Monday, May 31, 2010

പാഠം 13 : നട്ടെല്ലിന്റെ വളവ്

ആയുസ്സിന്റെ ബലമാണ്‌ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെങ്കില്‍ നട്ടെല്ലിന്റെ വളവിനെ ആശ്രയിച്ചാണ് ടെക്കികളുടെ മുന്നോട്ടുള്ള പ്രൊഫഷനല്‍ ജീവിതം.
കോര്‍പ്പറേറ്റ് ജീവിത നാടക വേദിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നട്ടെല്ല് "റ" യും, "ണ" യും, "ഞ്ഞ" യും ഒക്കെ ആകേണ്ടി വരും. വളയാത്ത നട്ടെല്ലുകള്‍ക്ക് ഒരു പക്ഷെ നേരിടേണ്ടി വരിക പ്രതിസന്ധികള്‍ മാത്രമാണ്, ഒപ്പം മന: സാക്ഷിക്കുത്തും ആത്മ സംഘര്‍ഷങ്ങളും..
സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ടു പ്രൊഫഷനല്‍ രംഗത്ത് നടത്തുന്ന വിട്ടു വീഴ്ചകള്‍ മനസ്സിന് സമ്മാനിക്കുന്നത് മരവിപ്പുകള്‍ മാത്രമാണ്. അത് വഴി നഷ്ടമാകുന്നത് ക്രിയാത്മകവും സര്‍ഗാത്മകവുമായ ചിന്തകളും സ്വപ്നങ്ങളും.
എന്നാല്‍ ആധുനിക പ്രൊഫഷനലിസം പഠിപ്പിക്കുന്നത്‌ കാലത്തിനൊത്തു കോലം തുള്ളണം എന്നാണ്. ചെറിയ വായിലെ വലിയ വര്‍ത്തമാനങ്ങള്‍ക്കാണ് ഇന്നേവര്‍ക്കും താല്പര്യം. എങ്കില്‍ മാത്രമേ അത്യന്തം മത്സരാധിഷ്ടിതമായ ഈ മേഖലയില്‍ നിലനില്‍പ്പും വളര്‍ച്ചയും സാധ്യമാവൂ എന്നും . അങ്ങനെ വരുമ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിന്നും ലഭിക്കുന്ന "മന സംതൃപ്തി" എന്ന അനിര്‍വചനീയമായ ഘടകത്തിന് പ്രസക്തി ഇല്ലാതാകുന്നു. പിന്നീടു ചെയ്യുന്നതെല്ലാം യാന്ത്രികവും വഴിപാടു കഴിക്കലുമായി തീരുന്നു. അല്ലെങ്കിലും ഡോളറും യുറോയും ഭരിക്കുന്ന കാലത്ത് "മന സംതൃപ്തി " കൊണ്ടെന്തു നേടാന്‍ സാധിക്കും?

ധീരത കൊണ്ടും തളരാത്ത ഇച്ചാശക്തി കൊണ്ടും എന്നില്‍ ആത്മാഭിമാനത്തെ വളര്‍ത്താന്‍ സഹായിച്ച വീര യോദ്ധാക്കളെ, ധീര രക്തസാക്ഷികളെ, ക്ഷമിക്കുക.
ഈ ലോകത്ത് അന്തസ്സായി ജീവിക്കുവാന്‍ ഞാന്‍ എന്റെ ആത്മാഭിമാനത്തെ പണയപെടുത്തുന്നു. ഇളം കാറ്റത്ത്‌ പോലും ഇളകിയാടുവാന്‍ പാകത്തില്‍ ഞാന്‍ എന്റെ നട്ടെല്ലിനെ പരിശീലിപ്പിക്കുന്നു.
ജീവിത വിജയത്തിന് വേണ്ടിയുള്ള പുതിയ പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുകയാണ്.

Monday, May 24, 2010

തിയറിക്ക് ഫുള്‍! പ്രാക്ടിക്കലിനു പൈന്‍റ്റ്!!

മനുഷ്യന് വസ്ത്ര സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ഉടലെടുക്കുന്നത് ഒരു പക്ഷെ ഏദന്‍ തോട്ടത്തിലെ "വിലക്കപെട്ട കനി" ഭക്ഷിച്ചതിനു ശേഷമാവാം. പിനീട് ജന്മം കൊണ്ട സമൂഹങ്ങള്‍ അലിഖിതമായ, പരമ്പരാഗത വസ്ത്ര ധാരണ രീതികള്‍ അനുവര്‍ത്തിച്ചു പോന്നു. വസ്ത്രത്തെ കേവലം നഗ്നത മറയ്ക്കാന്‍ ഉള്ള ഉപാധിയായി മാത്രമല്ല കണക്കാക്കപെട്ടത്‌. അവ എല്ലാ സമൂഹത്തിലും അധികാരത്തിന്റെയും പദവിയുടെയും അടയാള ചിഹ്നങ്ങള്‍ ആയിരുന്നു. ( ഇതേ വസ്ത്ര സംസ്കാരം പിന്തുടര്‍ന്ന് വന്ന ആധുനിക മനുഷ്യര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയും വസ്ത്രം ധരിക്കുന്നു)
കാലാവസ്ഥക്കും സംസ്കാരത്തിനും സാമൂഹിക പശ്ചാതലത്തിനും അധികാര പദവികള്‍ക്കും അനുസൃതമായി ഡ്രസ്സ്‌ കോഡ് സമ്പ്രദായം അഥവാ വസ്ത്ര ധാരണ നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്തു.ഡ്രസ്സ്‌ കോഡ് അഥവാ യൂണിഫോറം അടിച്ചമര്‍ത്തുന്നത് സമ്പന്ന-ദരിദ്ര പശ്ചാതലത്തെയും ഉച്ച നീച്ചത്വങ്ങളെയും ആണ്. സമത്വവും ഐക്യവും ഊട്ടിയുറപ്പിച്ചു ബന്ധങ്ങള്‍ സുദൃടം ആക്കുവാനാണ് അവ ലക്‌ഷ്യം വയ്ക്കുന്നതും.
എന്നാല്‍ ഐക്യത്തിനും സമത്വത്തിനും യാതൊരു സ്ഥാനവും ഇല്ലാത്ത, ഒരു വിലയും കല്‍പ്പിക്കാത്ത ഐ ടി മേഖലയില്‍ ഡ്രസ്സ്‌ കോഡ് അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ പോലും നിറവേറ്റുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഉടെങ്കില്‍ തന്നെ ജീവിത നിലവാരത്തിന്റെ അളവ് കോലായി അതിനെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് ഗൈഡ് ലൈന്‍സ് എന്ന കൊച്ചു പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് പുരുഷ കേസരികള്‍ക്ക് മാത്രം ബാധകം എന്ന ഭാവമാണ് മിക്ക ലലനാമണികള്‍ക്കും.
ആധുനിക ഫാഷന്‍ പ്രദര്‍ശനത്തിന്റെ നേര്‍കാഴ്ചകളില്‍ കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ചമച്ചവര്‍ പോലും സ്തംഭിച്ചു പോകും. അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന അന്നനട നിയമങ്ങളുടെ സീമകള്‍ക്ക് അപ്പുറമാണ്. മത വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മുക്കാല്‍ (3 / 4 ) നീളമുള്ള പാന്റ്സും തൊപ്പിയും ധരിക്കുന്നത് നിയമങ്ങളില്‍ അനുശാസിക്കാത്തതാണ്. അങ്ങനെ വരുമ്പോള്‍ തിയറിക്ക് (എഴുതി വച്ചിരിക്കുന്ന ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ) ഫുള്‍ മാര്‍ക്കും പ്രാക്ടിക്കലിനു പാസ്‌ മാര്‍ക്ക് പോലും കിട്ടാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
ചില പ്രധാന ദിവസങ്ങളില്‍ ഒഴികെ ഐ ടി യില്‍ ഡ്രസ്സ്‌ കോഡിന്റെ ആവശ്യകതയുണ്ടോ?

ഐ ടി മേഖലയില്‍ ചെയുന്ന ജോലികള്‍ക്ക് കൃത്യതയാര്‍ന്ന സേവനത്തിനും ഗുണ നിലവാരത്തിനും വളരെയധികം പ്രാധാന്യം കല്പ്പിക്കുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. കള്ളി മുണ്ടിലായാലും ബിസിനസ്‌ കാഷ്വല്സില്‍ ആയാലും ചെയുന്ന ജോലിയുടെ ഗുണമേന്മ മാത്രമാണ് ലക്ഷ്യമാക്കേണ്ടത്. ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആത്മ വിശ്വാസത്തിന്റെ ഘടകമെങ്കില്‍ പാകപ്പെടുതെണ്ടത് നമ്മുടെ മനസ്സിനെയാണ്.ഏതു ജോലിയും ആത്മാവര്‍പ്പിച്ചു ചെയ്യുന്നതിന് ഡ്രസ്സ്‌ കോടിനെക്കാള്‍ ഉപരി വേണ്ടത് ജോലി ചെയ്യാനുള്ള മനസ്സാണ് ഒപ്പം ആത്മാര്‍ത്ഥതയും.

കൊടും ചൂടിലും കനത്ത മഴയിലും മഞ്ഞിലും ഒരേ ഡ്രസ്സ്‌ കോഡ് എന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ടൈയ്യും കോട്ടും സൂട്ടും ധരിക്കണം എന്ന് ശഠിക്കുന്നത് കിടക്കുമ്പോഴും തൊപ്പി വയ്ക്കണമെന്ന് പോലീസുകാരനോട്‌ പറയുന്നത് പോലെയാണ്. ഇതിനു പുറമെയാണ് ഡ്രസ്സ്‌ കോഡിന്റെ പേരില്‍ ആയിരക്കണക്കിന് രൂപയുടെ വിദേശ ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ അണിഞ്ഞു "ഒരു കാഴ്ച വസ്തു" ആയി നടക്കുന്നത്. ഇത്തരം കെട്ടു കാഴ്ചകലെക്കാളും എത്രയോ നല്ലതാണു അതതു കാലാവസ്ഥക്ക് യോജിച്ച ഡ്രസ്സ്‌ കോടിന് അനുസൃതമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ആരോഗ്യകരമായ ഒരു മാറ്റം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. വസ്ത്രധാരണത്തില്‍ നിയമം വേണം. അവ പാലിക്കപെടുകയും വേണം.( ഗോവയ്ക്ക് ടൂറിനു വന്ന പോലെയുള്ള സ്ത്രീകളുടെയും ടൈയ്യും കെട്ടി വാട്ടര്‍ ബോട്ടിലുമായി നഴ്സറി ക്ലാസ്സിലേക്ക് പോകുന്ന മട്ടിലുള്ള പുരുഷന്മാരുടെയും വസ്ത്ര ധാരണ രീതികള്‍ ആണോ വേണ്ടതെന്നു പുനര്‍വിചിന്തനം നടത്തണം).

കാലോചിതമായി പരിഷ്ക്കരിക്കപ്പെടാത്ത ഡ്രസ്സ്‌ കോഡുകളും കാലഹരണപ്പെട്ടവയാണ് എന്ന് പറയേണ്ടി വരും.

Monday, May 10, 2010

മൊട കണ്ടാ എടപെടും അണ്ണാ

ഐ .ടി മേഖലയിലെ യുവ ജനത ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് എന്നോട് ഒരു പത്ര പ്രവര്‍ത്തക ചോദിക്കുകയുണ്ടായി.തെറ്റുകള്‍ ശരിയാവുകയും ശരികള്‍ തെറ്റാവുകയും ചെയ്യുന്ന പ്രതിഭാസമുള്ള ഇത്തരം കാര്യങ്ങളില്‍ ഇടപ്പെട്ടാല്‍ ധന - ഊര്‍ജ നഷ്ടവും മാനഹാനിയും സംഭവിക്കും എന്നലാതെ എന്ത് ഗുണം എന്നായിരുന്നു എന്റെ മറുപടി. ഏതു കാര്യത്തില്‍ ആയാലും സ്വന്തം മന: സാക്ഷിക്കനുസരിച്ചു ശരിയെന്നു തോന്നുന്ന നിലപാട് സ്വീകരിക്കുകയും നിര്‍ഭയം അഭിപ്രായം പ്രകടിപ്പിക്കുകയും വേണമല്ലോ.എന്നാല്‍ പ്രതികരണ ശേഷിയെ വിലക്കുന്ന ചുറ്റുപാടുകളും ജീവനോപാധികളും നമ്മെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വക ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് "മൊട കണ്ടാ എടപെടും അണ്ണാ" .


ഉത്സവങ്ങള്‍ കൊടിയിറങ്ങിയ പറമ്പുകള്‍ അവശേഷിപ്പിക്കുന്നത് വളപ്പൊട്ടുകളും അലങ്കാരങ്ങളും മാത്രമല്ല, അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കൂടിയാണ്.ആവേശവും വര്‍ണാഭവുമായ ആ ഓര്‍മ്മകളെ താലോലിച്ചു നാം വീണ്ടുമൊരു വര്ഷം കൂടി കാത്തിരിക്കും. അത്രയ്ക്ക് ഹൃദയഹാരികളാണ് മലയാളിയുടെ ഉത്സവങ്ങള്‍.എന്നാല്‍ വര്‍ത്തമാന കാലത്തില്‍ നമ്മുടെ സ്വീകരണ മുറികളില്‍ നിത്യേന അരങ്ങേറുന്ന മറ്റൊരു ഉത്സവമുണ്ട്, റിയാലിറ്റി പരമ്പരകള്‍. എട്ടു വയസ്സുകാരന്‍ മുതല്‍ എണ്‍പത് കഴിഞ്ഞ മുത്തശ്ശി വരെ ടി. വി യുടെ മുന്പില്‍ ഇരുന്നു ആവേശം കൊള്ളുന്നു, പൊട്ടി കരയുന്നു, SMS അയക്കുന്നു.തിരശീലക്കു പിന്നില്‍ ഉള്ളവരുടെ ഹിഡന്‍ അജണ്ട അറിയാതെ അവര്‍ മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കുന്നു, "എലിമിനേഷന്‍ റൌണ്ടില്‍ പുറത്താവല്ലേ" "SMS കൂടുതല്‍ കിട്ടണേ" എന്ന്.മുല്ലപെരിയാരും കാലവര്‍ഷവും ഭീകര ആക്രമണങ്ങളും നമ്മുടെ മുന്നില്‍ ചോദ്യ ചിഹ്നനങ്ങള്‍ ആയി നില്‍ക്കുന്നത് ആരും കണ്ട ഭാവം വയ്ക്കുന്നില്ല. അരിക്കും മദ്യത്തിനും വില കൂടുന്നത് അവരെ അലോസരപ്പെടുത്തുന്നില്ല.എന്തെന്നാല്‍ കുളിര് കോരിക്കുന്ന കിന്നാരങ്ങളും നയന സുഖം നല്‍കുന്ന കാഴ്ചകളും ആണല്ലോ ഏവര്‍ക്കും ആവശ്യം.ഇത് ഫിലിം തിയറിയായ Voyeurism - ത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ അഥവാ ഒളിച്ചുനോട്ടം ആണ് റിയാലിറ്റി പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന:ശാസ്ത്രം. ഒരു ഗുണ പാഠവും നല്‍കാത്ത ഇത്തരം പരിപാടികളുടെ ലക് ഷ്യമെന്തു? ഒരു വിജയിയെ തിരഞ്ഞെടുക്കാന്‍ അനേക ലക്ഷം ആളുകളുടെ എത്ര സമ്പത്തും സമയവുമാണ് നഷ്ടപ്പെടുത്തുന്നത്? പാട്ട് പാടാന്‍ സ്വരശുധിക്കുമൊപ്പം മറ്റു പല സംഗതികളും
(സൌന്ദര്യം, മേനിയഴക്, മെയ്യാഭ്യാസം) വേണമെന്ന് നിര്‍ബന്ധിക്കുന്നത് എന്തിനു ? അവര്‍ക്ക് ഉത്തരമുണ്ടായെക്കാം. entertainment industry പിടിച്ചു നില്‍ക്കുന്നത് ഇത്തരം പരിപാടികളില്‍ ആണെന്നും അവ യുവ തലമുറയെ വളര്‍ത്തി കൊണ്ട് വരുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട് എന്നായിരിക്കും മറുപടി. എന്നാല്‍ കഴിഞ്ഞ കാല റിയാലിറ്റി മത്സരങ്ങളിലെ വിജയികളെ അമ്പല പറമ്പുകളിലെ പരിപാടികളിലും ചില കാസറ്റ് കവറുകളിലും അല്ലാതെ മുഖ്യധാര മാധ്യമങ്ങളില്‍ കാണാന്‍ പോലും കിട്ടുന്നില്ല.കലാ സാംസ്കാരിക മേഖലയിലെ പല ലോബികളാല്‍ അവര്‍ തിരസ്ക്കരിക്ക പെടുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ് നല്‍കാന്‍ 400 കോടി രൂപ SMS എന്ന നൂതന അതി ജീവന മാര്‍ഗത്തിലൂടെ നേടണം എന്നല്ലാതെ ശുദ്ധ സംഗീതത്തെയും ക്ലാസ്സിക്‌ കലകളെയും വളര്‍ത്തി എടുക്കണമെന്ന് ആഗ്രഹമുള്ള എത്ര ചാനലുകള്‍ ഉണ്ട്? എത്ര സ്പോന്‍സര്‍മാര്‍ ഉണ്ട്? മൊബൈല്‍ കമ്പനികള്‍ വളരുന്നുണ്ട്‌ എന്നല്ലാതെ ഒരു കലാകാരനും ഇത്തരം പരിപാടികളിലൂടെ വളരുന്നില്ല. ഇനിയെങ്കിലും നാം വിഡ്ഢിപ്പെട്ടിയിലെ തട്ടിപ്പുകളെ തിരിച്ചറിയുക, പ്രതികരിക്കുക.
ഒന്നോര്‍ക്കണം : നമ്മള്‍ എന്നും ആത്മാവില്‍ ഏറ്റി നടക്കുന്ന , ആരാധിക്കുന്ന, ബഹുമാനിക്കുന്ന ഗായകരും നൃത്തകരും മറ്റെല്ലാ കലാകാരന്മാരും റിയാലിറ്റി യുഗത്തിന് മുന്പ് മാത്രം വന്നവരാണ്.ഈ കാലഘട്ടത്തില്‍ ആന്നെങ്കില്‍ അവര്‍ ആദ്യ റൌണ്ടില്‍ പുറത്തു പോയേനെ. റഫിക്കോ, കിഷോരിനോ, ദാസേട്ടനോ ജയചന്ദ്രനോ അറിയില്ലല്ലോ ബ്രേക്ക്‌ ഡാന്‍സ് കളിച്ചു കൊണ്ട് ആലപിക്കുവാന്‍.. കൊട്ടാരത്തിലോ കുപ്പതൊട്ടിയിലോ ആവട്ടെ, മാണിക്യം എന്നും മാണിക്യം തന്നെ. അതിനെ കണ്ടെത്താന്‍ റിയാലിറ്റി പരമ്പരകളും സ്തുതി പാടകരും ആവശ്യമെന്നു കരുതുന്നില്ല.


പിന്നാമ്പുറം:
കൊമെഴ്ഷ്യല്‍ ലോകത്തെ നിന്നും ഒട്ടും വിഭിന്നമല്ല കോര്‍പ്പറേറ്റ് റിയാലിറ്റി മഹോത്സവങ്ങളും. ടെക്നോ പാര്‍ക്കിലും അരങ്ങേറുന്നു വര്‍ഷാവര്‍ഷം പലതരം റിയാലിറ്റി മത്സരങ്ങള്‍.അതിന്റെ നടത്തിപ്പിലെക്കും ഉത്സാഹ കമ്മറ്റിയിലേക്കും ആയി വിണ്ണില്‍ നിന്നും "താരങ്ങള്‍" ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നു, "ഉപഗ്രഹങ്ങള്‍" ട്രെയിനില്‍ വന്നു തമ്പാനൂരിലും...
തീരെ ചെറിയൊരു സംഭവത്തെ വലിയൊരു മാമാങ്കമാക്കാന്‍ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഏണി ചാരിയും , കൈ നനയാതെ മീന്‍ പിടിച്ചും രാഷ്ട്രീയം കളിക്കുന്നു. ഒരു മൊട്ടു സൂചി സംഘടിപ്പിക്കുവാന്‍ പോലും പത്താള് കേള്‍ക്കെ ഒരായിരം കോളുകള്‍ ചെയ്യുന്നു, ഒരു ഇരുപത്തിയെട്ടു മീറ്റിങ്ങുകളും വിളിച്ചു ചേര്‍ക്കുന്നു. അങ്ങനെ സംഘാടകരും പ്രായോജകരും മത്സരാര്‍ഥികളും ചേര്‍ന്ന് ഡപ്പാംകുത്ത് അഭ്യാസങ്ങളും കുളിര് കോരും കാഴ്ചകളും കൊണ്ട് ഷോ കൊഴുപ്പിക്കുന്നു. ഇതെല്ലം കണ്ടു കാണികള്‍ അന്തം വിട്ടിരിക്കുന്നു, നിര്‍വൃതിയടയുന്നു..
ഒടുവില്‍ ആദ്യ -അവസാനമുള്ള ഭാവാഭിനയ പ്രകടനത്തിന്റെ മികവനുസരിച്ചു സംഘാടകര്‍ക്ക് കുടോസ് മെയിലുകളും ആശംസ വാചകങ്ങളും ...
മത്സരത്തില്‍ ജയിക്കുന്നവനോ, അഞ്ചു രൂപയുടെ ട്രോഫിയും കപ്പലണ്ടി പൊതിയാന്‍ പോലും പറ്റാത്ത ഒരു സര്‍ട്ടിഫിക്കറ്റും....