Sunday, January 29, 2012

ചിതറിയ ചില കമന്റുകള്‍

ഒരു ബോറന്‍ ശനിയാഴ്ച. അതാവാം സമയത്തിന് ഇത്രയും "സമയ" മുണ്ടെന്നു എനിക്കനുഭവപ്പെട്ടത്‌. പഠിക്കുന്ന പുസ്തകം ഉറക്കഗുളികയുടെ ഫലം ചെയ്യുമെന്നതിനാല്‍ അതു തൊട്ടില്ല. ന്യൂസ്‌ പേപ്പറില്‍ ആണെങ്കില്‍ രാഷ്ട്രീയക്കാരുടെ പാമ്പും കോണിയും കളി, പതിവ് മസാല വാര്‍ത്തകള്‍ പിന്നെ ഒരു ഗുണവുമില്ലാത്ത ധാരാളം പരസ്യങ്ങളും.. ചാനലുകളില്‍ ഒരു "വികാരവും " ഉണര്‍ത്താത്ത പൈങ്കിളി പരിപാടികള്‍. അങ്ങനെയിരിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തിലെ പരിഭവങ്ങള്‍ ‌FB യിലൂടെ പങ്കു വയ്ക്കുന്ന ദമ്പതിമാരുടെ കമെന്റുകള്‍ കാണുന്നത്.


"ഭര്‍ത്താവിന്റെ ചില നിലപാടുകളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. സ്ത്രീകള്‍ക്കിവിടെ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യമില്ലേ?"

എന്തായാലും ഒരു കൌതുകത്തിന് വേണ്ടി ആ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്തു. മിനുട്ടുകള്‍ക്കുള്ളില്‍ അതിനു കിട്ടിയത് 35 ലൈക്കും അറുപതോളം കമെന്റ്ടുകളും.
എന്തോ ഒരു ചെറിയ അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാത്തലത്തില്‍ കുത്തിക്കുറിച്ചതാകാം ഇത്. അല്ലെങ്കില്‍ "വെറുതെ അല്ല ഭാര്യ" എന്ന് ലോകരെ അറിയിക്കാനുമാകാം. കോര്‍പറേറ്റ് മേഖലയില്‍, നൂറു കണക്കിനാളുകളുടെ നേതൃത്വം കയ്യാളാന്‍ വെമ്പുന്നവര്‍ "കുടുംബിനി" എന്ന റോളില്‍ ഉള്ള വെല്ലുവിളി ഏറ്റെടുക്കുവാന്‍ എന്ത് കൊണ്ടാണ് തയ്യാറാവാത്തത് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.


ചുട്ടതും ചുടാത്തതുമായ മറുപടികള്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവഹിക്കുന്നു. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെക്കുറിച്ചും, കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം എന്നും, നാരികള്‍ വിശ്വ വിപത്തിന്‍ നാരയ വേരുകള്‍ എന്നും ഫെമിനിസമെന്നത് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നും ഉദ്ഘോഷിക്കുന്ന ആശയ ഗംഭീരങ്ങളായ അഭിപ്രായങ്ങള്‍. കൂട്ടുകാര്‍ പരസ്പരം ചെളിവാരി എറിയുന്നു. ആശയ/ അഭിപ്രായ സംഘട്ടനങ്ങള്‍. പുരുഷാധിപത്യവും ഫെമിനിസവും ഒന്നിന് പിറകെ ഒന്നായി പോരാടുന്നു. ദമ്പതികള്‍ വേര്‍ പിരിയണമെന്നു ഒരു കൂട്ടര്‍. വേര്‍പാട് വേദനാജനകം അല്ലെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയണമെന്നും അവര്‍ ആക്രോശിക്കുന്നു. ആകെ സംഘര്‍ഷഭരിതമായ അന്തരീക്ഷം.


ഒടുവില്‍ ഇതെല്ലാം വായിച്ചു വികാരാധീനനായി ഭര്‍ത്താവ് പ്രതികരിച്ചു:
"നിന്നെയാണോ ഞാന്‍ സ്നേഹിച്ചിരുന്നത്? നിന്റെ വാക്കുകള്‍ കേള്‍ക്കാനാണോ ഞാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്‌? അലറി വിളിക്കുന്ന തിരമാലകളില്‍ ഞാന്‍ മീട്ടിയ സ്വരം എന്തേ നീ തിരിച്ചറിഞ്ഞില്ല ? കിളികൂജനങ്ങളില്‍ ഞാന്‍ മീട്ടിയ രാഗം എന്തേ നീ കേട്ടില്ല?"

ആ ഡയലോഗിനും കിട്ടി പത്തു മുപ്പത്തിയഞ്ചു "ലൈക്കു"കള്‍.


കുടുംബത്തിന്റെ അതിര്‍വരംബിനുള്ളില്‍ തീര്‍ക്കേണ്ട പിണക്കങ്ങള്‍ക്ക്‌ സോഷ്യല്‍ മീഡിയയിലൂടെ ഉത്തരം തേടുകയും കല്യാണത്തിന്റെ മനസ്സമ്മതം പോലും "ലൈക്‌" ബട്ടന്‍ അമര്‍ത്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു ജനത ആത്മാവിഷ്ക്കാരത്തിന്റെ മാധ്യമമായി മാറ്റുകയാണ്.

ഒട്ടേറെ "ലൈക്കും" അതിലേറെ പ്രോത്സാഹന വചനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഏറ്റവും ഒടുവില്‍ ഞാനും ഒരു കമന്റ്‌ ഇട്ടു:

"ജീവിതം FB നക്കി എന്നു പറയാന്‍ ഇടവരുത്തരുത് !"