Saturday, April 24, 2010

വിശദീകരിക്കാനാവാത്ത എന്തോ ഒന്ന്

6304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്‌.
കോട്ടയം കഴിഞ്ഞതോടെ വിജനമായ ആ ട്രെയിനിന്റെ ഏഴാമത്തെ ബോഗിയില്‍ ഇരുന്നു ഞാന്‍ ഏകാന്തതയുടെ തടവറയില്‍ അകപ്പെടുമ്പോള്‍ മൊബൈലില്‍ നിന്നും ഉയരുന്ന
സംഗീത ധാര , ഗന്ധര്‍വ ഗായകന്റെ "വാടാമലരുകള്‍ ..."
"പാടാത്ത വീണയും പാടും ..
പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍ ..
പാടാത്ത മാനസ വീണയും പാടും ...
ചിന്തകളില്‍ രാഗ ചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളെ ...
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ നമ്മള്‍ ഒന്നാകുമീ ബന്ധനത്താല്‍...
അകലുകില്ല , ഇനിയും ഹൃദയങ്ങള്‍ അകലുകില്ല ......"

ഇരുട്ടിനെ കീറി മുറിച്ചു , ഒരേ താളത്തില്‍ ശബ്ദം പുറപ്പെടുവിച്ചു എറണാകുളം ലക് ഷ്യമാക്കി വഞ്ചിനാട് കുതിക്കുമ്പോള്‍ , ആ ഗാനത്തില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് ." കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതായ അപ്പോഴത്തെ പ്രണയ വിചാരങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ "വിശദീകരിക്കാനാവാത്ത എന്തോ ഒന്ന് ".

പ്രണയത്തിന്റെ പിറവി ചിന്തകളുടെ മണല്‍ കൂനകളില്‍ നിന്ന് ആണെന്നും പ്രണയം സന്ദ്രമാകുന്നത് മൌനത്തിന്റെ നിമിഷങ്ങളില്‍ ആണെന്നും തിരിച്ചറിയുവാന്‍ ഞാന്‍ ഒരുപാട് വൈകി .
അനുഭവിച്ചറിഞ്ഞ ഓരോ പ്രണയങ്ങളും പുതിയ നിര്‍വ്വചനങ്ങള്‍ ആണ് എനിക്ക് പകര്‍ന്നു നല്‍കിയത് .

അപ്പോഴാണ്‌ അത് ശ്രദ്ധയില്‍ പെട്ടത്.
സീറ്റിനു മുകളിലായി ആരോ പേന കൊണ്ട് എഴുതിയ വാക്കുകള്‍ "നഷ്ട്ടപെടാം, പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് ". ഈ വാക്കുകളുടെ പ്രചോദനത്തില്‍ എന്റെ ഹൃദയം പ്രണയം തേടിയുള്ള യാത്രകളിലേക്ക് കുതിച്ചു തുടങ്ങിയിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു.
പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞത് എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ ആണ് ...
മഞ്ഞു കട്ടകള്‍ വീണലിഞ്ഞ വിസ്കിയുടെ ലഹരിയിലേരി വായിച്ചു തീര്‍ത്ത അപസര്‍പക കഥകള്‍ മുതല്‍ ചിത്രകഥകള്‍ വരെയുള്ള കിത്താബുകളില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിന്റെ നവരസങ്ങള്‍ ....
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണം ആന്നെന്നു പറഞ്ഞു തരുവാന്‍ ക്ലാസ്സുകള്‍ കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി ...
batch mate - ആയി പഠിച്ചിട്ടും , ഒരു വാക്ക് പോലും മിണ്ടാതെ , കണ്ട ഭാവം നടിക്കാതെ രണ്ടു കൊല്ലം തള്ളി നീക്കുകയും ഒടുവില്‍ " നീ എന്റെതാണ് " എന്ന ഉള്‍വിളിയില് ‍ഓട്ടോഗ്രാഫില്‍ ഒന്നും എഴുതാതെ മടക്കി തരികയും പിന്നീട് ജീവിതസഖി ആവുകയും ചെയ്ത അഞ്ജലി ...
പ്രേമഭാഷണങ്ങളിലൂടെ പ്രണയത്തിന്റെ പുത്തന്‍ ശബ്ദ വിസ്മയങ്ങള്‍ പകര്‍ന്നു തന്ന സ്നേഹിത...
അനുരാഗത്തിന്റെ പരമാനന്ദത്തില്‍ സൌന്ദര്യധാമങ്ങള്‍ ഒഴുക്കിയ വിയര്‍പ്പില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിനെ ഗന്ധം ...
പ്രണയം, ജീവിതമാണ് എന്ന് പറഞ്ഞ ഓഷോ മുതല്‍ നിലാവെളിച്ചമാണ് എന്ന് പറഞ്ഞ ബഷീര്‍ വരെ ഉള്ളവരുടെ പ്രണയ ഭാവനകള്‍...
ഒടുവില്‍ ,
കാലമേറെ കടന്നു പോയിട്ടും , രണ്ടു കുട്ടികളുടെ അമ്മ ആയിട്ടും "ഒന്നിനും അല്ലാതെ എന്തിനോ " എന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്ന കലാലയ കൂട്ടുകാരി, എന്റെ വാവ..
ഒരു പതിറ്റാണ്ട് മുന്‍പ് , അവളുടെ ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഞാന്‍ എഴുതിയത് "ഒരു മാത്രയെങ്കിലും ഓര്‍ക്കുമോ നീ എന്നെ , സ്നേഹിച്ചിരുന്നോരാളായി മാത്രം" എന്ന് ആന്നെന്നു അവള്‍ ഈയിടെ പറയുകയുണ്ടായി. എന്നാല്‍ ജീവിതത്തിന്റെ ഒരു മാത്ര മാത്രമല്ല , ജീവിതം തന്നെ സമര്‍പ്പിച്ചു സ്നേഹിക്കുന്ന ആ "മന:പൊരുത്തതെ" ഞാന്‍ എന്താണ് വിളിക്കേണ്ടത് ?
ചിതലരിക്കാത്ത ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ ആ "മനസ്സിന്" ഞാന്‍ എന്താണ് തിരിച്ചു നല്‍കേണ്ടത് ?

മൊബൈലില്‍ നിന്നും "വാടാമലരുകള്‍" ഒഴുകി കൊണ്ടിരിക്കുന്നു ...
ഹൃദയത്തിനുള്ളില്‍ പ്രണയത്തിന്റെ വെളിപാടുകളും ...

യാത്രയുടെ അന്ത്യത്തില്‍ , ചായം തേക്കാത്ത നിറം മങ്ങിയ വഞ്ചിനാട് എക്സ്പ്രസ്സ്‌ - ഇന്റെ ചവിട്ടു പടിയില്‍ ഇരുന്നു ഇരുട്ടിന്റെ ആത്മാവിലേക്ക് നോക്കി ഞാന്‍ ചിന്തിച്ചു.
പ്രണയമെന്നത് വികാരമോ ആകര്‍ഷണമോ അനുഭൂതിയോ ചാപല്യമോ മാനസിക അവസ്ഥയോ ?
എന്നാല്‍ അത് "വിശദീകരിക്കാന്‍ ആവാത്ത എന്തോ ഒന്ന്" ആന്നെന്നു ഞാന്‍ തിരിച്ചറിയുമ്പോള്‍ ദൂരെ "എറണാകുളം ജങ്ക്ഷന്‍" എന്ന ബോര്‍ഡ് തെളിയുന്നു ..
ആദ്യ പ്രണയം തൊട്ടുള്ളവരുടെ മുഖങ്ങള്‍ എന്റെ മനസ്സിലും .....


പിന്കുറിപ്പ് :
സ്ഥാപിത താല്പര്യങ്ങള്‍ക്ക് അനുസരിച്ചും മുന്‍ നിശ്ചയിച്ച അജണ്ട പ്രകാരവും പോളിഷ് ചെയ്ത ഭാഷണങ്ങളും പെരുമാറ്റ രീതികളും മാത്രമുള്ള "മൊബൈല്‍ ഫോണ്‍ കാലത്തെ പ്രണയം" നമുക്ക് അന്യമാക്കുന്നത് വര്‍ണ്ണനാതീതമായ അനുഭൂതികളും ഭാവനയാല്‍ നെയ്യുന്ന സുന്ദര സ്വപ്നങ്ങളെയുമാണ്‌. കരിവളയും കണ്മഷിയും കമ്മലുകളും മധുരോധാരമായ വാക്കുകളും നിറഞ്ഞ പ്രേമ ലേഖനങ്ങളും പ്രണയത്തിന്റെ വിസ്മൃതിയിലാണ്ട അടയാളങ്ങള്‍ ആകുന്നു.അവ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന സ്മാരക ശിലകളായി അവശേഷിക്കും.

ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്.
അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....

Monday, April 12, 2010

Corporate Social Responsibility - ഒരു പുനര്‍വിചിന്തനം

ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വീതം വനസംരക്ഷണത്തിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗത്തിനും വേണ്ടി നിയോഗിച്ചു അതിലൂടെ സാമൂഹിക പ്രതിബദ്ധതക്ക് തുടക്കമിട്ടതാണ് രാജ ഭരണ കാലഘട്ടം.പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍ മാത്രമല്ല കോര്‍പ്പറേറ്റ്- കളും ഒരു സമൂഹ ജീവിയാണ് എന്ന തിരിച്ചറിവില്‍ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒട്ടേറെ ആശയങ്ങള്‍ പകരുകയും ജനകീയ പങ്കാളിത്തതോടെ പലതും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമാധാനത്തിനു വേണ്ടി പ്രാവുകളെ പറത്തുക, പ്ലകാര്‍ഡുകള്‍ ഏന്തി സൈക്കിള്‍ യാത്രകള്‍, ആരോഗ്യ വാരാഘോഷങ്ങള്‍, ഹരിത വിപ്ലവത്തിന് വൃക്ഷ തൈകളുമായി റാലികള്‍ നടത്തുക , കടല്‍ തീരത്ത് മണല്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങി ചില നിരന്തരമായ നിരര്‍ഥക ശ്രമങ്ങള്‍ക്കാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. വര്‍ത്തമാന കാലത്തില്‍ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന ഇത്തരം പൊള്ളയായ പ്രകടനങ്ങള്‍ അല്ലാതെ "giving back to society " എന്ന പ്രതിജ്ഞ ആത്മാര്‍ത്ഥമായി പാലിക്കപ്പെടുന്നുണ്ടോ ? അവ സമൂഹത്തിനു ഗുണപ്രദമാകുന്നുണ്ടോ? ആനുകാലിക സംഭവങ്ങള്‍ അനുഭവിച്ചു അറിയുമ്പോള്‍ ടെക്കി ഒരു പുനര്‍വിചിന്തനം നടത്തുകയാണ്. കൊട്ടും കുരവയും ഘോഷങ്ങളും ആയി നമ്മള്‍ നല്‍കുന്നതാണോ സമൂഹത്തിനു ആവശ്യമുള്ളത് ?

കാലിക പ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് ടെക്കി ശ്രദ്ധ ക്ഷണിക്കുകയാണ്.

ആഴ്ചയില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് കേരള സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് വഴി കൈത്തറി വസ്ത്രങ്ങള്‍ ജനകീയമാക്കുവാനും അതിനുമുപരി ആയിരക്കണക്കിന് വരുന്ന കൈത്തറി തൊഴിലാളികളുടെ ജീവിത വീഥിയില്‍ ഒരു തരി വെളിച്ചം പകരുവാനും സഹായകമാകുമായിരുന്നു, ഒപ്പം നാശോന്മുഖമായികൊണ്ടിരിക്കുന്ന ഒരു വ്യവസായത്തെ പുനരുജീവിപ്പിക്കുവാനും സാധിക്കുമായിരുന്നു. എന്നാല്‍ സര്‍കാരിന്റെ ആഹ്വാനം വേണ്ടവിധം പ്രാവര്‍തികമാകുന്നില്ല എന്നത് ദുഖകരമായ വസ്തുതയാണ്.
ആയിരക്കണക്കിന് രൂപ കൊടുത്തു വിദേശ ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ മാത്രം വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി മാത്രം ജീവിത നിലവാരത്തെ നിര്‍ണയിക്കുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ പ്രൊഫഷനല്‍ സമൂഹത്തിനു
ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കൈത്തറി വസ്ത്രം (ഷര്‍ട്ടോ, ചുരിധാരോ എന്തുമാകട്ടെ) ധരിച്ചു കൂടെ? ഒരാള്‍ ഒരു ജോഡി വസ്ത്രം മാത്രം എടുത്താലും മുപ്പതിനായിരത്തില്‍ അധികം തുണിത്തരങ്ങള്‍ ടെക്നോപാര്‍ക്കില്‍
മാത്രം ചിലവാകില്ലേ? നമ്മുടെ കാലാവസ്ഥക്ക് എന്ത് കൊണ്ടും അനുയോജ്യം ഇത്തരം വസ്ത്രങ്ങള്‍ അല്ലെ?
സമൂഹത്തിനു നന്മ വരണം എന്ന് അല്‍പ്പമെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ , ഉത്തരവാദിത്വമുണ്ടെങ്കില്‍ , അതുമല്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടെങ്കിലും കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന് എന്ത് കൊണ്ട് കോര്‍പ്പറേറ്റ് - കള്‍ക്ക് മുന്‍കൈ എടുത്തു കൂടാ?
(വലിയ കേമന്മാരാണെന്ന് ചമഞ്ഞു നടക്കുന്ന നമുക്കും ഇത് ബാധകമാണ്. വസ്ത്ര ധാരണത്തില്‍ മാത്രമല്ല , പ്രവര്‍ത്തികളിലും വ്യക്തിത്വമുണ്ടെന്നു നാം തിരിച്ചറിയണം. "തള്ളു മാഹാത്മ്യത്തിനു " പരിധിയുണ്ടെന്നും ആത്മാര്‍ഥ സേവനത്തിനു അതില്ലെന്നും നാം മനസിലാക്കുക)

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കൈത്തറി വസ്ത്രം നിര്‍ബന്ധമാക്കുക.അത് വഴി കൈവരുന്നത് ഒരു സമൂഹത്തിന്റെ ഉന്നമനം മാത്രമല്ല , സത് പ്രവര്‍ത്തി ചെയ്യുമ്പോള്‍ ലഭിക്കുന്ന മന സംതൃപ്തി കൂടിയാണ്.

Monday, April 5, 2010

കഥാപാത്രങ്ങളും അഭിനേതാക്കളും

പാണ്ടവര്‍ക്ക് ലഭിച്ച "കാമ്യകം" പോലെ ആരും കൊതിക്കുന്ന ഒരു സ്വപ്ന ഭൂമി, ടെക്നോപാര്‍ക്ക്‌.
300 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന, 4 മില്യണ്‍ ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന 150 - ഓളം കമ്പനികളും
മുപ്പതിനായിരത്തിലധികം തൊഴിലാളികളും ... വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും സമഞ്ജസ സമ്മേള്ളനം.ജോലിയിലെ കൂട്ടായ്മ (harmony @ work ) വിളംബരം ചെയ്യുന്ന ഈ അത്ഭുത ലോകത്തെ നേര്‍ കാഴ്ചകള്‍ ആണ് കഥാപാത്രങ്ങളും അഭിനേതാക്കളും.

ടെക്നോദ്യാനം എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ലോകം . ഇവിടെ "ജീവിതം" ഇല്ലാതെ ജീവിക്കുന്ന കുറെ മനുഷ്യര്‍.
ഇവര്‍ക്കിടയില്‍ ആത്മാര്‍തഥക്കോ മനുഷ്യത്വത്തിനോ കടപ്പാടുകള്‍ക്കോ വലിയ വില കല്‍പ്പിക്കരുത് . ഇതിനു അപവാദമെന്നവണ്ണം ഊഷ്മളമായ സുഹൃത്ത് ബന്ധങ്ങളും ജോലി - ജീവിതത്തെ കൃത്യമായി തുലനം ചെയ്തു , സാമൂഹിക - സാംസ്കാരിക മേഖലകളില്‍ ഇടപെട്ടു അവയോടു
ഇണങ്ങിയും പിണങ്ങിയും ജീവിതത്തെ മൊത്തമായും ചില്ലറയായും ആസ്വദിക്കുന്നവരും ഉണ്ട്. എഴുതപ്പെടുന്ന ജീവിത പാഠങ്ങളും ആസ്വാദന ശീലങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തിയെക്കാം.
പങ്കു വയ്ക്കുന്ന കലപ്പില്ലാത്ത സത്യങ്ങളില്‍ പലതും ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയെക്കാം.
പ്രിയ വായനക്കാരാ ഒന്നോര്‍ക്കുക :
ഞങ്ങളും മജ്ജയും മാംസവുമുള്ള മനുഷ്യര്‍ തന്നെ.
ഈ വേദിയില്‍ ജീവിത നാടകം ആടിതകര്‍ക്കുന്നവര്‍ക്ക് പോള്‍മുനിയുടെ അഭിനയ ശാസ്ത്രത്തെ വെല്ലുന്ന ഭാവ പ്രകടനങ്ങളും ചലനങ്ങളും ആന്നുള്ളത്. നിങ്ങള്‍ക്കവ ഏതറ്റം വരെയും കണ്ടു ആസ്വദികാം, പങ്കു ചേരാം , ആവേശം കൊള്ളാം, സഹതപിക്കാം.
പല വിധ അരാജകത്വങ്ങള്‍ക്കിടയില്‍ അവര്‍ പച്ചയായ ജീവിത യാഥാര്‍ത്യങ്ങളെ കണ്ടിലെന്ന് നടിക്കുന്നു.
കാരണം അത്തരം കാഴ്ചകള്‍ക്ക് കച്ചവട മൂല്യം കുറവാന്നലോ.
എന്നാല്‍ കാണാതെ പോകുന്ന ആ കാഴ്ചകളിലേക്ക് ആണ് ടെക്കി സഞ്ചരിക്കുന്നത്.

125 - ല്‍ അധികം സിനിമ ഗാനങ്ങള്‍ ഹൃദിസ്ഥമാക്കി വേദികളില്‍ ആലപിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ M.A ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ പഠിപ്പിക്കുന്ന ക്ലീനിംഗ് തൊഴിലാളി വരെയുള്ള കഥാപാത്രങ്ങള്‍..
stuff ഇല്ലെങ്കിലും വെറും വാചക കസര്‍ത്ത് കൊണ്ട് ജീവിക്കുന്നവരാണ് ഏറയും. പദവികളെ ചൂഷണം ചെയ്തും , വിശ്രമമില്ലാതെ നാക്കിട്ടടിച്ചും എന്തു വിഡ്ഢിത്തവും എവിടെയും വിളമ്പുന്ന മോഡേണ്‍ പ്രൊഫഷണല്‍സ്. യുവത്വം നില നിര്‍ത്താന്‍ പാടു പെടുന്ന അവരുടെ കൊഞ്ചി കുഴയലുകളും മറ്റു ചാപല്യങ്ങളും, വസ്ത്ര സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരവും കണ്ടാല്‍ ലജ്ജ കൊണ്ട് നമ്മുടെ തല താഴും, കാല്‍ വിരല്‍ കൊണ്ട് നാം കളമെഴുതും...
കഴിവുകള്‍ ഏറെയുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ചു മനം മടുപ്പിക്കുന്ന കോടിങ്ങിലും ടെസ്ടിങ്ങിലും ജന്മം ഹോമികേണ്ടി വന്നവര്‍ നിരവധി ...
കൈ വിരല്‍ കൊണ്ടുള്ള ഗോഷ്ടികളില്‍ മാത്രം നില നില്‍ക്കുന്ന (കപട) സൌഹൃദങ്ങള്‍...
ആത്മാര്‍ത്ഥത യോടെയുള്ള ജോലിയെക്കാളും "തള്ളു മാഹത്മ്യ" ത്തിനു കിട്ടുന്ന പേരും പെരുമയും അപ്പ്രൈസലുകളും...
കല്യാണത്തിന്റെയും മരണത്തിന്റെയും പോലും തീയതികള്‍ പുതുക്കി നിശ്ചയിക്കണമെന്നു ആവശ്യപ്പെടുന്ന ജീവനോപാധികള്‍ ....
ഒരു മനുഷ്യായസ്സു കൊണ്ട് ചെയ്തു തീര്കേണ്ട ജോലികള്‍ ഈ നിമിഷം വേണമെന്ന **very urgent** മെയിലുകള്‍ കാണുമ്പോള്‍ നമ്മുടെ മുഖത്ത് വിരിയുന്ന നവരസങ്ങള്‍ ...
ഈ കാണാകാഴ്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് , ആസ്വദിച്ചു , ഒട്ടേറെ സമ്പാദിച്ചു അബോധവസ്ഥയില്‍ ജീവിതം ആഘോഷിക്കുന്നു.
ഒടുവില്‍ കൂട്ടിയിട്ടും ഹരിച്ചിട്ടും ഗുണിച്ചിട്ടും ബാലന്‍സ് ഷീറ്റില്‍ മന സമാധാനത്തിന്റെ കോളം കാലിയായി കിടക്കുന്നു.
ധൈഷണികമായ വ്യായാമം ആവശ്യപ്പെടുന്ന വ്യവസ്ഥിതിക്കു മനസ്സിനെ ശാന്തമാക്കാന്‍ കഴിയില്ലല്ലോ.
നെഞ്ചിടിപ്പ് നോര്‍മലായ ഒരു ഐ ,ടി . കാരനും ലോകത്തുണ്ടാവില്ല.
എന്തെന്നാല്‍ escalation എന്ന "ദേമോക്ലീസിന്റെ വാള്‍" തന്റെ തലയ്ക്കു മുകളില്‍ തൂങ്ങി ആടുകയാന്നല്ലോ.
ഇവിടെ നില നില്‍കുന്ന hierarchy പഴയ കാല feudalism ആണ്. നിലവാരത്തില്‍ പ്രത്യക്ഷ മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും രീതികള്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.
പകലന്തിയോളവും രാത്രിയുമുള്ള മസ്തിഷ്ക അധ്വാനം മുരടിപ്പിക്കുന്നത് , മരവിപ്പിക്കുന്നത് കൊച്ചു കൊച്ചു മോഹങ്ങളെയാണ്. ഒടുവിലവ കൊണ്ടെത്തിക്കുക വിരക്തിയിലാണ്, മരവിപ്പുകളിലും ...

ഇതിനു പുറമെയാണ് ന്യൂ ജനറേഷന്‍ തൊഴില്‍ മേഖല നേരിടുന്ന "ക്രോണിക് ഫറ്റിഗ് സിന്ദ്രോം" എന്ന ഗുരുതരമായ അവസ്ഥ.
(ഡോക്ടര്‍മാര്‍ക്കും ശാസ്ത്രത്തിനും കാരണം കണ്ടെത്താനാകാത്ത ഈ ക്ഷീണത്തിന്റെ പൊരുള്‍ തേടി ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഈ രോഗം ജീവിത ഗതി തന്നെ മാറ്റി മറിച്ചു സാമൂഹ്യമായും ശാരീരികമായും തളര്‍ത്തുമെന്നു
തെളിഞ്ഞിട്ടുണ്ട് )
ആകെയുള്ളൊരു ആശ്വാസം instant messenger ആണ്. ജോലിക്കിടയില്‍ messenger - ഇലൂടെ കൈമാറുന്ന വാക്കുകളും ചിഹ്നങ്ങളും മരുഭൂമിയിലെ ഉറവ പോലെ കുളിര്‍മയുള്ളതാണ്.പലപ്പോഴും നേരില്‍ കാണാന്‍ കഴിയാത്ത സുഹൃത്തുക്കളുടെ ഇത്തരം മേഘ സന്ദേശങ്ങള്‍ ആവാം മനസ്സിനെ മരവിപ്പിക്കാതെ ഉണര്‍വും ഉന്മേഷവും നല്‍കി നില നിര്‍ത്തുന്നത്. പ്രണയവും അസൂയയും കുമ്പസാര രഹസ്യവുമെല്ലാം പങ്കു വയ്ക്കുന്ന ഈ സന്ദേശങ്ങള്‍ ടെക്കിയുടെ വേര്‍പ്പെടുത്താന്‍ ആവാത്ത ഒരംശമാണ്.
ഈ "corporate jungle ബുക്ക്‌" നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നത് സെക്സും ഫാഷനും ഫാസ്റ്റ് ഫുഡും മൊബൈലുകളും മറ്റു യോ-യോ ഘടകങ്ങളും കൂടി ചേര്‍ന്ന ഒരു ലോകമാണ്. ഇതിനു വാല്‍ കഷണമായി "അവര്‍ക്ക് ഒന്നിനും ടൈം ഇല്ല . എപ്പോഴും engaged ആണ് " എന്നുള്ള പരസ്യ വാചകങ്ങളും.

ഈ നാടക ലോകത്തിന്റെ ഏറ്റവും ഒടുവില്‍ പഴയ മലയാള സിനിമയുടെ "end title card" തെളിയണമെന്ന് ടെക്കി പ്രത്യാശിക്കുന്നു.
** ശുഭം**