Monday, May 23, 2011

അ - അമ്മ

ഇക്കഴിഞ്ഞ മാതൃദിനത്തില്‍ (2011 മെയ്‌ 8) സോഷ്യല്‍ മീഡിയ വെബ് സൈറ്റുകളില്‍ നൂറുകണക്കിന് മാതൃദിന സന്ദേശങ്ങള്‍ പെയ്തിറങ്ങുകയായിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും ആരാധനയും സൌന്ദര്യവുമൊക്കെ പ്രത്യേക അനുപാതത്തില്‍ കൂട്ടികുഴച്ചുള്ള അത്യാകര്‍ഷകമായ മേഘ സന്ദേശങ്ങള്‍!

സ്നേഹത്തിന്റെ ഒരുപിടി ചോറുരുളയായും നിറഞ്ഞ വാത്സല്യത്തിന്റെ വരദാനമായും കാച്ചിയ വെളിച്ചെണ്ണയുടെ മണമായും താരാട്ട് പാട്ടിന്റെ ഈണമായും സഹനത്തിന്റെ പര്യായമായും അക്ഷരമാലാ പദങ്ങളിലെ ആദ്യാക്ഷര അനുഭവമായും വാക്കുകളിലൂടെ വിസ്മയമാകുകയാണ് "അമ്മ" എന്ന ദൈവ സാന്നിധ്യം.
എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളെ അര്‍ത്ഥപൂര്‍ണമായി വിലയിരുത്താത്ത, പൊങ്ങച്ചത്തിന് വേണ്ടി മാത്രമുള്ള, മാതൃദിനത്തിലെ ഇത്തരം "കേളിക്കൊട്ടുകളും" "ആരവങ്ങളും" ഫലശൂന്യമാണെന്ന് പറയാതെ വയ്യ!

നടന്നു വന്ന വഴികളില്‍ നാം കണ്ട കാഴ്ചകളെ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ നമുക്ക് മുന്നില്‍ തെളിയുന്നത് ഒട്ടും ആശ്വാസ്യകരമല്ലാത്ത വസ്തുതകള്‍ തന്നെയാണ്. സനാഥയായിരുന്നിട്ടും അനാഥയായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതും വൃദ്ധസദനങ്ങളിലേക്ക് എത്തിപ്പെട്ടതുമായ അമ്മമാരും, തിരക്കിനു വേണ്ടി തിരക്കു ഭാവിക്കുന്ന മക്കളുടെയും പുതുമകള്‍ക്ക് പിറകെ പായുന്ന കൊച്ചുമക്കളുടെയും ഇടയില്‍ ഒരിറ്റു സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ ചോദ്യചിഹ്നങ്ങള് ആകുന്നുണ്ട്. ‍

നാം ഓര്‍ക്കുക:

അവഗണനക്കും സഹനങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കുമിടയിലും,
പാതി പറഞ്ഞ കഥകളും ആശ്വാസ വചനങ്ങളും മനസ്സു നിറയെ സ്നേഹവുമായി 'അമ്മ" നമ്മോടൊപ്പം എന്നുമുണ്ടാവുമെന്ന്.. കതോര്‍ത്താല്‍ കേള്‍ക്കാവുന്നത്ര അടുത്ത് ... കൈയെത്തിച്ചാല്‍ തൊടാവുന്നത്ര അടുത്ത്... ഉറവ വറ്റാത്ത ആ സ്നേഹത്തിനു മുന്‍പില്‍, അനുസ്യൂതം പ്രവഹിക്കുന്ന ആ അനുഗ്രഹങ്ങള്‍ക്ക് മുന്‍പില്‍, പുത്തന്‍ ഉണര്‍വുകള്‍ നല്‍കുന്ന ആ തലോടലിനു മുന്‍പില്‍ ഹൃദയാര്‍പ്പണം ചെയ്ത ഒരായിരം പനിനീര്‍പ്പൂക്കള്‍...