Thursday, December 9, 2010

Mind Your Language!

ഭാഷയില്ലെങ്കില്‍ മനുഷ്യന്‍ മൂകന്‍ മാത്രമല്ല, ഭ്രാന്തന്‍ കൂടി ആയിത്തീരും എന്നത് കെന്ടിന്റെ വചനങ്ങളാണ്. എന്നാല്‍ ഭാഷയിലുള്ള ഭ്രാന്തന്‍ പരിഷ്ക്കാരങ്ങള്‍ ഭാഷയെ തന്നെ ഇല്ലാതാക്കുന്ന കാഴ്ച കള്‍ക്കാണ് നാമിന്നു സാക്ഷ്യം വഹിക്കുന്നത്. മലയാള ലിഖിത ഭാഷയില്‍ സിംബലുകളുടെയും ചുരുക്കെഴുത്തുകളുടെയും വൈദേശീയ ഭാഷകളുടെ അധിനിവേശവും, വാക്കുകള്‍ മുതല്‍ വ്യാകരണത്തിനു വരെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചു പുതിയൊരു ഭാഷയായി രൂപാന്തരം പ്രാപിക്കുന്നതിനേയും കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ് "Mind Your Language" ചര്‍ച്ച ചെയ്തത്.

കാലത്തിന്റെ കുതിപ്പിനിടയില്‍ മലയാളത്തിന്റെ കിതപ്പും, അതിനു ആക്കം കൂട്ടുന്ന SMS എന്ന ചുരുക്കെഴുത്തുകളും, മംഗ്ലീഷിന്റെ അതിപ്രസരവും മലയാളത്തെ മൂന്നാംകിട ഭാഷയായി തള്ളുവാന്‍ ശ്രമിക്കുന്ന ആധുനിക സിലബസ്സുകളും സര്‍ക്കാരിന്റെ അനാസ്ഥയുമൊക്കെ "Rosebowl Talking Point" നു നവരസങ്ങള്‍ നല്‍കി.

ഭാഷയുടെ ഭാവപ്പകര്‍ച്ചകളെ കുറിച്ചുള്ള ചര്‍ച്ച, ആര്‍ജവമുള്ള ചിന്തകള്‍ക്കും വാഗ്മിത്വത്തിന്റെ ഒട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. "ശാഖകള്‍ എവിടെയോ ആകട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം. ഭാഷയുടെ കാര്യവും വിഭിന്നമല്ല. മാതൃഭാഷയാകുന്ന വേരുകളില്‍ നിന്ന് കൊണ്ടാണ് നാം ജീവിക്കേണ്ടത് ". Talking Point പരിസമാപ്തി കുറിച്ചതിങ്ങനെയാണ്.

ചര്‍ച്ചക്ക് ശേഷമുള്ള യാത്രയില്‍ കണ്ടത് തിരുവനന്തപുരത്തിന്റെ ഭിത്തികളില്‍ മലയാളഭാഷ സംരക്ഷണത്തിന്റെ പോസ്റ്റരുകള്‍ നനഞ്ഞു ഒലിക്കുന്ന കാഴ്ചയാണ്. എന്നാല്‍ കുലംകുത്തി പെയ്യുന്ന മഴകളിലും ചുട്ടെരിച്ചു കളയുന്ന വേനലുകളിലും വീണു പോവാതെ എന്നും നിലനില്‍ക്കും ആ അമ്പത്തിയൊന്നു അക്ഷരങ്ങളുടെ പുണ്യം!


ഓര്‍മകളില്‍ അവശേഷിക്കുന്നത്:

എന്റെ ഗ്രാമമായ വാഴക്കുളത്തെ നിവാസികള്‍ക്ക് വായനയുടെ വിശ്വവാതായനങ്ങള്‍ തുറക്കുന്ന വന്ദേമാതരം ഗ്രാമീണ വായനശാലയുടെ (സ്ഥാപിതം: 1947 August 15)പുസ്തക ശേഖരങ്ങളില്‍ നിന്നും ഒന്നര പതിറ്റാണ്ട്കള്‍ക്ക് മുന്‍പാണ് ജോര്‍ജ് ഓണക്കൂരിന്റെ "ഇല്ലം" ഞാന്‍ വായിക്കുന്നത്. ആ പുസ്തകം പകര്‍ന്ന മാസ്മരികതയില്‍ അലിഞ്ഞു ചേര്‍ന്നത്‌ ഞാന്‍ പോലും അറിയാതെ ആയിരുന്നു. ആ വരികളെഴുതിയ കൈകളില്‍ ഒരു മുത്തം നല്‍കണമെന്ന് ഞാന്‍ അന്നേ ആഗ്രഹിച്ചിരുന്നു. പതിനഞ്ചു സംവത്സരങ്ങള്‍ക്കു ശേഷം, തുള്ളിക്കൊരു കുടം കണക്കെ തിമിര്‍ത്തു പെയ്യുന്ന ഒരു തുലാവര്‍ഷ സായാഹ്നത്തില്‍ തലസ്ഥാനത്തെ ഗോര്‍ക്കി ഭവനത്തില്‍ വച്ച്
Talking Point ന്റെ പ്രോഗ്രമിനാണ് ഓണക്കൂര്‍ സാറിനെ കണ്ടു മുട്ടുന്നത്. അന്ന് ഓണക്കൂര്‍ സാറിന്റെ കൈകളില്‍ ഞാനൊരു മുത്തം കൊടുത്തു. അദ്ദേഹം തിരിച്ചു എന്റെ നെറുകയിലും... അദ്ദേഹത്തിന്റെ ആ സ്നേഹവാല്‍സല്യം വിസ്മരിക്കേണ്ട ഒരു അധ്യായത്തിലും ഞാന്‍ കുറിച്ചുവച്ചിട്ടില്ല.



http://www.youtube.com/watch?v=iR3bHEkJsgY