Monday, May 24, 2010

തിയറിക്ക് ഫുള്‍! പ്രാക്ടിക്കലിനു പൈന്‍റ്റ്!!

മനുഷ്യന് വസ്ത്ര സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ഉടലെടുക്കുന്നത് ഒരു പക്ഷെ ഏദന്‍ തോട്ടത്തിലെ "വിലക്കപെട്ട കനി" ഭക്ഷിച്ചതിനു ശേഷമാവാം. പിനീട് ജന്മം കൊണ്ട സമൂഹങ്ങള്‍ അലിഖിതമായ, പരമ്പരാഗത വസ്ത്ര ധാരണ രീതികള്‍ അനുവര്‍ത്തിച്ചു പോന്നു. വസ്ത്രത്തെ കേവലം നഗ്നത മറയ്ക്കാന്‍ ഉള്ള ഉപാധിയായി മാത്രമല്ല കണക്കാക്കപെട്ടത്‌. അവ എല്ലാ സമൂഹത്തിലും അധികാരത്തിന്റെയും പദവിയുടെയും അടയാള ചിഹ്നങ്ങള്‍ ആയിരുന്നു. ( ഇതേ വസ്ത്ര സംസ്കാരം പിന്തുടര്‍ന്ന് വന്ന ആധുനിക മനുഷ്യര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയും വസ്ത്രം ധരിക്കുന്നു)
കാലാവസ്ഥക്കും സംസ്കാരത്തിനും സാമൂഹിക പശ്ചാതലത്തിനും അധികാര പദവികള്‍ക്കും അനുസൃതമായി ഡ്രസ്സ്‌ കോഡ് സമ്പ്രദായം അഥവാ വസ്ത്ര ധാരണ നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്തു.ഡ്രസ്സ്‌ കോഡ് അഥവാ യൂണിഫോറം അടിച്ചമര്‍ത്തുന്നത് സമ്പന്ന-ദരിദ്ര പശ്ചാതലത്തെയും ഉച്ച നീച്ചത്വങ്ങളെയും ആണ്. സമത്വവും ഐക്യവും ഊട്ടിയുറപ്പിച്ചു ബന്ധങ്ങള്‍ സുദൃടം ആക്കുവാനാണ് അവ ലക്‌ഷ്യം വയ്ക്കുന്നതും.
എന്നാല്‍ ഐക്യത്തിനും സമത്വത്തിനും യാതൊരു സ്ഥാനവും ഇല്ലാത്ത, ഒരു വിലയും കല്‍പ്പിക്കാത്ത ഐ ടി മേഖലയില്‍ ഡ്രസ്സ്‌ കോഡ് അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ പോലും നിറവേറ്റുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. ഉടെങ്കില്‍ തന്നെ ജീവിത നിലവാരത്തിന്റെ അളവ് കോലായി അതിനെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് ഗൈഡ് ലൈന്‍സ് എന്ന കൊച്ചു പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് പുരുഷ കേസരികള്‍ക്ക് മാത്രം ബാധകം എന്ന ഭാവമാണ് മിക്ക ലലനാമണികള്‍ക്കും.
ആധുനിക ഫാഷന്‍ പ്രദര്‍ശനത്തിന്റെ നേര്‍കാഴ്ചകളില്‍ കോര്‍പ്പറേറ്റ് ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ചമച്ചവര്‍ പോലും സ്തംഭിച്ചു പോകും. അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന അന്നനട നിയമങ്ങളുടെ സീമകള്‍ക്ക് അപ്പുറമാണ്. മത വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മുക്കാല്‍ (3 / 4 ) നീളമുള്ള പാന്റ്സും തൊപ്പിയും ധരിക്കുന്നത് നിയമങ്ങളില്‍ അനുശാസിക്കാത്തതാണ്. അങ്ങനെ വരുമ്പോള്‍ തിയറിക്ക് (എഴുതി വച്ചിരിക്കുന്ന ഡ്രസ്സ്‌ കോഡ് നിയമങ്ങള്‍ ) ഫുള്‍ മാര്‍ക്കും പ്രാക്ടിക്കലിനു പാസ്‌ മാര്‍ക്ക് പോലും കിട്ടാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
ചില പ്രധാന ദിവസങ്ങളില്‍ ഒഴികെ ഐ ടി യില്‍ ഡ്രസ്സ്‌ കോഡിന്റെ ആവശ്യകതയുണ്ടോ?

ഐ ടി മേഖലയില്‍ ചെയുന്ന ജോലികള്‍ക്ക് കൃത്യതയാര്‍ന്ന സേവനത്തിനും ഗുണ നിലവാരത്തിനും വളരെയധികം പ്രാധാന്യം കല്പ്പിക്കുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. കള്ളി മുണ്ടിലായാലും ബിസിനസ്‌ കാഷ്വല്സില്‍ ആയാലും ചെയുന്ന ജോലിയുടെ ഗുണമേന്മ മാത്രമാണ് ലക്ഷ്യമാക്കേണ്ടത്. ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആത്മ വിശ്വാസത്തിന്റെ ഘടകമെങ്കില്‍ പാകപ്പെടുതെണ്ടത് നമ്മുടെ മനസ്സിനെയാണ്.ഏതു ജോലിയും ആത്മാവര്‍പ്പിച്ചു ചെയ്യുന്നതിന് ഡ്രസ്സ്‌ കോടിനെക്കാള്‍ ഉപരി വേണ്ടത് ജോലി ചെയ്യാനുള്ള മനസ്സാണ് ഒപ്പം ആത്മാര്‍ത്ഥതയും.

കൊടും ചൂടിലും കനത്ത മഴയിലും മഞ്ഞിലും ഒരേ ഡ്രസ്സ്‌ കോഡ് എന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ടൈയ്യും കോട്ടും സൂട്ടും ധരിക്കണം എന്ന് ശഠിക്കുന്നത് കിടക്കുമ്പോഴും തൊപ്പി വയ്ക്കണമെന്ന് പോലീസുകാരനോട്‌ പറയുന്നത് പോലെയാണ്. ഇതിനു പുറമെയാണ് ഡ്രസ്സ്‌ കോഡിന്റെ പേരില്‍ ആയിരക്കണക്കിന് രൂപയുടെ വിദേശ ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ അണിഞ്ഞു "ഒരു കാഴ്ച വസ്തു" ആയി നടക്കുന്നത്. ഇത്തരം കെട്ടു കാഴ്ചകലെക്കാളും എത്രയോ നല്ലതാണു അതതു കാലാവസ്ഥക്ക് യോജിച്ച ഡ്രസ്സ്‌ കോടിന് അനുസൃതമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്. ആരോഗ്യകരമായ ഒരു മാറ്റം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. വസ്ത്രധാരണത്തില്‍ നിയമം വേണം. അവ പാലിക്കപെടുകയും വേണം.( ഗോവയ്ക്ക് ടൂറിനു വന്ന പോലെയുള്ള സ്ത്രീകളുടെയും ടൈയ്യും കെട്ടി വാട്ടര്‍ ബോട്ടിലുമായി നഴ്സറി ക്ലാസ്സിലേക്ക് പോകുന്ന മട്ടിലുള്ള പുരുഷന്മാരുടെയും വസ്ത്ര ധാരണ രീതികള്‍ ആണോ വേണ്ടതെന്നു പുനര്‍വിചിന്തനം നടത്തണം).

കാലോചിതമായി പരിഷ്ക്കരിക്കപ്പെടാത്ത ഡ്രസ്സ്‌ കോഡുകളും കാലഹരണപ്പെട്ടവയാണ് എന്ന് പറയേണ്ടി വരും.

4 comments:

Unknown said...

These thoughts reflect the clarity that we hope to see through the stillness of water in a lake. These situation resounds in the mind of ever one in the corporate sector. It is high time for a revolutionary change that ought to and has to bring radical breakthrough in the conception of how one decides or monopolizes to present oneself to others...

Athira said...

Hope these thoughts will reach the concerned authority. Really fed up with this dress code.

Vinod Rajan said...

ഇത്തരം party wear ഇട്ടുകൊണ്ട്‌ ഓഫീസില്‍ വരുന്നവര്‍ക്ക് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു പേര് വിളിക്കുമായിരുന്നു. "ക്രിസ്ത്മസ് ട്രീ" - വസ്ത്രങ്ങളില്‍ ആകെ മൊത്തം തിളങ്ങുന്ന ബള്‍ബുകളും കണ്ണാടികളും ചെറുമണികളും അല്ലെ. പിന്നെങ്ങനെ വിളിക്കാതിരിക്കും!!!.
അടിക്കുറിപ്പ്: ഇനി വരുന്ന ചേച്ചിക്ക് ഉയരം അല്പം കുറവാന്നെങ്കിലോ?? - സിമ്പിള്‍ -പേര് "പുല്‍കൂട്" :)

Jomy said...

ആഗോളവത്കരണം സൃഷ്ടിക്കുന്ന / അടിച്ചേൽപ്പിക്കുന്ന പുതുമൂലധന സംസ്കാരവും ആധുനിവൽകരണവും നമ്മുടെ വസ്ത്ര ധാരണ രീതികളിൽ വേഗത്തിലുള്ള മാറ്റത്തിനു കാരണമായി .ഈ മാറ്റം തകര്ത്തെറിയുന്ന കേരളിയ വസ്ത്ര സംസ്കാരത്തിന്റെയും ആധുനികവത്കരണമെന്ന പേരിൽ കാണിക്കുന്ന പേക്കുത്തുക്കളെയും കുറിച്ച് പരാമർശിക്കാതെ വയ്യ .

മുണ്ടും ഷർട്ടും സാരിയും കഴിഞ്ഞ അരനൂറ്റണ്ടായി കേരള ചരിത്രത്തിന്റെ ഭാഗമായി നില കൊള്ളുന്നു .പുതിയ വേഷങ്ങൾ (പാന്റ്സും ചുരിദാറും….. ) വന്നപോഴും ഇവയെല്ലാം ഇവിടെ നിലനിന്നിരുന്നു .

പക്ഷെ ഇപ്പോൾ മുണ്ട് ഉടുത്തു കേരളത്തിലെ എത്ര തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയും .??? ……….!!വിഷു, ഓണം, കേരളപ്പിറവി എന്നിങ്ങനെ ചില വിശേഷദിവസങ്ങളിലേക്കു മാത്രമായി മുണ്ടിനെ ഒതുക്കി .ഉഷ്ണ മേഖലയിൽ കിടക്കുന്ന കേരളം പോലെയുള്ള ഒരു സ്ഥലത്ത് മുണ്ടുടുക്കാൻ അനുവദിക്കാത്ത തൊഴിലിടങ്ങൾ ഉണ്ടെന്നുള്ളത് തികച്ചും വിചിത്രം തന്നെ
ടൈ കെട്ടുന്നത് എന്തിനെന്നു അറിയാതെ വെറുതെ അങ്ങു കെട്ടി അനുകരിക്കുന്നു .പാശ്ചാത്യർ അവരുടെ തണുത്ത കാലാവസ്ഥയിൽ നിന്നും രക്ഷ നേടാൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ നമ്മുടെ കാലാവസ്ഥയുമായി ഒട്ടും യോജി ക്കത്തതാണ് .
malayalatthanima.blogspot.in