ചുറ്റി , നാടിലെ കള്ള് ഷാപിന്റെ ഒടിയാറായ മരബെച്ഞ്ചില്‍ ഇരുന്നു നുരഞ്ഞു പതയുന്ന കള്ളും എരിഞ്ഞു പുകയുന്ന മീന്‍ കറിയും കപ്പയും കഴിക്കുന്ന സുഖം , ടീം ഡിന്നറുകളില്‍ വിളമ്പുന്ന വിദേശ മദ്യങ്ങള്‍ അടക്കമുള്ള പഞ്ച നക്ഷത്ര ഭക്ഷണത്തെക്കാളും എത്രയോ പതിന്മടങ്ങാണ്.
അനിര്‍വചനീയമായ പരമാനന്ദം ആണ് അതിലൂടെ ലഭിക്കുന്നത് .
കള്ളുകുടി നാട്ടില്‍ ആസ്വാധനമെങ്കില്‍ പട്ടണത്തില്‍ സ്റ്റാറ്റസ് സിംബല്ലത്രേ.

ഒരു തികഞ്ഞ കുടിയന്റെ കവിതാശകലതില്‍ അഥവാ ഫിലോസഫിയില്‍ ഉപസംഹരിക്കുന്നു "തണുത്ത മധുര കള്ള് ".
"കള്ള് ഓളും നല്ലൊരു വസ്തു
ഭൂലോകത്തില്‍ ഇല്ലെടി പെണ്ണെ
എള്ള് ഓളും ഉള്ളില്‍ ചെന്നാല്‍
ഭൂഗോളം തരികിട തിമൃതൈ"

Wednesday, March 24, 2010

താനാരോ തന്നാരോ!

മീന സൂര്യന്റെ അന്തിവെയിലില്‍ ചെമ്പട്ട് ചുറ്റി , അരമണിയും പള്ളിവാളും ഏന്തിയ കോമരങ്ങള്‍ ...
ശീലമല്ലാത്ത പദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഗാനങ്ങളും "താനാരോ തന്നാരോ" ഏറ്റുപാടലുകളും ....
അതീവ രഹസ്യമായ മന്ത്ര വിധികളോടെ നടത്തുന്ന പൂജയും മറ്റു ആചാരങ്ങളും ...
കൊടുങ്ങലൂരിന്റെ പട്ടണ - ഗ്രാമ വീഥികളില്‍ അലയടിക്കുന്ന ഭരണി പാട്ടുകളും വില കുറഞ്ഞ റമ്മിന്റെ ഗന്ധവും ....
അത്യപൂര്‍വമായ ഈ ചടങ്ങുകളും ആചാരങ്ങളും ഭക്തിയുടെ, വിശ്വാസത്തിന്റെ പുതിയ നിര്‍വചനമാണ് നമുക്ക് പകരുന്നത്.
സര്‍വവും ദൈവ സന്നിധിയില്‍ അര്‍പ്പിച്ചു ഭക്തിയുടെ പാരമ്യത്തില്‍ ഏവരും അലിയുന്നത് ടെക്കിക്ക് പുതിയ ദൃശ്യാനുഭവമായി.

ടെക്കി ഓര്‍ക്കുന്നത് മറ്റൊന്നുമല്ല.
വിരലില്‍ എണ്ണാവുന്ന ടീമുകള്‍ പങ്കെടുക്കുന്ന ഡാന്‍സ് മത്സരങ്ങളും മറ്റും സംഘടിപ്പിക്കാന്‍ എത്ര എത്ര മീറ്റിങ്ങുകളും കോളുകളും കമ്മറ്റികളും ആണ് വിളിച്ചു കൂട്ടുന്നത്‌.
എന്നാല്‍ ടീം മീറ്റിങ്ങുകള്‍ ഇല്ലാതെ , പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടും മറ്റും തയ്യാറാകാതെ , ഒരു മെയില്‍ പോലും അയക്കാതെ വലിയ വലിയ ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആവും.
നാട്ടിലെ ഉത്സവങ്ങള്‍ തന്നെ ഉദാഹരണമാക്കാം.
പതിനഞ്ച് ആനയുടെ പൂരവും , വെടിക്കെട്ടും , താലം ഘോഷയാത്രയും പത്തു ദിവസത്തെ ഉത്സവവും പരസ്പര സഹകരണത്തിന്റെ മാത്രം ഫലമായി ഗംഭീരമായി കൊണ്ടാടുന്നു.
എല്ലാവര്‍ക്കും ആത്മ സംതൃപ്തി നല്‍കി കൊണ്ട് .....
ഒരു കലിപ്പ് മെയില്‍ പോലും അവശേഷിപ്പിക്കാതെ .....

Monday, March 15, 2010

മലയാളമേ - നിന്റെ മകനായി പിറന്നതെന്‍ പുണ്യം.

മമ്മി ഡാഡി സംസ്കാരത്തില്‍ ജനിച്ചു വീഴുകയും മണ്ണിന്റെ മണമറിയാതെ , കേരളീയ ജീവിതത്തിന്റെ താളവും തുടിപ്പും അറിയാതെ , ഇന്റര്‍നെറ്റില്‍ പരതിയും വീഡിയോ ഗയിമുകളില്‍ വെടി വച്ചും വളരുന്ന പുതിയ തലമുറയ്ക്ക് ആ 51 അക്ഷരങ്ങളുടെ മാസ്മരികത അനുഭവിക്കാന്‍ ആവാതെ പോകുന്നതില്‍ ദുഃഖം തോന്നുന്നു.
മലയാള സാഹിത്യത്തെ വാനോളം ഉയര്‍ത്തിയ മഹാന്മാരുടെ കൃതികള്‍ വായിക്കാന്‍ അറിയാതെ പാശ്ചാത്യ രചനകളുടെ പിന്നാലെ പായുകയും അവ ഉത്കൃഷ്ടം എന്ന് വിശേഷിപ്പിക്കുന്ന തലമുറ "എനിക്ക് മലയാലം അരിയില്ല" എന്ന് അഭിമാനത്തോടെ മൊഴിയുമ്പോള്‍ നിങ്ങള്‍ അറിയുക :
ഒരു ശരാശരി മലയാളിയുടെ തുടിപ്പുകളും, സര്‍ഗവാസനയും, ഭാവനയും, സൌന്ദര്യവും പിന്നെ "ആര്‍ക്കും അനുകരിക്കാന്‍ ആവാത്ത ദൈവത്തിന്റെ വരദാനവും " ആണ് നിങ്ങള്‍ക്ക്
നഷ്ടമാവുന്നത് എന്ന് .ഒപ്പം കാലത്തെ അതി ജീവിക്കുന്ന സര്‍ഗാത്മകത നിറഞ്ഞു തുളുമ്പുന്ന വാക്കുകളും വരികളും ആന്നെന്നും.
അതി വിശിഷ്ടമായ ആ പൈതൃകത്തെ നാം നഷ്ടപ്പെടുത്തരുത്.
ഓര്‍ക്കുക :
ശാഖകള്‍ എവിടെയോ ആവട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം എന്ന ഏതൊ ഒരു മഹാനുഭാവന്റെ വാക്കുകള്‍. മലയാളമെന്ന ആ വേരുകളിലേക്ക് നമുക്ക് മടങ്ങാം. അതിന്റെ സൌന്ദര്യത്തെ ആവോളം ആസ്വദിക്കാം, പകര്‍ന്നും നല്‍കാം.

അനുബന്ധം:
ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ ആദ്യ ദിനമായിരുന്നു ഇന്ന്. ( ഒരു പക്ഷെ, അവസാനത്തെ SSLC പരീക്ഷയാവാം ഇത്).മലയാളം ആയിരുന്നു വിഷയം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷാക്കാലത്ത്,
ഉത്തരം അറിയാവുന്ന ഒറ്റ ചോദ്യവും ഇല്ലാതിരുന്നപ്പോള്‍ യേതോ ഒരു വിദ്വാന്‍ ഉത്തര കടലാസ്സില്‍ ഒരു കവിത കുറിച്ചു. ക്ലാസ്സില്‍ നിന്ന ടീച്ചറെ കുറിച്ചായിരുന്നു വര്‍ണ്ണന.

കൊച്ചമ്മന്നീ നിന്റെ പൊട്ട്
കണ്ടാല്‍ എനിക്ക് വട്ട്
ഒന്നുകില്‍ നീയെന്നെ കെട്ട്
അല്ലെങ്കില്‍ നീയെന്നെ തട്ട്.

പരീക്ഷണങ്ങള്‍ തുടരുന്നു.....

Tuesday, March 9, 2010

ആദമിന്റെ വാരിയെല്ല്

1911 - ല്‍ ക്ലാര സെത്കിന്‍ തുടങ്ങി വച്ചതാണ് ഇപ്പോള്‍ ശതാബ്ദി ആഘോഷിക്കുന്ന വനിതാ ദിനം.
ഓര്‍മിക്കാനും ഓമനിക്കാനുമാണ് നാം ദിനങ്ങള്‍ ആഘോഷിക്കുന്നത്. ആദമിന്റെ കാലം തൊട്ടേ പുരുഷന്മാരുടെ
അനു നിമിഷമുള്ള ചിന്തകളില്‍ സ്ത്രീകളുണ്ട്. എന്നിട്ടും തങ്ങളെ ഓര്‍ക്കുന്നതിനു സിനിമ കണ്ടും , സാരി ഉടുത്തും, മത്സരങ്ങള്‍ സംഘടിപ്പിച്ചും വനിതകള്‍ വനിതാ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

കേറും ഞങ്ങള്‍ തെങ്ങിന്മേല്‍
ഞങ്ങള്‍ ഓടിക്കും ഓട്ടോറിക്ഷ
എന്ന് മുദ്രാവാക്യം വിളിക്കുന്ന ലലനാമണികള്‍ എന്ത് കൊണ്ട് ഒരു പുരുഷ ദിനം ഇല്ലന്ന് ഓര്‍ക്കുന്നില്ല.
ആദാമിന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിച്ചത് ആയതിനാല്‍ വനിതകള്‍ക്ക് വോട്ടവകാശം
വേന്നമെന്നു ആദ്യമായി വാദിച്ചത് ബ്രിട്ടീഷുകാരനായ ജോണ്‍ സ്ട്യുവര്റ്റ് മില്‍ ആണ്. അന്ന് തൊട്ടു ഇന്ന് വരെ ഫെമിനിസ്റ്റുകളും വനിതാ പ്രസ്ഥാനങ്ങളും ആഞ്ഞു പരിശ്രമിച്ചിട്ടും ഭൂരിഭാഗം വനിതകളും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ ജീവിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രശസ്തി വര്‍ധിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തികള്‍ വേണ്ടത്ര ഫലിക്കുന്നില്ല എന്നത് വ്യക്തമാകുന്നത് അമ്മായി മീശ വച്ചാല്‍ അമ്മാവന്‍ ആവില്ല എന്നതാണ്.
കഴിവുറ്റ നേതൃപാടവവും ആര്‍ജവമുള്ള ആശയ വിനിമയ പാടവവും കൊണ്ട് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് സ്ത്രീകള്‍ കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിനു വേണ്ട പ്രോത്സാഹനവും
അവസരങ്ങളും ആണ് നാം അവര്‍ക്ക് വേണ്ടി ഒരുക്കേണ്ടത്. അവരുടെ ജീവിത നിലവാരം ഉയരുന്നതിന് നിലവില്‍ ഉള്ള വ്യവസ്ഥിതിയെ പൊളിചെഴുതാനും നാം തയ്യാറാകണം.

അനുബന്ധം:
സ്ത്രീകള്‍ക്ക് 33 % സംവരണം നല്‍കുന്ന വനിതാ സംവരണ ബില്ലിനെ ചൊല്ലിയുള്ള കയ്യാങ്കളി വനിതാ ദിനത്തിന്റെ പൊലിമ കുറച്ചു.ഭാരതീയ വനിതകള്‍ക്കുള്ള ഒരു അവിസ്മരണീയ വനിതാ ദിന സമ്മാനമാണ് രാജ്യ സഭയിലെ കോലാഹലങ്ങളില്‍ നഷ്ടമായത്. അതെ സമയം കാതറിന്‍ ബിഗ്ലോ മികച്ച സംവിധായകക്ക് ഉള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യ വനിതയായതും ഇതേ വനിതാ ദിനത്തില്‍ തന്നെ
എന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നു.

Thursday, March 4, 2010

Hi daa....Bye daa.

മുട്ട് മടക്കാതെ കൈ നീട്ടി ചലിപ്പിക്കുന്ന ടാറ്റാ ആംഗ്യങ്ങളില്‍ ആണ് പലപ്പോഴും ആധുനിക സൌഹൃദങ്ങള്‍ നില നില്‍ക്കുന്നത്. ഈ ഹായ്-ബൈ ബന്ധങ്ങള്‍ക്കിടയില്‍ നമുക്ക് നഷ്ടമാകുന്നത് സൌഹൃദങ്ങള്‍ മാത്രമല്ല , മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള സഹൃദയത്വവും കൂടിയാണ്.
പറഞ്ഞിട്ട് കാര്യമില്ല.
ജീവിതം ഒന്നേയുള്ളുവെന്നും അത് ആഘോഷമായി കൊണ്ടാടുവാന്‍
ഉള്ളതാന്നെന്നും വിചാരിക്കുന്ന പുതു തലമുറയ്ക്ക് യഥാര്‍ത്ഥ സ്നേഹ ബന്ധങ്ങളുടെ
ഊഷ്മളത തിരിച്ചറിയുവാന്‍ എവിടെ സമയം ?
ഒരു സെക്കന്റിനും മിനിട്ടിനും നൂറു കണക്കിന് ഡോളര്‍ വിലയുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി
എന്തിനു സമയം ചിലവഴിക്കണം? മണ്‍മറഞ്ഞ സുഹൃത്തിനു വേണ്ടി ഒരു നിമിഷം മൌനം
ആച്ചരിക്കുമ്പോഴും അതില്‍ നിന്നും ലഭിക്കുന്ന ROI - (Return on Investment ) എന്താന്നെന്നു ആയിരിക്കും അവന്‍ ആലോചിക്കുന്നത്.
ഡോളറും യൂറോയും യാനുമല്ല മറിച്ച് സമയമാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌ എന്ന്
വരുമ്പോള്‍ എന്തിനേയും കീഴടക്കി ശീലിച്ചിട്ടുള്ള അവന്‍ സമയത്തെയും വെല്ലുവാന്‍
തയാറാകുന്നു.
അതിനു വേണ്ടി ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അവന്‍ കമ്പ്യുട്ടറിനു മുന്നില്‍ ചിലവഴിക്കുന്നു.
അത് വഴി സമ്പാദിക്കുന്നു, സല്ലപിക്കുന്നു, ആസ്വദിക്കുന്നു, അറിവുകള്‍ നേടുന്നു, അങ്ങനെ സമയത്തെയും കീഴടക്കുന്നു.
ഏറ്റവും ഒടുവില്‍ കൂട്ടിയിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും ജീവിതത്തില്‍ എന്തോ ഒരു കുറവ് കാന്നുന്നു. കാലക്രമത്തില്‍ അത് വലിയൊരു വിടവായി മാറും .
അത് മറ്റൊന്നും ആയിരിക്കില്ല , ജീവിതം തന്നെ ആയിരുന്നുവെന്നു വളരെ വൈകി അവന്‍ മനസ്സിലാക്കും.
ജീവിച്ചതിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിപ്പിക്കാത്ത ജീവിതത്തിന്റെ ....

Monday, March 1, 2010

പ്രൊഫഷണലിസം

ഈ കുറിപ്പെഴുതുവാന്‍ പ്രചോദനം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശബ്ദതാരാവലിയുടെ പരസ്യ വാചകമാണ്.
"കാലികമായി പരിഷ്ക്കരിക്കപ്പെടാത്ത നിഘണ്ടുക്കള്‍ നോക്കുകുത്തികള്‍ ആണ്.
അവയില്‍ നോക്കുകുത്തി എന്നാ പദം പോലും ഉണ്ടാവില്ല"

പദങ്ങളും അര്‍ത്ഥങ്ങളും വിവരിക്കുന്ന നിഘണ്ടുവില്‍ professionalism എന്ന വാക്കിന്‍റെ അര്‍ത്ഥം ഇങ്ങനെ:
the ability or skill expected of a professional . എന്നാല്‍ ഇന്നത്തെ corporate jungle - ഇല് ‍ഇതിന്റെ അര്‍ത്ഥം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "നാടോടുമ്പോ നടുവേ ഓടണം" എന്നാണ്.
1500 രൂപ മാസ ശംബളം മേടിക്കുന്നവര്‍ മുതല്‍ 15000 കണക്കിന് രൂപ മൊബൈല്‍ ബില്‍ മാത്രം അടച്ചു തള്ളുന്നവര്‍ വരെയുള്ള IT സാമ്രാജ്യത്തില്‍ professionalism എന്ന വാക്കിനു ഒട്ടേറെ സാധ്യതകള്‍ ആണുള്ളത്.

തന്‍റെ തലയിലൂടെയാണ് എല്ലാ കാര്യങ്ങളും ഓടുന്നത് എന്ന് വരുത്തി തീര്‍ക്കുക (ഞാന്‍ ഇല്ലെങ്കില്‍ നാളെ ശൂന്യം എന്ന മട്ടില്‍), വളരെ ആയാസത്തോടെയാണ് ഓരോന്നും ചെയ്തു തീര്‍ക്കുന്നത് എന്ന് മെയിലുകള്‍ അയക്കുക,
ഒരു തിരക്കും ഇല്ലെങ്കില്‍ പോലും കൈയില്‍ 2 ഡയറിയും 3 മൊബൈല്‍ ഫോണും ചെവിയില്‍ ഹെഡ് ഫോണും തിരുകി എപ്പോഴും ബിസി ആന്നെന്നു മറ്റുള്ളവരെ തെറ്റിധരിപ്പിക്കുക, 24x7 ജോലി ചെയ്യുക ആന്നെന്നു മറ്റുള്ളവര്‍ വിചാരിക്കുന്നതിനു അസമയങ്ങളില്‍ (രാത്രി ഒരു മണി മുതല്‍ വെളുപ്പിന് അഞ്ചു മണി വരെ) മെയിലുകള്‍ അയക്കുക , ഒന്നുമറിയില്ലെങ്കില്‍ പോലും പണ്ഡിതനെ പോലെ സംസാരിക്കുക തുടങ്ങിയവയാണ് ആധുനിക പ്രൊഫഷണല്‍ ഇന്റെ മാനരിസങ്ങളായി ആവശ്യപ്പെടുന്നത്.

ആത്മാര്‍ത്ഥത യെക്കാളും അഭിനയത്തിന് പേരും പെരുമയും ലഭിക്കുമ്പോള്‍ നാം എന്തിനു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കണം?"കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക" എന്ന പ്രൊഫഷണല്‍ തത്വം നാം സ്വീകരിക്കണം.

നിഘണ്ടുവില്‍ അര്‍ത്ഥം പൊളിച്ചെഴുതെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയ മുണ്ടായതാന്നെന്‍ പരാജയം
എന്ന കവിവാക്യം ഓര്‍ക്കുക.