Thursday, March 29, 2012

മദാമ്മ

വളരെ യാദൃശ്ചികമായാണ് കടലോരത്തെ ആ നാടന്‍ ചായക്കടയില്‍ വച്ച് സെല്‍വ മാമനെ പരിചയപ്പെടുന്നത്. ഒരു "ചായ കുടി " എന്നതില്‍ ഉപരി ആ നാടിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു ആ ചായകടയ്ക്കു ഉണര്‍വേകിയിരുന്നത്. ചൂടന്‍ ചായക്കൊപ്പം പത്രത്തിലെ ചൂടന്‍ വാര്‍ത്തയായ " ഇറ്റലിക്കാരുടെ വെടിവയ്പ്പ്" ഉയര്‍ത്തിയ ശബ്ദ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് സെല്‍വ മാമന്‍ പഴയൊരു കഥ എന്നോട് പറയുന്നത്. കടലിനെ സ്നേഹിച്ച, നാട്ടുകാരെയും ഗ്രാമഭംഗിയേയും സ്നേഹിച്ച ഒരു മദാമ്മയുടെ കഥ.  ബ്രഹ്മമുഹൂര്‍ത്തത്തില്‍ അമ്പലത്തില്‍ നിന്നും ഉയരുന്ന സുപ്രഭാതം മുതല്‍

മഞ്ഞണിഞ്ഞ മദാലസ രാവുകളെ വരെ അതിരറ്റു പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു അവര്‍. സെല്‍വ മാമന്റെ 70 മോഡല്‍ ബുള്ളറ്റിന്റെ പിറകില്‍ ഇരുന്നായിരുന്നു മദാമ്മയുടെ നാടുകാണല്‍. ഭാഷയുടെ അതിര്‍ വരമ്പുകളെ ഭേദിച്ച്, മുറി വാക്കുകളിലൂടെയും ആംഗ്യ ഭാഷയിലൂടെയും അവര്‍  ലോക കാര്യങ്ങള്‍ പങ്കു വയ്ച്ചു. സ്വര്‍ണ പണിക്കാരനായ സെല്‍വ മാമന്‍ അതി നൂതന ഫാഷനില്‍ ഉള്ള കമ്മലുകളും മൂക്കുത്തിയുമെല്ലാം അവര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുത്തിരുന്നു. സെല്‍വ മാമന്റെ പ്രായമായ അമ്മക്ക് "മദാമ്മ" ഒരു അത്ഭുത വസ്തുവായിരുന്നു. മനുഷ്യ ജീവി തന്നെയാണോ എന്നറിയുവാന്‍ അവര്‍ മദാമ്മയെ തൊട്ടും തലോടിയും നോക്കി. തെങ്ങിന്റെ നല്ല ഇളം

കള്ളും കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടന്‍ ചായയും നല്‍കി അവര്‍ മദാമ്മയെ സത്കരിച്ചു. സ്നേഹം നിറഞ്ഞു നിന്ന പുഞ്ചിരിയിലൂടെ മാത്രം അവര്‍ ആശയവിനിമയം നടത്തി. അതിലൂടെ അവര്‍ തകര്‍ക്കാന്‍ ആവാത്ത ഒരു ആത്മബന്ധം  സൃഷ്ട്ടിച്ചു. ഒരു മാസത്തെ അവധിക്കാല ജീവിതത്തിനു ശേഷം "മദാമ്മ" തന്റെ രാജ്യത്തേക്ക് മടങ്ങി.

കാലം പതിറ്റാണ്ടുകള്‍ മുന്നോട്ടു കുതിച്ചു. സെല്‍വ മാമ്മന് പ്രായം എണ്‍പതുകളില്‍ എത്തി. നിനച്ചിരിക്കാതെ ഒരു നാള്‍ തപാലില്‍ ഒരു വലിയ കവര്‍ സെല്‍വ മാമ്മനെ തേടിയെത്തി. ആല്‍ബത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോകളും ഒരു ജോഡി കമ്മലുകളുമാണ് ആ കവറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പമുള്ള കുറിപ്പില്‍ കാലം തെളിയിച്ച ഒരു വികാരം / അനുഭവം അവര്‍ പകര്‍ത്തിയിരുന്നു:

" To my Goldman,
Its not Love - Its something more than that I have in my heart for YOU!

Sunday, March 18, 2012

ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌"!

എറണാകുളം സൌത്ത് / മാര്‍ച്ച്‌ 16


ബസ്സ്‌ സ്റ്റോപ്പില്‍ പത്തിരുപതു പേരുണ്ട്. സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസിലാക്കാം എല്ലാവരും ലാസ്റ്റ് ബസ്സിലെ സ്ഥിരം യാത്രക്കാര്‍ ആണെന്ന്.

ലോട്ടറി വില്‍പ്പനക്കാര്‍, ചുമട്ടു തൊഴിലാളികള്‍, വഴി വാണിഭം ചെയ്യുന്നവര്‍ മുതല്‍ റിട്ടയര്‍ ചെയ്തതും ചെയ്യാത്തതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ആ സ്ഥിരം ഗാങ്ങില്‍ ഉണ്ട്.

"സോമരസ" ത്തിന്റെ ലഹരിയില്‍ ബീഡി പുകച്ചും കപ്പലണ്ടി കൊറിച്ചും അവര്‍ സായാഹ്ന ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി.



പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മുതല്‍ സച്ചിന്റെ നൂറാം സെഞ്ചുറിയെ കുറിച്ച് വരെ അവര്‍ ആധികാരികമായി സംസാരിക്കുന്നു. ബജെറ്റിലെ പ്രധാന നിര്‍ദേശങ്ങളും വായ്പാ നയങ്ങളും ആദായ നികുതിയുടെ ഇളവു പരിധികളും പ്രധാന മേഖലകളിലെ നിര്‍ണായക ഭേദഗതികളുമെല്ലാം ഇവര്‍ക്ക് മന:പാഠം. 3G യും 4G യും ഒന്നുമില്ലാത്ത ഒരു സാദാ മൊബൈല്‍ മാത്രമാണ് അവരുടെ പക്കല്‍ ആകെയുള്ള ഒരു Gadget . എന്നിട്ടും അനുനിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ വരെ അവര്‍ കൃത്യമായി അറിയുന്നു ; അവലോകനം ചെയ്യുന്നു. അതേസമയം, മലയാളം ചാനലുകളിലെ ബജറ്റ് ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളിലെ അപ് ഡെറ്റുകളും വിശകലനം ചെയ്യുമ്പോഴാണ് ലാസ്റ്റ് ബസ്സിലെ ആ "ശരാശരി മലയാളികളുടെ" മഹത്വം മനസ്സിലാവുന്നത്.

ബസ്സില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങളുടെയും ചര്‍ച്ചകളുടെയും പത്തിലൊന്ന് പോലും ആഴത്തില്‍ ഉള്ളതല്ല, ആശയ ഗാംഭീര്യമുള്ളതല്ല ചാനലുകളില്‍ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ ബജറ്റ് അവലോകന പരിപാടികള്‍. 24x7 ഇന്റര്‍നെറ്റിനും സോഷ്യല്‍ മീടിയക്കും മുന്നില്‍ ജീവിച്ചിട്ടും സമൂഹ മനസ്സാക്ഷിയെ തിരിച്ചറിയാനാവാതെ പോകുന്ന ആധുനിക തലമുറയെ താരതമ്യം ചെയ്യുമ്പോഴാണ്, സമൂഹത്തെ തൊട്ടറിയുന്ന, സ്പന്ദനങ്ങള്‍ അറിയുന്ന ആ "ശരാശരി മലയാളികളുടെ" ചിന്താശകലങ്ങള്‍ക്ക് മുന്നില്‍ നാം അറിയാതെ ശിരസ്സു നമിച്ചു പോകുന്നത്...

ദ്വയാര്‍ത്ഥ പദപ്രയോഗത്തിലെ ഫലിതങ്ങളും, ലഹരിയുടെ പ്രചോദനത്താലുള്ള മൂളിപ്പാട്ടുകളും കൊണ്ട് സമ്പന്നമാക്കി, ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, കൊച്ചിയുടെ നഗരാതിര്ത്തികളിലേക്ക്
"ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌" യാത്ര തുടരുന്നു...

കാമ്പുള്ള, ജീവനുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായി...

Wednesday, March 7, 2012

പാഠപുസ്തകം - 2 വയസ്സ്!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പൊങ്കാല ദിനത്തിന്റെ പുണ്യം നുകര്‍ന്നാണ് പാഠപുസ്തകം പിറവി കൊള്ളുന്നത്‌.


നിറം മങ്ങിയ ഡയറി താളുകളില്‍ എഴുതി തുടങ്ങിയ കുറിപ്പുകള്‍ കാലാന്തരത്തില്‍ FB പേജ് വരെയായി. ആശയങ്ങളും അഭിപ്രായപ്രകടനങ്ങളും വിയോജിപ്പുകളും പ്രതികരണങ്ങളും രേഖപ്പെടുത്താന്‍ ഒരു ഓണ്‍ലൈന്‍ വേദി, "പാഠപുസ്തകം" കൊണ്ട് അത്ര മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.

ഒന്നാം വാര്‍ഷികത്തില്‍, എന്റെ പ്രിയ സുഹൃത്ത് "കോമരം" എഴുതിയ വരികള്‍ ഒട്ടേറെ പ്രചോദനം നല്‍കുന്നുണ്ട്:

"പിറന്നാള്‍ ആശംസകള്‍ ടെക്കി. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ക്ക് മുതിരാതെ പ്രതിബദ്ധതയോടെ ആണ് താങ്കളുടെ എഴുത്ത് അതാണ്‌ അതിന്റെ മഹത്വവും. വിമര്‍ശനതിനപ്പുറം കൌതുകവും പ്രണയവും ആശങ്കയും ആകാംഷയും ഞാന്‍ നിങ്ങളുടെ എഴുത്തുകളില്‍ കണ്ടു. ഐറ്റി യുടെ കെട്ടുകാഴ്ച്ചകളില്‍ മയങ്ങാതെ സമൂഹം ഭാഷ എന്നിവയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുത്തു. ഇനിയും പ്രതീക്ഷിക്കുന്നു കാമ്പുള്ള എരിവുള്ള അര്‍ത്ഥതലങ്ങള്‍ ഉള്ള വരികള്‍. ബ്ലോഗെഴുത്തുകള്‍ അവയ്ക്ക് ഒരു പരിമിധിയുണ്ട് അതിന്റെ വ്യാപനപരിധി വലുതാണെങ്കിലും വായനക്കാര്‍ ഒരുപക്ഷെ കുറവാകാം, താങ്കളുടെ മാനസിക വിചാരങ്ങള്‍ കുറെ കൂടി അതേ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരുപക്ഷെ ഇത് ലഭ്യമല്ലായിരിക്കാം. പക്ഷെ നിങ്ങള്‍ ഇത് തുടര്‍ന്നേ മതിയാകു കാരണം ചട്ടകൂടുകള്‍ക്ക് പോലും ഒരു കലാപരിധിയുണ്ട് എന്നാല്‍ എഴുത്തിനു അതില്ല!"



പ്രാര്‍ത്ഥന ഒന്ന് മാത്രം.

"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!

Sunday, March 4, 2012

കൂട്ടുകാര്‍

2012 ഫെബ്രുവരി 24


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഒത്തുകൂടല്‍. പതിവുകള്‍ക്കു വിപരീതമായി ഇത്തവണ വാസ്തു, ജ്യോതിഷം, ബിസിനസ്‌, പ്രശ്ന ചിന്തകള്‍, പഠനം, ജോലി ഇത്യാദി വിഷയങ്ങളില്‍ ആയിരുന്നു ചര്‍ച്ച. വേദങ്ങളിലും ഉപനിഷത്തുക്കളിലും മുപ്പതോളം ഭാഷകളിലും ജ്യോതിഷം, വാസ്തു, താന്ത്രിക്, പൂജ തുടങ്ങിയവയില്‍ അഗാധ പാണ്ടിത്യമുള്ള
Dr . Lakshmidasan (http://brahmajyothisha.com/) സാറിന്റെ വസതിയായിരുന്നു സുഹൃത്ത് സംഗമ വേദി.  രണ്ടു മണിക്കൂറോളം നീണ്ട ആ സുഹൃത്ത് സമാഗമ
സംഭാഷണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഊഷ്മളമായ ആ സൌഹൃദത്തിന്റെ
ആഴത്തില്‍ അതിശയിച്ചു,  ആ കൂട്ടുക്കെട്ടിന്റെ സകലവിധ വികാരവിചാരങ്ങളെയും ആവാഹിച്ചു,
എന്റെ സഹപാഠിയും സുഹൃത്തും സര്‍വോപരി ആത്മീയ ഗുരുവുമായ
സര്‍വശ്രി. ഡോ. ലക്ഷ്മിദാസന്‍ സര്‍ കുറിച്ച വരികള്‍ ആണ് ഇവിടെ രേഖപ്പെടുത്തുന്നത്.   


കൂട്ടുകാര്‍

കൂട്ടായ കൂട്ടല്ല; കൂട്ടിന്റെ കൂട്ടല്ല
വീട്ടില്‍ കുടുങ്ങും തവളതന്‍ മട്ടല്ല
കട്ടായമപ്പുറമോതിയാല്‍ പെട്ടു പോം-
മട്ടില്‍ തുടങ്ങുന്ന നല്കൂട്ടുകെട്ടതാം.
 
വിദ്യക്ക് കൂട്ടല്ല; സദ്യക്ക് കൂട്ടാണ്
നിത്യ നിദാനങ്ങള്‍ നാഴിക നീളവേ
സ്വപ്ന ബോധങ്ങളും സന്തപിക്കാതൊരു
ഭാഗ്നാശ തീണ്ടാത്ത നല്ക്കൂട്ടുകെട്ടുകാര്‍

ആസവം മോന്തുവാന്‍ നല്സുഖം പ്രാപിച്ചു
വാസഗൃഹങ്ങളില്‍ വിട്ടന്തിമോന്തുവാന്‍
കൂസാത കൂട്ടിന്റെയെല്ലുറപ്പിന്‍ പേരു
സല്‍സാഹിതീയ വഴിക്കൊന്നു ചൊല്ലിടാം.
 
മാനസവീണയില്‍ തന്ത്രിമീട്ടും വഴി
കാനന കീചകരാഗം മുഴക്കിടാം
വാനബലത്തില്‍ കുതിക്കുമിളം തണ്ടു
മേനവര്‍ക്കില്ല കുറിക്കൊല്ക ശീലവും

തല്ലിനുമെല്ലിനുമൊപ്പം മരുവിടും
ഊണിനും നിദ്രക്കുമേക പദേഭുവി
നല്‍കുന്ന തെറ്റിലും കുറ്റങ്ങള്‍ പാതയില്‍
വെല്കും മനസ്സിന്‍ പ്രവാചകരിപ്പേരാം

സത്യം വഴി വിരചിക്കും സമൂഹമേ
നിത്യം ഉണര്‍ത്തുക കര്‍തൃത്വമേകി നീ
എത്താത മേഖലയെത്തിക്ക മാനുഷ
സത്തയെ മുന്‍പേതിലും മോടി കൂടിയായി

കൂട്ടുകാര്‍ കാടുകാട്ടിക്കഴിചോര്കളും
വീട്ടുകാരകവേ സ്വല്‍പ്പം മറക്കണം
വിട്ടില്ല പട്ടങ്ങള്‍ ചട്ടമുറകളും
വീട്ടണം മാനുഷ ഭാവിയെ പുല്‍കുവാന്‍.