Tuesday, August 17, 2010

മാവേലി നാടു വാണീടും കാലം...

ഓണം - മലയാളിയുടെ ജീവിതത്തിലും ഓര്‍മ്മകളിലും അതിനു തിളക്കമേറെ. ഓണക്കിനാക്കളുടെ നിറചാര്‍ത്തില്‍
കാലം വരുത്തിയ തേയ്മാനം പാതി മനസ്സോടെ അംഗീകരിക്കുമ്പോഴും ആവേശപൂര്‍വ്വം ലാളിക്കുന്ന മധുര സ്വപ്നമാണ് മലയാളിക്ക് ഓണം. ഓണനാളുകളിലെ ആര്‍പ്പുവിളികളും ആരവങ്ങളും നമ്മില്‍ ആമോദം പകരുമ്പോള്‍ നിറഞ്ഞ മനസ്സോടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ പുലരികള്‍ക്ക് വേണ്ടി നമുക്കു പ്രതിജ്ഞ എടുക്കാം. അതോടൊപ്പം, കള്ളപ്പറയും ചെറുനാഴിയും ഇല്ലാത്ത ഒരു കാലഘട്ടത്തെയും അങ്ങനെയൊരു കാലഘട്ടം ജനങ്ങള്‍ക്കു നല്‍കിയ മഹാബലി ചക്രവര്‍ത്തിയെയും നാം സ്മരിക്കണം. ഇവിടെ മുദ്രണം ചെയ്യുന്നു, അജ്ഞാതനായ മഹാകവി രചിച്ച ഒരു നല്ല കാലത്തിന്‍റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ആ വരികള്‍ സമ്പൂര്‍ണ രൂപത്തില്‍...

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറു വിളവതുണ്ട്
ദുഷ്ടരെ കണ്കൊണ്ട് കാണാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമാകെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങള്‍ അണിഞ്ഞുകൊണ്ട്
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം.
കള്ളവുമില്ല ചതിയുമില്ല
എളോള്ളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ല പോലെല്ലാ വിളവും ചേരും
മാനം വളച്ച വളപ്പകത്തു
നല്ല കനകം കൊണ്ടെല്ലാവരും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്ന വാണിഭമെന്ന പോലെ
ആന കുതിരകളാടുമാടും
കൂടി വരുന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളും
നീലക്കവണികള്‍ വേണ്ടുവോളും
നല്ലോണം ഘോഷിപ്പാന്‍ നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍
ചീനതൈ മുണ്ടുകള്‍ വേണ്ട പോലെ.
ജീരകം നല്ല കുരുമുളക്
ശര്‍ക്കര, തേനോടു പഞ്ചസാര
എണ്ണമില്ലാതോളമെന്നെ വേണ്ടൂ.
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ട പോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നു കരയുന്ന മാനുഷരും
ഖേദിക്ക വേണ്ടന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്.
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
എന്നതു കേട്ടൊരു മാനുഷരും
നന്നായി തെളിഞ്ഞു മനസ്സുകൊണ്ട്
വത്സരമൊന്നാകും ചിങ്ങമാസം
ഉത്സവമാകും തിരുവോണത്തിനു
മാനുഷരെല്ലാരുമൊന്നുപോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു.
ഉച്ച മല്ലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചു പങ്കജാക്ഷീം
കൊച്ചു കല്യാണിയും എന്നോരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി
അത്തപ്പൂവിട്ടു കുരവയിട്ടു.
മാനുഷരെല്ലാരുമൊന്നുപോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു.



**ഓണാശംസകള്‍**

Tuesday, August 10, 2010

ആ പൂവ് നീ എന്തു ചെയ്തു?

കിനാവുകള്‍ ഇല്ലാത്ത, മനോരാജ്യങ്ങള്‍ ഇല്ലാത്ത മരവിച്ച കോര്‍പ്പറേറ്റ് ദിനരാത്രങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ആ SMS എന്റെ മൊബൈല്‍ ഇന്‍ബോക്സില്‍ എത്തിയത്. "അടുത്താഴ്ച കോളേജില്‍ Old Students Meet നു വരുമോ?". അപരിചിതമായ നമ്പരില്‍ നിന്നും വന്ന SMS എന്നെ വിസ്മയിപ്പിച്ചു. എങ്കിലും കൊടും വേനലിലെ ആ കുളിര്‍മഴയ്ക്ക് ഒരു SMS മറുപടി തന്നെ അയച്ചു: "വരും, ഉറപ്പായിട്ടും വരും". ഉടന്‍ വന്നു അടുത്ത ചോദ്യം: "കണ്ടിട്ട് 10 - 12 വര്‍ഷമായല്ലോ? എനിക്കെന്തു സമ്മാനമാണ് നീ കൊണ്ട് വരിക?". അപ്പോഴാണ്‌ എനിക്ക് ആളെ പിടികിട്ടിയത്. ശരിയാണ്, മാസങ്ങളും വര്‍ഷങ്ങളുമല്ല, പതിറ്റാണ്ടുകള്‍ തന്നെ മിന്നല്‍ വേഗത്തിലാണ് വന്നു പോകുന്നത്. അവളെ കണ്ടിട്ടാന്നെങ്കില്‍ വര്‍ഷങ്ങളായി.വല്ലപ്പോഴുമുള്ള ലാന്‍ഡ്‌ ഫോണ്‍ വിളികളില്‍ നിന്നും ജീവിത നാടക രംഗങ്ങള്‍ കൃത്യത ഇല്ലാത്ത ഇടവേളകളില്‍ ഞങ്ങള്‍ പരസ്പരം പങ്കു വെച്ചിരുന്നു. അവളുടെ വിവാഹ ശേഷം കഴിഞ്ഞ ആറു വര്‍ഷമായി ഒരു വിവരവും എനിക്ക് ലഭിച്ചിരുന്നില്ല. SMS നുള്ള മറുപടി ആലോചിക്കുമ്പോഴാണ് പണ്ട് കോളേജിലെ പ്രേമലേഖന മത്സരത്തില്‍ അവള്‍ക്കു വേണ്ടി എഴുതിയ ഒരു വരി ഓര്‍മയില്‍ വന്നത്. "നിനക്ക് തരാന്‍ എന്റെ കൈയില്‍ മുന കൂര്‍ത്ത കൂരമ്പുകള്‍ കൊണ്ടിട്ടും കീറിപ്പോവാതെ കാത്തു സൂക്ഷിച്ച ഒരു ഹൃദയമുണ്ട്. ഒപ്പം ഒരു കുട്ട നിറയെ ഉമ്മകളും".മറുപടി വന്നത് വളരെപ്പെട്ടെന്നായിരുന്നു. "Hmm ....
വഷളത്തരത്തിനു ഇപ്പോഴും ഒരു കുറവുമില്ല. നീ വരണം. വരാതിരിക്കരുത്. ഞാന്‍ കാത്തിരിക്കും. love n kisses .."

യാന്ത്രികമായ ജീവിത ചര്യകള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ആണെല്ലോ "നാം ജീവിച്ചിരിക്കുന്നു" എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത്‌. ഒപ്പം ഭൂമിയിലെ സ്നേഹം വറ്റി വരണ്ടു പോയിട്ടില്ലെന്നും. അത്രയും നാള്‍ അതിവേഗം കുതിച്ചു പാഞ്ഞിരുന്ന കാലം പിന്നീടുള്ള നാളുകളില്‍ ഒച്ചിന്റെ വേഗത്തിലാണ് ഇഴഞ്ഞു നീങ്ങുന്നതെന്ന് എനിക്കനുഭവപ്പെട്ടു. പിന്നിട്ട നാളുകള്‍ക്കു എത്ര സുഗന്ധം എന്ന് അനുഭവിച്ചറിയുവാന്‍ ആ സുദിനത്തിനായി ഞാന്‍ കാത്തിരുന്നു.


വളരെ ദൂരെ നിന്നും എനിക്ക് കാണാമായിരുന്നു കലാലയത്തിന്റെ അംബര ചുംബിയായ ആ Show wall . ഒരു മരുഭൂമിയുടെ വന്ധ്യതയിലൂടെ മരുപ്പച്ചയിലേക്ക്‌ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു നടപ്പാത. അതിലൂടെ ഞാന്‍ കോളേജിനെ ലക് ഷ്യമാക്കി നീങ്ങി. മുന്‍പേ പോയവര്‍ നടന്നു തേഞ്ഞ ആ പാതകളില്‍ കൂടിയാന്നെല്ലോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ പുതിയ ജീവിത പ്രയാണത്തിന്റെ പുളകം വിതറിയത്...
ഞാന്‍ ചെന്നെത്തിയത് കലാലയത്തിന്റെ ഹൃദയത്തുടിപ്പായ, എട്ടു തൂണുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പോര്‍ടികൊയിലാണ്. മഴ നനഞ്ഞെത്തിയ പുത്തന്‍ കൂട്ടുകാര്‍ക്കു ആതിഥ്യമരുളിയതും... ഇന്നലെകളുടെ പ്രതികരണ ശേഷി കൈമോശം വരാതെ, ഈ തല തിരിഞ്ഞ കാലഘട്ടത്തിലെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചതും... പ്രത്യയ ശാസ്ത്രത്തിന്റെ തീമുദ്രകളാല്‍ കലാലയത്തെ പ്രകമ്പനം കൊള്ളിച്ചതും... വേര്പിരിഞ്ഞവന്റെ ആത്മശാന്തിക്കായി ഉള്ളുരുകി പ്രാര്‍ഥിച്ചതും... എലാം ഇവിടെയായിരുന്നു. സിരകളിലൂടെ സമരാവേശത്തിന്റെ പുതുരക്തം ഒഴുകുന്നതായി എനിക്കനുഭവപ്പെട്ടു. ക്യാമ്പസ്സിനെ ഒന്നടങ്കം പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യങ്ങള്‍ അവിടെ വീണ്ടും മുഴങ്ങി. "അനവധി നിരവധി ചോരച്ചാലുകള്‍.... നീന്തി കയറിയ പ്രസ്ഥാനം... ഇല്ല ഇല്ല പിന്നോട്ടില്ല... ഞങ്ങളെന്നും മുന്നോട്ട്..."

"അളിയാ .. പൂയ്" എന്നാ വിളിയാണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ വിപ്ലവ നായകന്മാര്‍ എല്ലാവരും തന്നെയുണ്ട്‌. മുട്ടോളം തെറുത്തു കയറ്റി വച്ച ഷര്‍ട്ടും മുണ്ടുമാണ് പലരുടെയും വേഷം. അതും ഒരു ഓര്‍മപ്പുതുക്കല്‍ തന്നെയാണെല്ലോ. ഓരോരുത്തരെയും മാറി മാറി ആശ്ലെഷിക്കുമ്പോള്‍ മനസ്സില്‍ ഒരായിരം ഓര്‍മ്മകളുടെ വേലിയേറ്റമായിരുന്നു..."Hello Mr .Principal , if you are a gentleman .. please allow a good campus " എന്ന ഒറ്റ മുദ്രാവാക്യം വിളിയിലൂടെ യുണിയന്‍ മെമ്പര്‍ വരെ ആയി തീര്‍ന്ന സിദ്ധന്‍ .... എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു ആഗ്രഹിച്ചു , കഴുത്തിലൊരു കാമറയും തൂക്കി കാമ്പസ്സിലൂടെ നടന്ന ഹരികുമാര്‍ ഉളിയന്നൂര്‍... അന്നത്തെ ഫിലിം കാമറയില്‍ ഹരിയെടുത്ത ഫോട്ടോകള്‍ , പിന്നിട്ട വര്‍ഷങ്ങളില്‍ എത്രയോ പ്രാവശ്യം എന്നെ സമ്മിശ്ര വികാരങ്ങള്‍ക്ക് അടിമപ്പെടുത്തിയിരിക്കുന്നു. കടുത്ത ദാരിദ്ര്യത്തില്‍ ആണെങ്കിലും, കൊച്ചി കായലില്‍ നിന്നും വീശുന്ന കാറ്റ് തരുന്ന ഭാവന തന്റെ വിശപ്പ്‌ മാറ്റുമെന്ന് പറഞ്ഞിരുന്ന , കാമ്പസിലെ സര്‍ഗാത്മക എഴുത്തുകാരന്‍ ആയിരുന്ന സുമേഷ് വല്ലാര്‍പാടം ...പിന്നെ പാച്ചുവും കോവാലനും ഡിങ്കനും പൂക്കലാഞ്ചനും പേര് മറന്നു പോയ ഒട്ടനവധി പരിചിത മുഖങ്ങളുമടക്കം അറിഞ്ഞും അറിയാതെയും കണ്ണില്‍ പതിഞ്ഞ നിരവധി പേര്‍ ...
അന്നത്തെ കൂട്ടുകാര്‍ മിക്കവരും തന്നെ സകുടുംബമാണ് എത്തിയിരിക്കുന്നത്. 90 - കളുടെ അവസാനത്തില്‍ ആ വിശ്വ വിദ്യാലയത്തില്‍ ജീവിച്ചവരുടെ പുന: സ്സമാഗമം വര്‍ഷിച്ചത് ഓര്‍മകളുടെയും സൌഹൃദങ്ങളുടെയും പെരുമഴക്കാലമായിരുന്നു. പരിചയം പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ എന്റെ കണ്ണുകള്‍ വിശ്രമമില്ലാതെ തേടിയത് അവളുടെ മുഖമായിരുന്നു. ഒടുവില്‍ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് കൊമേഴ്സ് ബ്ലോക്കിലെ ഗോവണിക്കരുകില്‍ അവള്‍ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരിക്കല്‍ സ്നേഹിച്ചിരുന്നവരുടെ നാട്യത്തിലല്ല, ഇപ്പോഴും പ്രാണന്നു തുല്യം സ്നേഹിക്കുന്നവരുടെ നാട്യത്തിലാണ് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടിയത്‌. വേര്പാടിനെക്കാള്‍ വേദനാജനകം ആണെല്ലോ വീണ്ടുമുള്ള കണ്ടു മുട്ടലുകള്‍ . യാതൊന്നും പറയാനാവാതെ കുറച്ചു നിമിഷം ഞങ്ങള്‍ അന്യോന്യം നോക്കി നിന്നു.
ഒടുവില്‍ ആ മൌനത്തെ ചില്ലറ വാക്കുകള്‍ കൊണ്ട് ഞാന്‍ തകര്‍ത്തു.
"ഒന്നും പറയാനില്ലേ ?"
"ഉം .. ഒന്ന് ചോദിക്കണമെന്നുണ്ട്?"
"എന്താണത് ?"
"ഓര്‍ക്കുട്ടിലും ഫേസ് ബുക്കിലും ബ്ലോഗിലുമൊക്കെയുള്ള കാര്യങ്ങള്‍ എന്റെ കൂട്ടുകാരികള്‍ പറഞ്ഞു ഞാന്‍ അറിയുന്നുണ്ട് . അതിലുള്ള നിറം പിടിപ്പിച്ച കഥകളും മസാല കുറിപ്പുകളും അവര്‍ എന്നോട് പറയാറുമുണ്ട് "
ഞാന്‍ ചെറുതായൊന്നു ചിരിച്ചു. ‌അവളെക്കുറിച്ച് ഞാനൊന്നും അറിയുന്നിലെങ്കിലും എന്റെ നാള്‍ വഴികള്‍ അവള്‍ കൃത്യമായി അറിയുന്നുണ്ടല്ലോ .
" ഒരു 10 - 12 വര്‍ഷമായി നിന്നെ ഓര്‍ത്തു കൊണ്ട് ജീവിക്കുന്ന എനിക്ക് വേണ്ടി കുറിച്ച് വച്ച് കൂടെ ഇത്തിരി സ്നേഹത്തിന്‍ അക്ഷരങ്ങള്‍? അങ്ങനെയെങ്കിലും ഞാന്‍ ജീവിക്കുന്നു എന്ന തോന്നല്‍ എനിക്കുണ്ടാവട്ടെ".
വളരെ വിഷമത്തോടെയാണ് അവള്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയത്. ഡിഗ്രീ അവസാനവര്‍ഷത്തെ കോളേജ് മാഗസിനില്‍ "പാതി പറഞ്ഞ കഥകളും ചിതറിയ ചില വരികളും" എന്ന പേരില്‍ പ്രണയാനുഭവങ്ങള്‍ അടക്കമുള്ള എന്റെ അഞ്ചു വര്‍ഷത്തെ കലാലയ ജീവിതം ഞാന്‍ എഴുതിയിരുന്നു. അതിലെ പ്രണയ കഥാപാത്രങ്ങള്‍ കോളേജിലെ പരസ്യമായ രഹസ്യവുമായിരുന്നു. ആ പേജുകളില്‍ കല്യാണത്തിന്റെ അന്ന് പോലും മാറോടണച്ച് ഉമ്മ കൊടുത്തുവെന്നും , കണ്ണുനീരാല്‍ പേജ് നനഞ്ഞുവെന്നും പിന്നൊരിക്കല്‍ അവളെന്നോട് പറയുകയുണ്ടായി.
"നമുക്കൊന്ന് നടന്നിട്ട് വരാം " ഞാന്‍ പറഞ്ഞു.
കവിതയും പ്രണയവും വിപ്ലവങ്ങളും സ്വപ്നങ്ങളും ഉറങ്ങുന്ന കലാലയത്തിന്റെ ഇടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. അറിയാതെ കൂട്ടിമുട്ടിയ കൈവിരലുകള്‍ ഒടുവില്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് .. അറിഞ്ഞും അറിയാതെയും തോളുകള്‍ ഉരുമ്മികൊണ്ടും.. വാക്കുകള്‍ക്കു വില പിടിപ്പേറിയ ആ നിമിഷങ്ങളില്‍ ഞങ്ങളൊന്നും മിണ്ടിയില്ല. പറയുവാന്‍ ഉണ്ടായിരുന്നിട്ടും പറയാതെ പോയ വാക്കുകള്‍ ഏറെയായിരുന്നു. എന്നാല്‍ ആ മൌനം ഒരായിരം കാര്യങ്ങള്‍ വായിചെടുക്കുന്നുണ്ടായിരുന്നു. അവ ആഴങ്ങള്‍ തേടുന്ന അര്‍ഥങ്ങള്‍ ആയിരുന്നു.

ഞാന്‍ ഓര്‍ത്തു :
പറഞ്ഞ കാര്യങ്ങളും പറഞ്ഞാല്‍ തീരാത്ത കാര്യങ്ങളും ഒരുപാടുണ്ട് ഈ ഇടനാഴികള്‍ക്ക് ...ഞങ്ങളുടെ പ്രണയം പൂത്തു തളിര്ത്തത് എവിടെയായിരുന്നു... പിന്നെ കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ ...കൂകു വിളികളുടെ ...നിലയ്ക്കാത്ത കരഘോഷങ്ങളുടെ ...തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസങ്ങളുടെ ...അച്ചടക്ക കാര്ക്കശ്യത്തിന്റെ...പൊങ്ങച്ച വാക്കുകളുടെ ..അങ്ങനെ എത്ര എത്ര കഥകള്‍ ..എപ്പോള്‍ ശേഷിക്കുന്നതോ, ബീഥോവന്റെ ശിരസ്സിനെ വലയം ചെയ്യുന്ന നിശബ്ധത മാത്രം.
നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു :"എന്റെ ജീവിതവും സ്വപ്നങ്ങളും കത്തിയെരിയുകയായിരുന്നിട്ടും നീ എന്നില്‍ അര്‍പ്പിച്ച സ്നേഹം ഞാനെന്റെ ഹൃദയത്തില്‍ കാത്തു സൂക്ഷിച്ചു. അതിപ്പോള്‍ പലിശയും അതിന്റെ പലിശയും കൂടി വലിയൊരു മുതലായി. ഹൃദയത്തിലിപ്പോള്‍ നീ മാത്രമേയുള്ളൂ. മറ്റൊരാള്‍ക്കും സ്ഥലമില്ലാതായി".
"പലിശ നിങ്ങള്‍ക്ക് ഹറാം ആണെല്ലോ. പലിശയില്ലാത്ത മുതല്‍ മാത്രം സൂക്ഷിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ ഹൃദയത്തില്‍ കുറച്ചു കൂടി സ്ഥലം കിട്ടും. അതല്ലേ നല്ലത്" തമാശരൂപത്തില്‍ ഞാന്‍ ചോദിച്ചു.
"അതിപ്പോള്‍ അങ്ങനെ വേണ്ട. അതവിടെ കിടന്നു ഒരു ഒന്നൊന്നര മുതലാവട്ടെ. നിനക്കെന്താ അതിലിത്ര ചേതം?" അവള്‍ ദേഷ്യം നടിച്ചു.
അവള്‍ക്കു നിലവിലുള്ള ജീവിതത്തോടുള്ള വെല്ലുവിളിയായിട്ടാണ് അതെനിക്ക് തോന്നിയത്.ആഗ്രഹിച്ചതൊന്നും നേടാനാവാതെ പോയതിന്‍റെ ദുഖവും അതില്‍ നിഴലിച്ചിരുന്നു.
ആ സമയം കോളേജ് ഓഡിറ്റോരിയത്തില്‍ "പൂര്‍വ വിദ്യാര്‍ഥി സംഗമം" ആരംഭിച്ചിരുന്നു. "പുതിയ പ്രഭാതം വിടരുകയായി..." പ്രാര്‍ത്ഥനാ ഗാനം കാമ്പസ്സില്‍ അലയടിക്കുന്നു.
ആംഗലേയ സാഹിത്യത്തെയും , രസ- ഊര്‍ജ്ജ തന്ത്രത്തേയും, സാമ്പത്തിക - ഗണിത - വാണിജ്യ ശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന ഗോവണിയിലൂടെ നടന്നു ഞങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് കലാലയ മുറ്റത്തെ പ്രണയ മരത്തിന്‍റെ ചുവട്ടിലായിരുന്നു.വയലറ്റ് നിറത്തിലുള്ള പൂക്കളായിരുന്നു ആ പ്രണയമരം എക്കാലവും വര്‍ഷിച്ചിരുന്നത്. അതിന്‍റെ ചുവട്ടില്‍ വച്ചാണ് ഒരുപാട് മഴകള്‍ക്കും വേനലുകള്‍ക്കും മുന്‍പുള്ള ഒരു മാര്‍ച്ച് മാസത്തില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞതും..അന്ന് ഭൂമിയിലേക്ക്‌ വീണ എന്‍റെ കണ്ണുനീരിനും ഉപ്പു തന്നെയായിരുന്നു. എന്‍റെ ഓര്‍മ്മയില്‍ അന്നത്തെ നിന്‍റെ യാത്രാമൊഴി തെളിഞ്ഞു. "ഇനിയും കാണും, എവിടെയെങ്കിലും വച്ച്. എനിക്ക് നിന്നെ കാണാതിരിക്കാനാവില്ല".
താഴെ വീണു കിടക്കുന്ന ഒരു പൂവെടുത്ത് ഞാന്‍ അവളോട്‌ ചോദിച്ചു."ആ പൂവ് നീ എന്ത് ചെയ്തു ?"
"എന്താ അങ്ങനെ ചോദിയ്ക്കാന്‍ കാരണം?"
"വെറുതെ. ഒരു ആകാംക്ഷ കൊണ്ട് മാത്രം".
"അതെന്‍റെ ഹൃദയത്തില്‍ തന്നെയുണ്ട്‌. അത് പടര്‍ത്തുന്ന സുഗന്ധവും ഓര്‍മ്മകളുമാണ് എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്". അവള്‍ വിതുമ്പി.
നഷ്ട പ്രണയത്തിന്‍റെ തീവ്രത വീണ്ടും അറിയുമ്പോള്‍ ഉണ്ടാകുന്ന വിഷമം വളരെ കഠിനമാണ്. അതൊരു പക്ഷെ ഹൃദയത്തിനു താങ്ങാവുന്നതിനപ്പുറവും ആയിരിക്കും.പിന്നീട് ചോദ്യങ്ങള്‍ ഉണ്ടായില്ല, മറുപടികളും..

ഒന്നും പറയുവാനാവാതെ ഫൈനല്‍ ബി കോം എന്ന പതിനാറാം നമ്പര്‍ മുറിയില്‍ ഞങ്ങള്‍ ചെന്നു. ആദ്യത്തെ വരിയിലെ മൂന്നാമത്തെ ബെഞ്ചില്‍ ഞങ്ങള്‍ ചേര്‍ന്നിരുന്നു. കരങ്ങളില്‍ കരമമര്‍ത്തി വച്ച് ...
അവിടെ മുഴങ്ങിയ ഡെബിറ്റുകളും ക്രെഡിറ്റുകളും പ്രണയത്തിന്‍റെ ലാഭനഷ്ടക്കണക്കുകള്‍ പറയുകയുണ്ടായില്ല...
ബ്ലാക്ക്‌ ബോര്‍ഡില്‍ വരച്ചിട്ട അകൌണ്ടുകള്‍ പ്രണയത്തിന്‍റെ സംഖ്യകള്‍ കാണിച്ചില്ല...
ബാലന്‍സ് ഷീറ്റുകള്‍ പ്രണയത്തിന്‍റെ നീക്കിയിരുപ്പുകള്‍ രേഖപ്പെടുത്തിയിരുന്നില്ല ...
ഞങ്ങളുടെ അട്ടഹാസങ്ങളും കളി ചിരി തമാശകളും ഒട്ടേറെ മുഴങ്ങിയ ആ ക്ലാസ് റൂമില്‍ വച്ച് ഞാനവളുടെ നെറുകയില്‍ ചുംബിച്ചു."വര്‍ഷങ്ങള്‍ക്കു മുന്‍പ് നിനക്ക് തരണമെന്ന് ആഗ്രഹിച്ചതാണിത്".
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഓഡിട്ടോരിയത്തില്‍ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ നടക്കുന്നു. ഓര്‍മ്മകള്‍ അയവിറക്കിയും വിശേഷങ്ങള്‍ പങ്കു വ്യ്ച്ചും കലാലയത്തിലെ പൂര്‍വീകരും കുടുംബാംഗങ്ങളും ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ ദുഖങ്ങളും മറച്ചു പിടിച്ചു ഞങ്ങളും അതില്‍ പങ്കു ചേര്‍ന്നു.ഇരട്ടപ്പേരുകള്‍ വിളിച്ചു കൂവിയും പഴയ വീര സാഹസ കഥകള്‍ വിളമ്പിയും പാരടിപ്പാട്ടുകള്‍ പാടിയും നൃത്തം വ്യ്ച്ചും "സമാഗമം" കെങ്കേമമാക്കി. ചടങ്ങുകളുടെ അവസാനം എല്ലാവരും ചേര്‍ന്നു പാടി.
"മധുരിക്കും ഓര്‍മ്മകളെ, മലര്‍ മഞ്ചല്‍ കൊണ്ട് വരൂ
കൊണ്ട് പോകൂ ഞങ്ങളെയാ
പ്ലാവിന്‍ ചുവട്ടില്‍ , പ്ലാവിന്‍ ചുവട്ടില്‍ .."
ആ പ്ലാവിന്‍റെ ചുവട്ടിലായിരുന്നു ഓഡിറ്റൊരിയം വരുന്നതിനു മുന്‍പ് നാല് തൂണുകള്‍ കുഴിച്ചിട്ടു, സ്റ്റേജ് കെട്ടി കലോത്സവങ്ങള്‍ സംഘടിപ്പിച്ചതും.. സമര പരിപാടികള്‍ക്ക് രൂപം കൊടുത്തതും..
പുതു സൌഹൃദങ്ങള്‍ ഉടലെടുത്തതും ...ഉച്ചയൂണിനു ശേഷമുള്ള ഉറക്കവുമെല്ലാം... പറഞ്ഞാല്‍ തീരാത്ത കഥകള്‍ ഉണ്ടാവും ആ പ്ലാവിന് ഈ ലോകത്തോട്‌ വിളിച്ചു പറയുവാന്‍. ഒരു കാലഘട്ടത്തിന്റെ ചരിത്രവും പേറിയാണ് ആ അമ്മച്ചി പ്ലാവ് കലാലയ മുറ്റത്തു നില്‍ക്കുന്നത്.
സമയം പോയത് ആരുമറിഞ്ഞില്ല. അസ്തമയ സൂര്യന്‍റെ പ്രകാശ രശ്മികള്‍ അവിടെമാകെ ചുവപ്പ് വര്‍ണം പടര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം "ജീവിച്ചതിന്റെ" അനുഭൂതിയുമായി ഒത്തു ചേര്‍ന്നവര്‍ യാത്ര പറഞ്ഞകന്നു. ഇരുളും തോറും കോര്‍ത്തു പിടിച്ച ഞങ്ങളുടെ കൈവിരലുകള്‍ മുറുകി കൊണ്ടിരുന്നു. മനസ്സ് കൊണ്ട് ഒരു വേര്‍പിരിയല്‍ ഒരിക്കലും സാധ്യമല്ലെന്ന് മന്ത്രിച്ചു കൊണ്ട്...

സംഗമങ്ങള്‍ ഇനിയുമുണ്ടാവണം.
പല വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒത്തു ചേരുവാനുള്ള സന്ദര്‍ഭമാണ് അവ നല്‍കുന്നത്. അവശേഷിക്കുന്ന ജീവിത യാത്രയില്‍ അലിഞ്ഞലിഞ്ഞു ഒന്നായി തീരുവാനുള്ള ആഹ്വാനവും...

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.
അവ തുടരുകയാണ് ...
ഒപ്പം കുറെ വികാരങ്ങളും...