Monday, June 28, 2010

ജബുലാനിയും വുവുസലെയും ഓര്‍മ്മിപ്പിക്കുന്നത്...

"ബ്രസീലും അര്‍ജെന്റിനയും പോര്‍ച്ചുഗലും മറ്റും ചെറുതായി ഒന്ന് ചാറിയേക്കാം. എന്നാല്‍ ഞങ്ങള്‍ ഇടിച്ചു കുത്തി തിമിര്‍ത്തു പെയ്യും - വാഴക്കുളം വിന്നര്‍ വൈറ്റ് ". ഇക്കുറി എന്നെ നാട്ടിലേക്ക് വരവേറ്റത് ജങ്ക്ഷനില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡിലെ ഈ വരികളാണ്. നേരം പുലരുന്നതെയുള്ളൂ. ഫ്ലെക്സ് ബോര്‍ഡ്‌ കൂടുതല്‍ വ്യക്തതയോടെ കാന്നുന്നതിനു വേണ്ടി കാറില്‍ നിന്നും ഞാന്‍ ഇറങ്ങി. അതില്‍ അച്ചടിച്ചിരുന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തി. മെസ്സി, കക്ക തുടങ്ങി നിലവിലുള്ള താര രാജാക്കന്മാരുടെ ഫോട്ടോ ആയിരുന്നില്ല, മറിച്ചു 90 - കളില്‍ ഒരു നാടിന്റെ അഭിമാനമായിരുന്ന, ആവേശമായിരുന്ന വാഴക്കുളം വിന്നര്‍ വൈറ്റ് - ഇന്‍റെ പഴയ കാല ടീം ഫോട്ടോകളില്‍ ഒന്നായിരുന്നു അതില്‍ നിറഞ്ഞു നിന്നിരുന്നത്. അത് കണ്ടതോടെ ശരീരമാകെ ഒന്നുണര്‍ന്നു.
ആകെയൊരു ഉന്മേഷം. തിരുവനന്തപുരത്തു നിന്നും മുന്നൂറോളം കിലോമീറ്റര്‍ ഒറ്റയിരുപ്പിനു കാറോടിച്ചു വന്ന എന്റെ ക്ഷീണം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പുളിമുട്ടും കുരുത്തക്കേടും മാത്തനും കാട്ടുവും മുള്ളനും കാളയും തുടങ്ങി എല്ലാവരുമുണ്ട്‌, ഒപ്പം കളികംബക്കാരും. യുവത്വതിന്റെയും സെവന്‍സ് ഫുട്ബാളിന്റെയും കുതിപ്പിനും കിതപ്പിനുമിടയില്‍ നാമാവശേഷമായ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ അവശേഷിപ്പുകള്‍ ആണ് ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തിയത്. അതോടെ എന്റെ ചിന്തകള്‍ രണ്ടു പതിറ്റാണ്ട് പിന്നിലേക്ക്‌ യാത്രയായി.

ഗ്രാമവീഥിയിലൂടെ രണ്ടു കോളാമ്പികള്‍ വച്ച് കെട്ടിയ അനൌന്‍സ്മെന്‍റ് വാഹനം നീങ്ങുകയാണ്. " ഇന്ന് വൈകിട്ട് നടക്കുന്ന അതിവാശിയേറിയ മത്സരത്തില്‍ പരമ്പരാഗത വൈരികളായ ബ്രദേഴ്സ് കുണ്ടുകുളവും വിന്നര്‍ വൈറ്റ് വാഴക്കുളവും ഏറ്റുമുട്ടുന്നു. കാല്‍ പന്തുകളിയുടെ മാസ്മരിക സൌന്ദര്യം ആസ്വദിക്കുവാന്‍ ഏവരെയും ഞങ്ങള്‍ ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു....."

90 - കളിലെ മധ്യ വേനലവധിക്കാലം. ഒരു ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ആവേശത്തില്‍ ആറാടിക്കുന്ന, കളിക്കാര്‍ക്ക്‌ ദൈവീക പരിവേഷവും, ക്ലബ്ബുകള്‍ക്ക് സാമ്പത്തിക അടിത്തറയും ലഭിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍. ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും എന്നല്ല, നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം കളിയും കളിക്കാരും തന്നെ. വാതു വെപ്പുകളും സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ലേലം വിളിയും ഒക്കെയായി തകൃതിയായി നടക്കുന്നു ഓരോ മത്സരങ്ങളും. നാടാകെ ഉത്സവ പ്രതീതിയില്‍ അമരുന്ന നാളുകള്‍. അങ്ങനെയൊരു സീസണില്‍ ആണ് വാഴക്കുളത്തിന്റെ പുല്‍മൈതാനങ്ങളിലേക്ക് ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയും ആവേശവും സ്വപ്നങ്ങളുമായി, കറുപ്പ് വരകളുള്ള വെള്ള ജേഴ്സിയും അണിഞ്ഞു വിന്നര്‍ വൈറ്റ് പോരാട്ടത്തിനിറങ്ങുന്നത്.

പത്തില്‍ പത്തു പൊരുത്തമുള്ള ദമ്പതിമാര്‍ക്ക് ഉള്ളതിനേക്കാള്‍ മാനസിക അടുപ്പവും മന: പൊരുത്തവുമുള്ള കളിക്കാര്‍. ഒരാള്‍ ഒരു നീക്കം മനസ്സില്‍ കാണുമ്പോള്‍ മറുനീക്കം മാനത്തു കാണുവാനുള്ള കഴിവ് ടീമിലെ എല്ലാ കളിക്കാര്‍ക്കും ഉണ്ടായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന കോമ്പിനേഷനുകള്‍. ഈയൊരു രസതന്ത്രത്തിന്റെ പിന്‍ബലത്തില്‍ വന്‍ബന്മാരെ അട്ടിമറിച്ചു കൊണ്ടായിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ തുടക്കം. ഒരു പ്രത്യേക ശൈലിയിലും താളത്തിലും മികച്ച പന്തടക്കവും കൊണ്ട് കളിച്ചു കയറുന്ന വിന്നര്‍ വൈറ്റ് ജന മനസ്സുകളില്‍ പ്രതിഷ്ഠ നേടിയത് വളരെ പെട്ടെന്നായിരുന്നു. തിങ്ങി നിറഞ്ഞ പുരുഷാരങ്ങളുടെയും കാതടപ്പിക്കുന്ന ആരവങ്ങളുടെയും അകമ്പടിയില്‍ അട്ടിമറി വിജയങ്ങളും വീരോചിത പരാജയങ്ങളുമായി കളിച്ചു കയറുമ്പോള്‍ കളി ആസ്വാദകരും ആരാധകരും താരങ്ങളെ സല്ക്കരിക്കുവാന്‍ മത്സരിച്ചു. അതീവ സന്തോഷത്തോടെ എല്ലാ കളിക്കാരും ആ വിരുന്നുകളില്‍ പങ്കെടുക്കുകയും സൌഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മറഡോണക്കും മറ്റു ഫുട്ബോള്‍ ദൈവങ്ങള്‍ക്കും ഇന്ന് കിട്ടുന്ന ആരാധനയേക്കാള്‍ പതിന്മടങ്ങായിരുന്നു അന്ന് വിന്നര്‍ വൈറ്റ് ഇന്‍റെ ഫുട്ബോള്‍ പ്രതിഭക്കള്‍ക്ക് കിട്ടിയിരുന്നത്. ആദ്യമൊക്കെ ചായ സല്‍ക്കാരത്തിലും മധുരപലഹാര - പായസ വിതരണത്തിലും തുടങ്ങിയ ആഹ്ലാദം പങ്കുവയ്ക്കല്‍ ഒടുവില്‍ ചെന്നെത്തിയത് മദ്യപാന മഹോല്‍സവങ്ങളില്‍ ആയിരുന്നു. ലഹരിയുടെ ഉത്സവ രാവുകളില്‍ ഉരുത്തിരിഞ്ഞ പുത്തന്‍ സമവാക്യങ്ങളും സൌഹൃദങ്ങളും പൊരുത്തക്കെടുകളിലേക്കാണ് ക്ലബ്ബിനെയും കളിക്കാരെയും കൊണ്ടെത്തിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ പലപ്പോഴും കളി മറന്നു പോവുകയും കളിക്കാരുടെ മന ക്കണക്കുകള്‍ക്ക് പിശക് പറ്റുന്നതും സ്ഥിരമായതോടെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വിന്നര്‍ വൈറ്റ് വീണു തുടങ്ങി. ഒരു നല്ല നീക്കമോ പ്രത്യാക്രമണമോ നടത്താനാവാതെ, നിരുപാധിക കീഴടങ്ങലുകള്‍ കളിക്കാരുടെ ഉത്സാഹം കെടുത്തുകയായിരുന്നു. ആരാധക വൃന്ദങ്ങളുടെയും ഫുട്ബോള്‍ പ്രേമികളുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ , ഒരു കളി പോലും ജയിക്കാന്‍ ആവാതെ തകര്‍ന്നടിയുവാന്‍ ആയിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ വിധി.ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ലബ്ബിനെ തങ്ങളുടെ കായിക സംഘടനയാക്കാന്‍ നടത്തിയ ചില ഗൂഡ ശ്രമങ്ങളും അവര്‍ ചെലുത്തിയ സ്വാധീനവും ക്ലബ്ബിന്റെ തകര്‍ച്ചയിലേക്കുള്ള യാത്രക്ക് ആക്കം കൂട്ടി. ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കുവാന്‍ നാട്ടുകാര്‍ നടത്തിയ ചില പരിശ്രമങ്ങള്‍ കൂടി പാളിയതോടെ ഉയര്‍തെഴുന്നെല്പ്പിന്റെ എല്ലാ സാധ്യതകളും മങ്ങി.

അങ്ങനെ ഒരു പതിറ്റാണ്ട് മാത്രം ജീവിച്ചു, കുറെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് വിന്നര്‍ വൈറ്റ് അകാല മരണം പുല്‍കി. പിന്നീടു പെയ്ത മഴയില്‍ വാഴക്കുളം കരയില്‍ ഒട്ടേറെ ക്ലബ്ബുകള്‍ മുളച്ചുവെങ്കിലും തൊട്ടടുത്ത വേനലില്‍ കരിഞ്ഞു ഉണങ്ങുവാനായിരുന്നു അവയുടെ വിധി. 2000 - ത്തിന്‍റെ തുടക്കത്തില്‍ നാമാവശേഷമായ വിന്നര്‍ വൈറ്റ് ആരാധക മനസ്സില്‍ ഇന്നും ആവേശം ഉയര്‍ത്തുന്നു എന്നതിന്‍റെ തെളിവാണ് ആ ഫ്ലെക്സ് ബോര്‍ഡ്‌. കൊഴിഞ്ഞു പോയ ആ പ്രതാപ കാലത്തെ തിരികെ കൊണ്ടു വരുവാനുള്ള ഗ്രാമത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കൂട്ടായ ശ്രമമാണ് ആ ബോര്‍ഡ്‌ വിളിച്ചോതുന്നത്‌.

ഓര്‍മ്മകള്‍ക്ക് മരണമില്ല, അവ ജീവിക്കുക തന്നെ ചെയ്യും, ആരാധക ഹൃദയങ്ങളിലൂടെ.....

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. ലോകകപ്പ്‌ ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ കിക്ക് ഓഫിനു ഞാന്‍ കാതോര്‍ത്തിരിക്കുന്നു. TV യില്‍ നിന്നും കാണികളുടെ ആരവങ്ങളും വുവുസലയുടെ ശബ്ദങ്ങളും ഉയര്‍ന്നു കേള്‍ക്കാം. ലോകം മുഴുവന്‍ ജബുലാനി എന്ന "വൃത്താകൃതിയില്‍ ഉള്ള ദൈവത്തിലേക്ക്" ചുരുങ്ങുമ്പോള്‍ വളരെ നേര്‍ത്ത ഒരു ശബ്ദം എന്‍റെ കാതുകളില്‍ അലയടിക്കുന്നു...

"ഇന്ന് നടക്കുന്ന തീ പാറുന്ന പോരാട്ടത്തില്‍ കാല്‍ പന്തുകളിയുടെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്നു...
എല്ലാ നല്ലവരായ ഫുട്ബോള്‍ പ്രേമികളെയും ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.... ക്ഷണിക്കുന്നു..."

കഴക്കൂട്ടത്തെ ഫ്ലാറ്റില്‍ ഏകനായിരുന്നു ഫുട്ബോള്‍ കളി കാണുമ്പോള്‍ എന്‍റെ മനസ്സ് വാഴക്കുളത്തെ പുല്‍മൈതാനങ്ങളിലേക്ക് യാത്ര തുടങ്ങിയിരുന്നു.
പന്തിനു പിറകെ പായുവാന്‍....
കളിയിരംബങ്ങളില്‍ അലിഞ്ഞു ചേരുവാന്‍....

Thursday, June 17, 2010

ആത്മഹത്യാക്കുറിപ്പുകള്‍ക്ക് പറയാനുള്ളത്

ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രിക ശീലങ്ങളുടെയും ചുറ്റുപാടുകള്‍ ടെക്കിയുടെ മനസ്സിനെ ഈയിടെയായി വല്ലാതെ അസ്വസ്ഥമാക്കുന്നു.ആകെ കുഴഞ്ഞു മറിയുന്ന ചിന്തകള്‍. ഭാരിച്ച ജോലിയുള്ള പകലുകളും ഉറക്കമില്ലാത്ത രാവുകളും. ജീവിതത്തില്‍ ആകെയൊരു വെറുപ്പ്‌. ഒടുവില്‍ ചിന്തകള്‍ വഴിമാറുന്നത്‌ ആത്മഹത്യയിലേക്കും. കുറ്റം പറയാനാവില്ല. നിരന്തരം വിട്ടു വീഴ്ചകള്‍ ചെയ്തു നിര്‍ജീവമായ മനസ്സിന് മറ്റൊരു പോംവഴി കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കണം എന്നില്ലെല്ലോ. " നമ്മെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, ജീവിതത്തിനടക്കം" എന്ന ആകര്‍ഷകമായ സന്ദേശമാണ് ആത്മഹത്യ മുന്നോട്ടു വയ്ക്കുന്നത്. "മരണത്തിനപ്പുറമുള്ള ജീവിതത്തെ ക്കുറിച്ചറിയാനുള്ള ആഗ്രഹം" കൊണ്ട് ആത്മാഹുതി ചെയ്തവരുടെ വീണുടഞ്ഞ ചിന്തകളിലൂടെയുള്ള യാത്രയാണ് "ആത്മഹത്യാക്കുറിപ്പുകള്‍ക്ക് പറയാനുള്ള" തില്‍.

ചിന്തകള്‍ മരിക്കുമ്പോള്‍ മനസ്സും മരിക്കുമെങ്കില്‍ ക്രിയാത്മകതയുടെ ഉറവകള്‍ വറ്റി മരവിപ്പുകളിലേക്ക് നീങ്ങുന്ന മനുഷ്യന് പ്രത്യാശയുടെ പൊന്‍കിരണം ആവണം ആത്മഹത്യ. പൊട്ടിത്തെറിക്കാത്ത തീ മലകളും കെട്ടഴിച്ചു വിടാത്ത കൊടുംകാറ്റുകളും എത്ര നാള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനാവും? എന്നാല്‍ ഉരുകുന്ന ആത്മാവിനു മോചനം നല്‍കുവാനും വേട്ടയാടി കൊണ്ടിരിക്കുന്ന വിധി വൈപരീത്യങ്ങള്‍ക്ക് വിരാമമിടുവാനും വേണ്ടി സ്വയം മരണത്തെ സ്വാഗതം ചെയ്യുവാന്‍ പോലും അവകാശമില്ലാത്ത, നിയമ സാധുതയില്ലാത്ത ഒരു നാട്ടില്‍ ആണ് നാം ജീവിക്കുന്നത്. ചില അത്യാവശ്യ ഘട്ടങ്ങളില്‍ അനിവാര്യമായ ദയാവധം പോലും എത്തിക് സിന്‍റെ പേരില്‍ നിഷേധിക്കപെടുന്ന നമ്മുടെ നാട്ടില്‍ ആത്മഹത്യാ ശ്രമം പോലും കുറ്റകരമാകുന്നതില്‍ അത്ഭുത പെടെണ്ടതില്ലല്ലോ. ഇതിലൊരു വിരോധാഭാസവും നമുക്ക് കാണുവാനാകും. യുദ്ധങ്ങളിലും വിപ്ലവ പോരാട്ടങ്ങളിലും പങ്കെടുത്തു ജീവന്‍ ബലി കഴിക്കുന്നവര്‍ രക്തസാക്ഷികളും ധീരന്മാരും യോഗ്യന്മാരുമാണ്. ( അറിഞ്ഞു കൊണ്ട് ജീവന്‍ കളയുന്നതും ആത്മഹത്യയുടെ വകുപ്പില്‍ പെടുന്നതാണ്) ആത്മാഭിമാനത്തിന് വേണ്ടിയും സ്വന്തം മൂല്യങ്ങള്‍ക്ക് വേണ്ടിയും ആത്മഹത്യ ചെയ്‌താല്‍ മോശക്കാരനും ഭീരുവും. ഇതാണല്ലോ ആത്മഹത്യയോടുള്ള നമ്മുടെ യഥാര്‍ത്ഥ സമീപനം.

"എന്നെങ്കിലും നിന്നെ തിരികെത്തരാന്‍
മാലാഖമാര്‍ വിചാരിക്കുന്നില്ല
ഞാന്‍ നിന്നോടൊപ്പം ചേരുകയാണെങ്കില്‍
അവരതില്‍ രോഷകുലരാകുമോ?"
എന്ന ഗ്ലൂമി സണ്ടേയിലെ റെസോ സെറസിന്റെ ആത്മവേദനയുടെ, വിഷാദഭാരം നിറഞ്ഞ വരികള്‍ ലോകമെമ്പാടും ആയിരകണക്കിന് ആളുകളെ നിരാശാഭരിതരാക്കുകയും തീവ്ര വിരഹത്തില്‍ ആഴ്ത്തുകയും ഒടുവില്‍ ആത്മഹത്യയില്‍ കൊണ്ടെതിക്കുകയും ചെയ്തു. അതീവ ഹൃദ്യമായ ഈ വിരഹ ഗാനം "ആത്മഹയാ പ്രേരണയുടെ" പേരില്‍ പതിറ്റാണ്ടുകളോളം ലോകത്തെ ഒട്ടുമിക്ക റേഡിയോ സംഗീത ചാനലുകളിലെ പ്ലേ ലിസ്റ്റുകളില്‍ നിന്ന് വരെ ഒഴിവാക്കിയ ചരിത്രമുണ്ട്. ലോകത്തെ മുഴുവന്‍ കീഴടക്കുന്ന, വെല്ലുവിളിക്കുന്ന മനുഷ്യന്‍ ഈയൊരു സംഗീതത്തെ വെറുക്കുന്നു, ഭയക്കുന്നു. എന്തെന്നാല്‍ മനസ്സ് നിയന്ത്രണാതീതം ആണെല്ലോ. ഈ ഗാനം തങ്ങളുടെ മനസ്സിനെ ചാന്ജല്യപ്പെടുത്തുമെന്നും വിരസ വിഷാദത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും വിശ്വസിക്കുന്നു. ഏവരെയും ഭയപ്പെടുത്തുന്ന , അലോസരപ്പെടുത്തുന്ന ഏകാന്തതയുടെ വിജനതയെ, വിരസ യാമങ്ങളെ ആസ്വദിക്കാന്‍ കഴിയുമ്പോഴാകാം സര്‍ഗാത്മകതയുടെ ബീജാവാപം നടക്കുന്നത്. ആ ഉന്മാദവസ്ഥയുടെ മൂര്‍ത്തിമത്ഭാവമാകാം ആത്മഹത്യയും.

മാത്രമല്ല, മരിച്ചവരാരും പറഞ്ഞിട്ടുമില്ല , മരിക്കുന്നതിനു മുന്‍പുള്ള ഞങ്ങളുടെ ചിന്തകളും മാനസികാവസ്ഥയും ഇങ്ങനെയൊക്കെ ആയിരുന്നുവെന്ന്. എന്നാല്‍ മരണക്കുറിപ്പുകള്‍ നമ്മോടു പറയുന്നത് പ്രവര്‍ത്തിക്കുവാനും, സ്നേഹിക്കുവാനും, ആശിക്കുവാനും ഒന്നും ഇല്ലാത്തതിന്റെ നിരാശയോടെയാണ് മരണത്തെ പുല്കുന്നതെന്നാണ്. ആ നിരാശയാവാം ഏകാന്തതയെ പ്രണയിക്കുവാന്‍ മനസ്സിന് പ്രേരണ നല്‍കുന്നത് . ആ ഏകാന്തതയില്‍ നിന്നാവാം മഹത്തായ കലാസൃഷ്ടികള്‍ രൂപം കൊള്ളുന്നത്‌. അങ്ങനെയെങ്കില്‍ ആത്മഹത്യയും ഒരു ഉത്തമ കലാസൃഷ്ടി തന്നെ.

ശരിയാണ്,
അല്‍ബേര്‍ കമു പറഞ്ഞിട്ടുണ്ട് -
ആത്മഹത്യ, ഒരു മഹത്തായ കലാസൃഷ്ടിയെ പോലെ ഹൃദയത്തിനുള്ളിലെ നിശബ്ദതയിലാണ് രൂപം കൊള്ളുന്നതെന്ന്.

Tuesday, June 8, 2010

താരകകളെ കാണ്മിതോ നിങ്ങള്‍?

ജൂണ്‍ 5 നു ടെക്കി കടുത്ത ആശങ്കയിലായിരുന്നു. ഭൂമിയെ പച്ച പുതപ്പിക്കുവാന്‍ വേണ്ടി പത്രങ്ങളിലൂടെയും ടി വി ചാനലുകളിലൂടെയും കണ്ട കാഴ്ചകളും പ്രഹസനങ്ങളും കണ്ടു ഭൂമിയെ വെള്ള പുതപ്പിക്കാന്‍ ആണോ എന്ന് വരെ സംശയിച്ചു. എന്തെല്ലാം കോലഹലങ്ങലാണ് വെറും മൂന്നാം കിട പ്രശസ്തിക്ക് വേണ്ടി കാട്ടി കൂട്ടുന്നത്‌. കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം മാരത്തോണ്‍ നടന്നും ഓടിയും, "ഗോ ഗ്രീന്‍" മുദ്രാവാക്യം വിളിച്ചും സൈക്കിളില്‍ നഗരം ചുറ്റിയും നൂറു കണക്കിന് വൃക്ഷ തൈകള്‍ നട്ടും പരിസരം വൃത്തിയാക്കിയും ലോകം മുഴുവന്‍ പരിസ്ഥിതി ദിനം ഗംഭീരമായി ആഘോഷിച്ചു. ( ആഘോഷങ്ങള്‍ ഒഴിഞ്ഞു പോയ വേദിയില്‍ ഒടുവില്‍ അവശേഷിച്ചത് പ്ലാസ്റ്റിക്‌ കുപ്പികളും ചപ്പു ചവറു കടലാസുകളും ആന്നെന്നത് വേറെ കാര്യം). എന്നാല്‍ ഈ പ്രവൃത്തികള്‍ എല്ലാം വേണ്ട വിധം ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന് ടെക്കി സന്ദേഹിക്കുന്നു.

ഒരു മരം നടാന്‍ വേണ്ടി തലയിലൊരു തൊപ്പിയും, മനം കുളിര്‍പ്പിക്കുന്ന ആഹ്വാനങ്ങള്‍ എഴുതിയ ടി ഷര്‍ട്ടും, മുക്കാല്‍ പാന്റ്സും ഷൂസും ധരിച്ചു, മുടി ചീകി പൌഡര്‍ ഇട്ടു വരുന്നവര്‍ മാതൃകയാക്കേണ്ടത് കണ്ടല്‍ പൊക്കുടനെയും 32 ഏക്കറില്‍ ഒരു കാട് തന്നെ സൃഷ്ടിച്ച കാസര്‍ക്കോടുകാരന്‍ കരീമും അടക്കമുള്ള പച്ച മനുഷ്യരായ പ്രകൃതി സ്നേഹികളെയാണ്. ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞു വച്ച അവരുടെ പ്രവൃത്തികള്‍ ആണ് നമുക്ക് ഊര്‍ജവും പ്രചോദനവും ആകേണ്ടത്.അങ്ങനെയെങ്കില്‍ , വെട്ടി മാറ്റപ്പെട്ട മരങ്ങളും ഒലിച്ചു പോയ മണ്ണും മലിനമാക്കപ്പെട്ട വായുവും വെള്ളവുമെല്ലാം കാലാന്തരത്തില്‍ നമ്മോടു പൊറുക്കും.

അതിനു വേണ്ടി, 2 മഴയും 2 വെയിലും കഴിയുമ്പോഴും നമ്മള്‍ ആഘോഷപൂര്‍വ്വം നട്ട വൃക്ഷതൈകള്‍ അവിടെ ഉണ്ടാകണം. അവ നമ്മെ നോക്കി മന്ദസ്മിതം തൂകണം. ഇളം കാറ്റില്‍ ആടിയുലയണം. അത് കണ്ടു നമ്മുടെ മനസ്സ് തുടിക്കണം. അല്ലാതെ ആന കിടന്നിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥയാവരുത്. ഭൂമിയുടെ ചരമഗീതങ്ങളോട് വിട പറഞ്ഞു പ്രതീക്ഷയുടെ പുതു നാമ്പുകളെ നമുക്ക് വരവേല്‍ക്കാം, പരിപാലിക്കാം...