Wednesday, February 23, 2011

പാഠപുസ്തകം 365; ടെക്കിയുടെ കുമ്പസാരം


പാഠപുസ്തകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ടെക്കി കുമ്പസാരിക്കുകയാണ്. ചെയ്തു പോയ തെറ്റുകള്‍ക്കല്ല, തെറ്റുകള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്താന്‍ ആവാതെ പോയതില്‍... മനസ്സിനെ അലോസരപ്പെടുത്തിയ ഒട്ടേറെ കാഴ്ചകളും വികാര- വിചാരങ്ങളും പങ്കു വ്യ്ക്കാനാവാതെ പോയതില്‍... നാളെകളില്‍ മന: സാക്ഷിക്കുത്ത് നല്‍കാത്ത ശരി-തെറ്റുകളിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ ജീവിതത്തിലെ ഉലച്ചിലുകളില്‍... പ്രതികരണ ശേഷിയെ വിലക്കുന്ന ജീവനോപാധി ആയതിനാല്‍ പറയുവാനുണ്ടായിരുന്നിട്ടും പറയാനാവാതെ പോയ വാക്കുകള്‍ക്കു മുന്‍പില്‍...
ക്ഷമിക്കുക.

എന്തിനീ പാഠപുസ്തകം?
കേരളത്തില്‍ ആയിരുന്നിട്ടു പോലും "മലയാളത്തിനും" "മല്ലു"വിനും സ്ഥാനമില്ലാതെ വരുന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വന്നപ്പോള്‍, എന്നിലെ ഭാഷയും സജീവ സ്വപ്നങ്ങളും ആര്‍ജവമുള്ള ചിന്തകളും മരിക്കാതിരിക്കുവാന്‍ വേണ്ടി മാത്രം. 365 ദിന രാത്രങ്ങള്‍ക്കപ്പുറം ഒരു ആറ്റുകാല്‍ പൊങ്കാല ദിനത്തിലാണ് പാഠപുസ്തകത്തിന്റെ ബീജാവാപം നടന്നത്. "പൊങ്കാല - മാധ്യമ വിചാരം" എഴുതിയാണ് തുടങ്ങിയത്. അന്നുതൊട്ടിന്നോളം ചിന്തകളെ പുകച്ചും, രാത്രിയുടെ ഇരുണ്ട യാമങ്ങളെ കീറി മുറിച്ചും, നേത്ര പടലങ്ങളെ കുത്തി തുറന്നും എഴുതിയതോ വെറും ഇരുപത്തിരണ്ടോളം കുറിപ്പുകള്‍...

പ്രാര്‍ത്ഥന ഒന്ന് മാത്രം.
"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!