Wednesday, September 19, 2012

പാതി പറഞ്ഞ കഥകള്‍..!

ലോ കോളേജിലെ ഈ ചുമരെഴുത്തുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുന്‍പ് കൊഴിഞ്ഞു പോയ ഒരു വസന്തകാലത്തെയാണ്. "സ്വാഗതം.. സുസ്വാഗതം.." എന്ന് തുടങ്ങുന്ന മുദ്രാവാക്യം വിളികള്‍ കലാലയ ജീവിത ഓര്‍മകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കുകയാണ്.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്. സംഗതി ബ്ലാക്ക്‌ & വൈറ്റ് അല്ല .. നിറം മങ്ങി തുടങ്ങിയ കളര്‍ചിത്രം തന്നെ..!
കലഹിച്ചും സമരം ചെയ്തും ജീവിച്ചും അനുഭവിച്ചും പ്രണയിച്ചും ആഘോഷമാക്കിയ വിദ്യാര്‍ഥി ജീവിതം.
ചരിത്രമുറങ്ങുന്ന ക്യാമ്പസ്‌.. പ്രഗത്ഭരായ അധ്യാപകര്‍..ഡെബിറ്റുകളും ക്രെഡിറ്റുകളും മുഴങ്ങുന്ന ക്ലാസ്സ്‌മുറികള്‍..
ഉരുക്ക് കോട്ടയെ വെല്ലുന്ന ഊഷ്മള സൌഹൃദങ്ങള്‍.. കോവാലനും ഡിങ്കനും പൂക്കലാഞ്ചനും സുകുവും വക്കുപൊട്ടിയും കവലയും ഒക്കെ ഒരുമിച്ചു ജീവിച്ചു അര്‍മ്മാദിച്ച കലാലയ വര്‍ഷങ്ങള്‍..
പ്രത്യയശാസ്ത്രങ്ങള്‍ മാറ്റുരച്ച കോളേജ് തിരഞ്ഞെടുപ്പുകള്‍.. കലാലയത്തെ പ്രകമ്പനം കൊള്ളിച്ച വിപ്ലവ മുദ്രാവാക്യങ്ങളും സമര പോരാട്ടങ്ങളും.. അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ആശയ സംഘട്ടനങ്ങള്‍..
മഹാത്മാ ഗാന്ധി സര്‍വകലാശാല കലോത്സവങ്ങള്‍.. വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാരുടെ അനുഗ്രഹവര്‍ഷം... രാവും പകലും നിറഞ്ഞ റിഹേഴ്സല്‍ ക്യാമ്പുകള്‍.. നാടകം..തിരുവാതിരകളി.. തല്ലിക്കൂട്ട്‌ കലാപരിപാടികള്‍.. ഇതിനിടയിലൂടെയുള്ള പ്രണയ സല്ലാപങ്ങള്‍...
വീറും വാശിയും നിറഞ്ഞ യുണിവേഴ്സിറ്റി ഫുട്ബാള്‍ മത്സരങ്ങള്‍.. ഗ്രൌണ്ടിലെ സംഘര്‍ഷങ്ങള്‍.. അട്ടിമറി വിജയങ്ങള്‍.. കണ്ണീരണിഞ്ഞ തോല്‍വികള്‍ സമ്മാനിച്ച നിരാശകള്‍...
കോളേജ് യുണിയന്‍ ഭാരവാഹിത്വം.. രാഷ്ട്രീയം..വിപ്ലവം.. എഴുത്ത്..വായന.. ചെ ഗുവേരയും ഹോച്ചിമിനും ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രടീസും മനസ്സിനെ സ്വാധീനിച്ച നാളുകള്‍..
ഇതിനിടയില്‍ അസൈന്‍മെന്റും സെമിനാറും പഠനവും പരീക്ഷകളും....
ഇതിനെല്ലാം ഊര്‍ജ്ജം തന്ന് കരീമിന്റെ കോളേജ് കാന്റീനില്‍ ഉറക്കച്ചടവോടെ ഞങ്ങളെ കാത്തിരിക്കുന്ന പരിപ്പുവടയും പഴം പൊരിയും...
ഏറ്റവും ഒടുവില്‍,
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണ്ണമാണെന്ന് പറഞ്ഞു തരുവാന്‍ ക്ലാസ്സ്‌ കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി.. " തന്റെ ഖല്‍ബ് തുടിച്ചിട്ടുള്ളത് മുടി പറ്റെ വെട്ടിയ, കുറ്റി താടിയുള്ള, കൈമുട്ടോളം ഷര്‍ട്ട്‌ തെറുത്തു കയറ്റി മുണ്ടുടുത്ത് വരുന്ന പെരുമ്പാവൂരുകാരന്റെ മുന്നില്‍ മാത്രമാണ്" എന്ന് എഴുതിയ ഒരു പുസ്തക താളും...

ഓര്‍മ്മകള്‍ തുടരുകയാണ്..
ഒപ്പം കുറെ വികാരങ്ങളും...!!

Thursday, May 10, 2012

ജ്യോതി ടാക്കീസും ഉണ്ട ഉണ്ട ഏഴും!

ചെറിയൊരു ഫ്ലാഷ് ബാക്ക്.
സംഭവം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് അല്ല , ഒരു ഈസ്റ്റ്മാന്‍ കളര്‍ എന്ന് വേണമെങ്കില്‍ പറയാം.

കര്‍ട്ടന്‍ ഉയര്‍ന്നു. കളി തുടങ്ങി.  നിലയ്ക്കാത്ത കരഘോഷത്തിന്റെ അകമ്പടിയോടെ നായകന്‍റെ intoduction സീന്‍. "നാന്‍ ജെയിംസ്‌... ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്".  DTS സും ഡോള്‍ബിയും ഒന്നും ഇല്ലാത്ത കാലഘട്ടത്തില്‍, തിയറ്ററില്‍ അവിടെയും ഇവിടെയും ഒക്കെ തൂക്കിയിട്ടിരിക്കുന്ന സ്പീക്കറുകളില്‍ നിന്നും ഉയരുന്ന നെഞ്ചു കലക്കുന്ന വെടിക്കെട്ട്‌ ശബ്ദത്തില്‍ നായകന്‍ ജെയിംസ്‌ ബോണ്ട്‌ വെടി വയ്ക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം എലികള്‍ സീറ്റിനടിയിലൂടെ ഓടി നടന്നു. തമിഴന്മാരായ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചു സകല ദൈവങ്ങളെയും വിളിച്ചു സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു. എന്നാല്‍ തമിഴില്‍ ഡബ്ബ് ചെയ്ത പടമായത് കൊണ്ട് ഭയാനക രംഗങ്ങളില്‍ പോലും മലയാളികള്‍ ആര്‍ത്തു ചിരിച്ചു.. കൂകി വിളിച്ചു..നൃത്തം വയ്ച്ചു...  


90 - കള്‍ പെരുമ്പാവൂരിനു കുടിയേറ്റത്തിന്റെ വര്‍ഷങ്ങള്‍ ആയിരുന്നു. ജീവിത മാര്‍ഗം തേടി ഒട്ടേറെ തമിഴര്‍ ആ പട്ടണത്തിലേക്ക് ചേക്കേറി. വന്നവരെ മുഴുവനും പെരുമ്പാവൂര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. നാട്ടിലെ തൊഴിലാളികള്‍ എല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയായപ്പോള്‍ കൂലിപ്പണിക്കും കെട്ടിട നിര്‍മാണ മേഖലയിലും കൃഷിപ്പണിക്കുമെല്ലാം  തമിഴര്‍ ആധിപത്യം പുലര്‍ത്തി. വാരാന്ത്യങ്ങളില്‍ അവര്‍ക്ക് ആകെയുള്ള വിനോദം സിനിമയും കള്ളു ഷാപ്പുകളും മാത്രമായിരുന്നു. പെരുമ്പാവൂരിലെ കുടിയേറ്റ ജനതയുടെ സിനിമാസ്വാദന സ്വപ്നം യാഥാര്‍ത്യമാക്കിയ സിനിമ കൊട്ടകകള്‍ ആയിരുന്നു പുഷ്പയും ജ്യോതിയും ലക്കിയുമെല്ലാം..ഇതില്‍ ലക്കി തിയറ്റര്‍ സമ്മാനിച്ച മദാലസ രാത്രികള്‍ക്ക് കൈയ്യും കണക്കും ഇല്ലായിരുന്നു. അതിനാല്‍ ഒട്ടേറെ പേര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിദ്രാവിഹീനരായി, സുരഭില യാമങ്ങളെയും കിന്നാരത്തുമ്പികളെയും  സ്വപ്നം കണ്ടു , അസ്വസ്ഥ മനസ്സുമായി കിടന്നു!

കാലം മാറി. ഒപ്പം പെരുമ്പാവൂര്‍ പട്ടണവും.പ്ലൈവുഡ് വ്യവസായം പച്ച പിടിച്ചതോടെ കേരളത്തിലെ തടി വ്യവസായത്തിന്റെ കേന്ദ്രമായി മാറി പെരുമ്പാവൂര്‍. തമിഴരേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ബംഗാളികളും ബീഹാറികളും ആയി. "അണ്ണന്‍" എന്നത് "ഭായ്" വിളികള്‍ ആയി മാറി. പുഷ്പ്പയ്ക്കും ലക്കിക്കുമൊപ്പം ഒന്നിലധികം മള്‍ടിപ്ലെക്സ് തിയറ്ററുകളും പട്ടണത്തില്‍ സജീവമായി. മൊഴിമാറ്റ തമിഴ് ചിത്രങ്ങള്‍ക്ക് പകരം തട്ടുപൊളിപ്പന്‍ മസാല ബംഗാളി ചിത്രങ്ങള്‍ ആണ് ഹൌസ്ഫുള്‍ ഷോകള്‍ കളിക്കുന്നത്. ബംഗാളി സ്പെഷ്യല്‍ വിഭവങ്ങള്‍ ആണ് തട്ടുകടകളില്‍ പോലും രുചി പകരുന്നത്. ഹിന്ദി പാട്ടുകള്‍ മാത്രമാണ് കടകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും ഉയരുന്നത്. റോഡിലും ബാറിലും തിയറ്ററുകളിലും എന്ന് വേണ്ട ബസ്സില്‍ വരെ നിറയെ ബീഹാറികളും ബംഗാളികളും. ബസ്സിന്റെ ബോര്‍ഡ്‌ വരെ ഹിന്ദിയില്‍ ആണെത്രേ!           

പുഷ്പയും  ജ്യോതിയും എല്ലാം DTS -സും ഡോള്‍ബിയുമൊക്കെയായി കാണികളെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇനി വരുന്ന തമിഴ് വംശജനായ ബോണ്ട്‌ ചിത്രങ്ങളും പെരുമ്പാവൂരിനെ പ്രകമ്പനം കൊള്ളിക്കും. നിറഞ്ഞ സദസ്സില്‍ ആര്‍പ്പു വിളികളും കൂകലുമായി കാണികള്‍ നായകനെ വരവേല്‍ക്കും. കരഘോഷത്തെ ഭേദിച്ചു കൊണ്ട് സ്ക്രീനില്‍ നിന്നും ആ അതിഗംഭീര ശബ്ദം ഉയരും "നാന്‍ ജെയിംസ്‌...ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്!! "      
 
     

Thursday, May 3, 2012

28-56 l FRIENDS l PERUMBAVOOR

പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.
നിറഞ്ഞ പത്തായങ്ങളെക്കാള്‍ സാധ്യത ഉള്ളവയാണ്, വിലയേറിയവയാണ് വിശിഷ്ട ചിന്തകളും സജീവ സ്വപ്നങ്ങളും കൊണ്ട് സമ്പന്നമായ മനുഷ്യ ഹൃദയങ്ങള്‍ എന്ന്. അത്തരമൊരു ഹൃദയങ്ങളുടെ കൂട്ടായ്മയുടെ കഥയാണ്‌ ഇവിടെ പങ്കു വയ്ക്കുന്നത്.

ആരാധ്യനായ ലോക്കല്‍ ജ്യോത്സ്യന്‍, ഭൂതം ഭാവി വര്‍ത്തമാനം "കഞ്ചാവ് സ്വാമി" മുതല്‍ അബ്കാരി സെബാസ്റ്റ്യന്‍ ചേട്ടന്‍ വരെയുള്ള "perumbavoor  buddies " ഒത്തു കൂടിയത് വിവാഹം, വീട് മാറ്റം, ആദ്യ കുര്‍ബാന കൈക്കൊള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ എല്ലാം ഒരുമിച്ചു ആഘോഷിച്ചു തീര്‍ക്കുവാന്‍ വേണ്ടിയായിരുന്നു. അപൂര്‍വമായ ആ സുഹൃത്ത് സംഗമം ആനന്ദകരമാക്കാന്‍ ചുവന്ന ലേബല്‍ ഉള്ള "വീര ഭദ്രന്‍" വന്നണഞ്ഞു. സവാള ഗിരിഗിരിയും പച്ച മുളക് ചതച്ചതും വറുത്ത കപ്പലണ്ടിയും കൂട്ടിയിളക്കി കിടിലനൊരു തൊടുകറിയും അകമ്പടി സേവിച്ചു. തക്കാളി ജ്യൂസില്‍ വീര ഭദ്രന്‍ അലിഞ്ഞതോടെ പതിവ് കുമ്പസാര ചടങ്ങുകള്‍ ആരംഭിച്ചു. സുഹൃത്ത് ബന്ധത്തെ കൃത്യമായ ദൂരത്തില്‍ മാറ്റി നിര്‍ത്തി ബിസിനസ്സിലെ, ജോലിയിലെ കുറവുകളും ബലഹീനതയും ശക്തിയും എല്ലാം ആധികാരികമായി വിലയിരുത്തി ചര്‍ച്ച കൊഴുക്കുമ്പോഴാണ്‌  22 Female  ഇടയില്‍ കയറിയത്.
അതോടെ, മദാലസയായ ഒരു നായികയും ഒരു പാല്‍ക്കാരന്‍ പയ്യനും കാട്ടുചോലയും റബ്ബര്‍ തോട്ടവും ഒരു പഴയ കെട്ടിടവും ഒപ്പിച്ചു, ഒരു ശരാശരി മലയാളിയുടെ ആസ്വാദന ശീലത്തെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്ന ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്ന വിഷയത്തില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടു.


എന്നാല്‍ വീരഭദ്രന്റെ വീര്യമനുസരിച്ചു ആശയങ്ങളില്‍ വഴിത്തിരിവുണ്ടായി. കൊച്ചമ്മിണിയുടെ ഭൂമി ശാസ്ത്രവും ജലസംരക്ഷണവും മാലിന്യ സംസ്കരണവും നാട്ടിലെ കിടാങ്ങളുടെ ഒളിച്ചോട്ടവും ചുറ്റി കളികളും കടന്നു ഉത്സവം വരെയെത്തി കാര്യങ്ങള്‍. ഒരു നിമിഷത്തിന്റെ വാശിയില്‍ ഒരു പാണ്ടി ലോറി തണ്ണിമത്തന്‍ മുഴുവന്‍ വാങ്ങി പൂരത്തിന് അണിനിരന്ന ആനകള്‍ക്ക് കൊടുത്തു, കാഴ്ചക്കാരെ ത്രസിപ്പിച്ച കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീണ്ടും അരങ്ങേറി. കണ്ടമ്പുള്ളിയും പാമ്പാടിയും പദ്മനാഭനുമെല്ലാം അണിനിരന്ന പൂര സ്മൃതികള്‍ പെയ്തിറങ്ങി...ഒപ്പം മാനത്ത് വര്‍ണങ്ങള്‍ വിതറിയ അമിട്ടുകളും ഈഗിളിലെ സോമരസ സന്ധ്യകളും  പൂരപ്പാട്ടുകളും...       

ഘടികാര സൂചികള്‍ പല തവണ വട്ടം ചുറ്റി. ഭൂമിയെ തണുപ്പിച്ചുക്കൊണ്ടു "മേടപ്പാതി" മഴ ചിന്നം പിന്നം പെയ്തു. ബാബുക്കയുടെ നളപാചകത്താല്‍ തീന്‍ മേശയില്‍ നിരന്ന രുചിയൂറും വിഭവങ്ങള്‍ ആസ്വദിച്ച ശേഷം, പ്രകൃതിയുടെ നാട്ടു സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്ന് നേരം പുലരുവോളം സംസാരം തുടര്‍ന്നു.. ഒപ്പം റമ്മിയും അമ്പത്താറും പന്നിമലര്‍ത്തും.. കൂടെ എരിവും പുളിയും നിറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങളും..
    
  ആ "ചന്ദ്രോത്സവ രാവ്" വീണ്ടുമൊരു സുഹൃത്ത് സമാഗമത്തിന് സാക്ഷ്യം വഹിച്ചു.. ഊഷ്മളമായ സൌഹൃദ സദസ്സിനും..!! 
         

Wednesday, April 11, 2012

കറിവേപ്പിലയാണ് ഇന്നത്തെ ചിന്താവിഷയം

കുറച്ചു കറിവേപ്പില കൂടി വിതറിയാലേ പാചകം പൂര്‍ണമാകൂ എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കറി മുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്ക്കരുണം വലിച്ചെറിയുന്നത് ഒരു ശീലം തന്നെ! എന്നാല്‍ വലിച്ചെറിയുന്ന കറിവേപ്പിലയുടെ മാഹാത്മ്യം പലര്‍ക്കും ഇനിയും മനസ്സിലായിട്ടില്ല എന്നതാണ് സത്യം.

യഥാര്‍ത്ഥ "കറിവേപ്പില" ആരാണ് ?
പ്രായാധിക്യവും പക്വത കൂടുതലും കൊണ്ട് പി.ബി യിലേക്ക് പ്രവേശനം നല്‍കാത്ത വി എസ്സോ അതോ പക്വത കുറവ് കൊണ്ട് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ സിന്ധു ജോയിയോ ?

അകത്താക്കിയാലും പുറത്താക്കിയാലും കറിവേപ്പിലയുടെ "ഗുണം" കുറയുകയില്ല.

ഒന്നോര്‍ക്കുക: കറിവേപ്പില വലിച്ചെറിയാന്‍ ഉള്ളതല്ല!

Thursday, March 29, 2012

മദാമ്മ

വളരെ യാദൃശ്ചികമായാണ് കടലോരത്തെ ആ നാടന്‍ ചായക്കടയില്‍ വച്ച് സെല്‍വ മാമനെ പരിചയപ്പെടുന്നത്. ഒരു "ചായ കുടി " എന്നതില്‍ ഉപരി ആ നാടിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു ആ ചായകടയ്ക്കു ഉണര്‍വേകിയിരുന്നത്. ചൂടന്‍ ചായക്കൊപ്പം പത്രത്തിലെ ചൂടന്‍ വാര്‍ത്തയായ " ഇറ്റലിക്കാരുടെ വെടിവയ്പ്പ്" ഉയര്‍ത്തിയ ശബ്ദ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് സെല്‍വ മാമന്‍ പഴയൊരു കഥ എന്നോട് പറയുന്നത്. കടലിനെ സ്നേഹിച്ച, നാട്ടുകാരെയും ഗ്രാമഭംഗിയേയും സ്നേഹിച്ച ഒരു മദാമ്മയുടെ കഥ.  ബ്രഹ്മമുഹൂര്‍ത്തത്തില്‍ അമ്പലത്തില്‍ നിന്നും ഉയരുന്ന സുപ്രഭാതം മുതല്‍

മഞ്ഞണിഞ്ഞ മദാലസ രാവുകളെ വരെ അതിരറ്റു പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു അവര്‍. സെല്‍വ മാമന്റെ 70 മോഡല്‍ ബുള്ളറ്റിന്റെ പിറകില്‍ ഇരുന്നായിരുന്നു മദാമ്മയുടെ നാടുകാണല്‍. ഭാഷയുടെ അതിര്‍ വരമ്പുകളെ ഭേദിച്ച്, മുറി വാക്കുകളിലൂടെയും ആംഗ്യ ഭാഷയിലൂടെയും അവര്‍  ലോക കാര്യങ്ങള്‍ പങ്കു വയ്ച്ചു. സ്വര്‍ണ പണിക്കാരനായ സെല്‍വ മാമന്‍ അതി നൂതന ഫാഷനില്‍ ഉള്ള കമ്മലുകളും മൂക്കുത്തിയുമെല്ലാം അവര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുത്തിരുന്നു. സെല്‍വ മാമന്റെ പ്രായമായ അമ്മക്ക് "മദാമ്മ" ഒരു അത്ഭുത വസ്തുവായിരുന്നു. മനുഷ്യ ജീവി തന്നെയാണോ എന്നറിയുവാന്‍ അവര്‍ മദാമ്മയെ തൊട്ടും തലോടിയും നോക്കി. തെങ്ങിന്റെ നല്ല ഇളം

കള്ളും കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടന്‍ ചായയും നല്‍കി അവര്‍ മദാമ്മയെ സത്കരിച്ചു. സ്നേഹം നിറഞ്ഞു നിന്ന പുഞ്ചിരിയിലൂടെ മാത്രം അവര്‍ ആശയവിനിമയം നടത്തി. അതിലൂടെ അവര്‍ തകര്‍ക്കാന്‍ ആവാത്ത ഒരു ആത്മബന്ധം  സൃഷ്ട്ടിച്ചു. ഒരു മാസത്തെ അവധിക്കാല ജീവിതത്തിനു ശേഷം "മദാമ്മ" തന്റെ രാജ്യത്തേക്ക് മടങ്ങി.

കാലം പതിറ്റാണ്ടുകള്‍ മുന്നോട്ടു കുതിച്ചു. സെല്‍വ മാമ്മന് പ്രായം എണ്‍പതുകളില്‍ എത്തി. നിനച്ചിരിക്കാതെ ഒരു നാള്‍ തപാലില്‍ ഒരു വലിയ കവര്‍ സെല്‍വ മാമ്മനെ തേടിയെത്തി. ആല്‍ബത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോകളും ഒരു ജോഡി കമ്മലുകളുമാണ് ആ കവറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പമുള്ള കുറിപ്പില്‍ കാലം തെളിയിച്ച ഒരു വികാരം / അനുഭവം അവര്‍ പകര്‍ത്തിയിരുന്നു:

" To my Goldman,
Its not Love - Its something more than that I have in my heart for YOU!

Sunday, March 18, 2012

ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌"!

എറണാകുളം സൌത്ത് / മാര്‍ച്ച്‌ 16


ബസ്സ്‌ സ്റ്റോപ്പില്‍ പത്തിരുപതു പേരുണ്ട്. സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസിലാക്കാം എല്ലാവരും ലാസ്റ്റ് ബസ്സിലെ സ്ഥിരം യാത്രക്കാര്‍ ആണെന്ന്.

ലോട്ടറി വില്‍പ്പനക്കാര്‍, ചുമട്ടു തൊഴിലാളികള്‍, വഴി വാണിഭം ചെയ്യുന്നവര്‍ മുതല്‍ റിട്ടയര്‍ ചെയ്തതും ചെയ്യാത്തതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ആ സ്ഥിരം ഗാങ്ങില്‍ ഉണ്ട്.

"സോമരസ" ത്തിന്റെ ലഹരിയില്‍ ബീഡി പുകച്ചും കപ്പലണ്ടി കൊറിച്ചും അവര്‍ സായാഹ്ന ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി.



പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മുതല്‍ സച്ചിന്റെ നൂറാം സെഞ്ചുറിയെ കുറിച്ച് വരെ അവര്‍ ആധികാരികമായി സംസാരിക്കുന്നു. ബജെറ്റിലെ പ്രധാന നിര്‍ദേശങ്ങളും വായ്പാ നയങ്ങളും ആദായ നികുതിയുടെ ഇളവു പരിധികളും പ്രധാന മേഖലകളിലെ നിര്‍ണായക ഭേദഗതികളുമെല്ലാം ഇവര്‍ക്ക് മന:പാഠം. 3G യും 4G യും ഒന്നുമില്ലാത്ത ഒരു സാദാ മൊബൈല്‍ മാത്രമാണ് അവരുടെ പക്കല്‍ ആകെയുള്ള ഒരു Gadget . എന്നിട്ടും അനുനിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ വരെ അവര്‍ കൃത്യമായി അറിയുന്നു ; അവലോകനം ചെയ്യുന്നു. അതേസമയം, മലയാളം ചാനലുകളിലെ ബജറ്റ് ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളിലെ അപ് ഡെറ്റുകളും വിശകലനം ചെയ്യുമ്പോഴാണ് ലാസ്റ്റ് ബസ്സിലെ ആ "ശരാശരി മലയാളികളുടെ" മഹത്വം മനസ്സിലാവുന്നത്.

ബസ്സില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങളുടെയും ചര്‍ച്ചകളുടെയും പത്തിലൊന്ന് പോലും ആഴത്തില്‍ ഉള്ളതല്ല, ആശയ ഗാംഭീര്യമുള്ളതല്ല ചാനലുകളില്‍ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ ബജറ്റ് അവലോകന പരിപാടികള്‍. 24x7 ഇന്റര്‍നെറ്റിനും സോഷ്യല്‍ മീടിയക്കും മുന്നില്‍ ജീവിച്ചിട്ടും സമൂഹ മനസ്സാക്ഷിയെ തിരിച്ചറിയാനാവാതെ പോകുന്ന ആധുനിക തലമുറയെ താരതമ്യം ചെയ്യുമ്പോഴാണ്, സമൂഹത്തെ തൊട്ടറിയുന്ന, സ്പന്ദനങ്ങള്‍ അറിയുന്ന ആ "ശരാശരി മലയാളികളുടെ" ചിന്താശകലങ്ങള്‍ക്ക് മുന്നില്‍ നാം അറിയാതെ ശിരസ്സു നമിച്ചു പോകുന്നത്...

ദ്വയാര്‍ത്ഥ പദപ്രയോഗത്തിലെ ഫലിതങ്ങളും, ലഹരിയുടെ പ്രചോദനത്താലുള്ള മൂളിപ്പാട്ടുകളും കൊണ്ട് സമ്പന്നമാക്കി, ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, കൊച്ചിയുടെ നഗരാതിര്ത്തികളിലേക്ക്
"ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌" യാത്ര തുടരുന്നു...

കാമ്പുള്ള, ജീവനുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായി...

Wednesday, March 7, 2012

പാഠപുസ്തകം - 2 വയസ്സ്!

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പൊങ്കാല ദിനത്തിന്റെ പുണ്യം നുകര്‍ന്നാണ് പാഠപുസ്തകം പിറവി കൊള്ളുന്നത്‌.


നിറം മങ്ങിയ ഡയറി താളുകളില്‍ എഴുതി തുടങ്ങിയ കുറിപ്പുകള്‍ കാലാന്തരത്തില്‍ FB പേജ് വരെയായി. ആശയങ്ങളും അഭിപ്രായപ്രകടനങ്ങളും വിയോജിപ്പുകളും പ്രതികരണങ്ങളും രേഖപ്പെടുത്താന്‍ ഒരു ഓണ്‍ലൈന്‍ വേദി, "പാഠപുസ്തകം" കൊണ്ട് അത്ര മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.

ഒന്നാം വാര്‍ഷികത്തില്‍, എന്റെ പ്രിയ സുഹൃത്ത് "കോമരം" എഴുതിയ വരികള്‍ ഒട്ടേറെ പ്രചോദനം നല്‍കുന്നുണ്ട്:

"പിറന്നാള്‍ ആശംസകള്‍ ടെക്കി. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ക്ക് മുതിരാതെ പ്രതിബദ്ധതയോടെ ആണ് താങ്കളുടെ എഴുത്ത് അതാണ്‌ അതിന്റെ മഹത്വവും. വിമര്‍ശനതിനപ്പുറം കൌതുകവും പ്രണയവും ആശങ്കയും ആകാംഷയും ഞാന്‍ നിങ്ങളുടെ എഴുത്തുകളില്‍ കണ്ടു. ഐറ്റി യുടെ കെട്ടുകാഴ്ച്ചകളില്‍ മയങ്ങാതെ സമൂഹം ഭാഷ എന്നിവയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുത്തു. ഇനിയും പ്രതീക്ഷിക്കുന്നു കാമ്പുള്ള എരിവുള്ള അര്‍ത്ഥതലങ്ങള്‍ ഉള്ള വരികള്‍. ബ്ലോഗെഴുത്തുകള്‍ അവയ്ക്ക് ഒരു പരിമിധിയുണ്ട് അതിന്റെ വ്യാപനപരിധി വലുതാണെങ്കിലും വായനക്കാര്‍ ഒരുപക്ഷെ കുറവാകാം, താങ്കളുടെ മാനസിക വിചാരങ്ങള്‍ കുറെ കൂടി അതേ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരുപക്ഷെ ഇത് ലഭ്യമല്ലായിരിക്കാം. പക്ഷെ നിങ്ങള്‍ ഇത് തുടര്‍ന്നേ മതിയാകു കാരണം ചട്ടകൂടുകള്‍ക്ക് പോലും ഒരു കലാപരിധിയുണ്ട് എന്നാല്‍ എഴുത്തിനു അതില്ല!"



പ്രാര്‍ത്ഥന ഒന്ന് മാത്രം.

"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!

Sunday, March 4, 2012

കൂട്ടുകാര്‍

2012 ഫെബ്രുവരി 24


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഒത്തുകൂടല്‍. പതിവുകള്‍ക്കു വിപരീതമായി ഇത്തവണ വാസ്തു, ജ്യോതിഷം, ബിസിനസ്‌, പ്രശ്ന ചിന്തകള്‍, പഠനം, ജോലി ഇത്യാദി വിഷയങ്ങളില്‍ ആയിരുന്നു ചര്‍ച്ച. വേദങ്ങളിലും ഉപനിഷത്തുക്കളിലും മുപ്പതോളം ഭാഷകളിലും ജ്യോതിഷം, വാസ്തു, താന്ത്രിക്, പൂജ തുടങ്ങിയവയില്‍ അഗാധ പാണ്ടിത്യമുള്ള
Dr . Lakshmidasan (http://brahmajyothisha.com/) സാറിന്റെ വസതിയായിരുന്നു സുഹൃത്ത് സംഗമ വേദി.  രണ്ടു മണിക്കൂറോളം നീണ്ട ആ സുഹൃത്ത് സമാഗമ
സംഭാഷണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഊഷ്മളമായ ആ സൌഹൃദത്തിന്റെ
ആഴത്തില്‍ അതിശയിച്ചു,  ആ കൂട്ടുക്കെട്ടിന്റെ സകലവിധ വികാരവിചാരങ്ങളെയും ആവാഹിച്ചു,
എന്റെ സഹപാഠിയും സുഹൃത്തും സര്‍വോപരി ആത്മീയ ഗുരുവുമായ
സര്‍വശ്രി. ഡോ. ലക്ഷ്മിദാസന്‍ സര്‍ കുറിച്ച വരികള്‍ ആണ് ഇവിടെ രേഖപ്പെടുത്തുന്നത്.   


കൂട്ടുകാര്‍

കൂട്ടായ കൂട്ടല്ല; കൂട്ടിന്റെ കൂട്ടല്ല
വീട്ടില്‍ കുടുങ്ങും തവളതന്‍ മട്ടല്ല
കട്ടായമപ്പുറമോതിയാല്‍ പെട്ടു പോം-
മട്ടില്‍ തുടങ്ങുന്ന നല്കൂട്ടുകെട്ടതാം.
 
വിദ്യക്ക് കൂട്ടല്ല; സദ്യക്ക് കൂട്ടാണ്
നിത്യ നിദാനങ്ങള്‍ നാഴിക നീളവേ
സ്വപ്ന ബോധങ്ങളും സന്തപിക്കാതൊരു
ഭാഗ്നാശ തീണ്ടാത്ത നല്ക്കൂട്ടുകെട്ടുകാര്‍

ആസവം മോന്തുവാന്‍ നല്സുഖം പ്രാപിച്ചു
വാസഗൃഹങ്ങളില്‍ വിട്ടന്തിമോന്തുവാന്‍
കൂസാത കൂട്ടിന്റെയെല്ലുറപ്പിന്‍ പേരു
സല്‍സാഹിതീയ വഴിക്കൊന്നു ചൊല്ലിടാം.
 
മാനസവീണയില്‍ തന്ത്രിമീട്ടും വഴി
കാനന കീചകരാഗം മുഴക്കിടാം
വാനബലത്തില്‍ കുതിക്കുമിളം തണ്ടു
മേനവര്‍ക്കില്ല കുറിക്കൊല്ക ശീലവും

തല്ലിനുമെല്ലിനുമൊപ്പം മരുവിടും
ഊണിനും നിദ്രക്കുമേക പദേഭുവി
നല്‍കുന്ന തെറ്റിലും കുറ്റങ്ങള്‍ പാതയില്‍
വെല്കും മനസ്സിന്‍ പ്രവാചകരിപ്പേരാം

സത്യം വഴി വിരചിക്കും സമൂഹമേ
നിത്യം ഉണര്‍ത്തുക കര്‍തൃത്വമേകി നീ
എത്താത മേഖലയെത്തിക്ക മാനുഷ
സത്തയെ മുന്‍പേതിലും മോടി കൂടിയായി

കൂട്ടുകാര്‍ കാടുകാട്ടിക്കഴിചോര്കളും
വീട്ടുകാരകവേ സ്വല്‍പ്പം മറക്കണം
വിട്ടില്ല പട്ടങ്ങള്‍ ചട്ടമുറകളും
വീട്ടണം മാനുഷ ഭാവിയെ പുല്‍കുവാന്‍.

Monday, February 13, 2012

നഷ്ടപെടാം..പക്ഷെ പ്രണയിക്കാതെയിരിക്കരുത്!

"നിന്റെ മൌനം എനിക്കെന്തു ദുഖമാണെന്നോ...?


എന്നും സന്തോഷത്തിന്റെ മന്ദഹാസവുമായി നിന്നെ കാണുവാനാണെനിക്കിഷ്ടം..

ആ മൌനത്തില്‍ നിഴലിക്കുന്ന നൊമ്പരങ്ങള്‍ പങ്കിടാന്‍ ഞാനെന്നും കൂട്ടിനുണ്ടാകും..."

സെന്റ്‌ പോള്‍സ് കോളേജ് കാന്റീനിലെ മരബെഞ്ചിലിരുന്നു പ്രിയ സുഹൃത്തായ അമ്ജിത്തിനു വേണ്ടി എഴുതി കൊടുത്ത പ്രണയലേഖനത്തിലെ ആ വരികള്‍ ഇന്നും വിരസ വിഷാദ സായന്തനങ്ങളില്‍ മനസ്സിനെ തുടിപ്പിക്കുന്നു.

നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വതിലേക്ക് മനുഷ്യ ജീവിയായി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രേമമാകുന്നുവെന്നു ഓഷോ പറയുന്നു. മനുഷ്യന്റെ ഭൂതകാലം മുഴുവന്‍ പ്രേമത്തിനെതിരായിരുന്നു. എന്നാല്‍ പ്രേമം എന്താണ് എന്ന് മനുഷ്യന്‍ അറിയേണ്ടതായ മഹത്തായ ഒരു ആവശ്യകതയുണ്ട്, കാരണം പ്രേമത്തിന്റെ അഭാവത്തില്‍ ആത്മാവ് പോഷണരഹിതമായിരിക്കും, പട്ടിണിയിലായിരിക്കും. ശരീരത്തിന് ഭക്ഷണം എന്താണോ, അത് തന്നെയാണ് ആത്മാവിനു പ്രേമം. പ്രേമത്തെ കൂടാതെ സജീവമായ ഒരു ആത്മാവുണ്ടാകാന്‍ സാധ്യമല്ല എന്നും ഓഷോ വ്യക്തമാക്കുന്നുണ്ട്.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു. പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞ എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ വരെ വിളിച്ചോതുന്നത്‌ " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് " എന്നാണ്.


ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്. അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....
 
Come... fall in Love!

 

Sunday, January 29, 2012

ചിതറിയ ചില കമന്റുകള്‍

ഒരു ബോറന്‍ ശനിയാഴ്ച. അതാവാം സമയത്തിന് ഇത്രയും "സമയ" മുണ്ടെന്നു എനിക്കനുഭവപ്പെട്ടത്‌. പഠിക്കുന്ന പുസ്തകം ഉറക്കഗുളികയുടെ ഫലം ചെയ്യുമെന്നതിനാല്‍ അതു തൊട്ടില്ല. ന്യൂസ്‌ പേപ്പറില്‍ ആണെങ്കില്‍ രാഷ്ട്രീയക്കാരുടെ പാമ്പും കോണിയും കളി, പതിവ് മസാല വാര്‍ത്തകള്‍ പിന്നെ ഒരു ഗുണവുമില്ലാത്ത ധാരാളം പരസ്യങ്ങളും.. ചാനലുകളില്‍ ഒരു "വികാരവും " ഉണര്‍ത്താത്ത പൈങ്കിളി പരിപാടികള്‍. അങ്ങനെയിരിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തിലെ പരിഭവങ്ങള്‍ ‌FB യിലൂടെ പങ്കു വയ്ക്കുന്ന ദമ്പതിമാരുടെ കമെന്റുകള്‍ കാണുന്നത്.


"ഭര്‍ത്താവിന്റെ ചില നിലപാടുകളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. സ്ത്രീകള്‍ക്കിവിടെ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യമില്ലേ?"

എന്തായാലും ഒരു കൌതുകത്തിന് വേണ്ടി ആ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്തു. മിനുട്ടുകള്‍ക്കുള്ളില്‍ അതിനു കിട്ടിയത് 35 ലൈക്കും അറുപതോളം കമെന്റ്ടുകളും.
എന്തോ ഒരു ചെറിയ അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാത്തലത്തില്‍ കുത്തിക്കുറിച്ചതാകാം ഇത്. അല്ലെങ്കില്‍ "വെറുതെ അല്ല ഭാര്യ" എന്ന് ലോകരെ അറിയിക്കാനുമാകാം. കോര്‍പറേറ്റ് മേഖലയില്‍, നൂറു കണക്കിനാളുകളുടെ നേതൃത്വം കയ്യാളാന്‍ വെമ്പുന്നവര്‍ "കുടുംബിനി" എന്ന റോളില്‍ ഉള്ള വെല്ലുവിളി ഏറ്റെടുക്കുവാന്‍ എന്ത് കൊണ്ടാണ് തയ്യാറാവാത്തത് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.


ചുട്ടതും ചുടാത്തതുമായ മറുപടികള്‍ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവഹിക്കുന്നു. ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധിയെക്കുറിച്ചും, കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം എന്നും, നാരികള്‍ വിശ്വ വിപത്തിന്‍ നാരയ വേരുകള്‍ എന്നും ഫെമിനിസമെന്നത് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്നും ഉദ്ഘോഷിക്കുന്ന ആശയ ഗംഭീരങ്ങളായ അഭിപ്രായങ്ങള്‍. കൂട്ടുകാര്‍ പരസ്പരം ചെളിവാരി എറിയുന്നു. ആശയ/ അഭിപ്രായ സംഘട്ടനങ്ങള്‍. പുരുഷാധിപത്യവും ഫെമിനിസവും ഒന്നിന് പിറകെ ഒന്നായി പോരാടുന്നു. ദമ്പതികള്‍ വേര്‍ പിരിയണമെന്നു ഒരു കൂട്ടര്‍. വേര്‍പാട് വേദനാജനകം അല്ലെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയണമെന്നും അവര്‍ ആക്രോശിക്കുന്നു. ആകെ സംഘര്‍ഷഭരിതമായ അന്തരീക്ഷം.


ഒടുവില്‍ ഇതെല്ലാം വായിച്ചു വികാരാധീനനായി ഭര്‍ത്താവ് പ്രതികരിച്ചു:
"നിന്നെയാണോ ഞാന്‍ സ്നേഹിച്ചിരുന്നത്? നിന്റെ വാക്കുകള്‍ കേള്‍ക്കാനാണോ ഞാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്‌? അലറി വിളിക്കുന്ന തിരമാലകളില്‍ ഞാന്‍ മീട്ടിയ സ്വരം എന്തേ നീ തിരിച്ചറിഞ്ഞില്ല ? കിളികൂജനങ്ങളില്‍ ഞാന്‍ മീട്ടിയ രാഗം എന്തേ നീ കേട്ടില്ല?"

ആ ഡയലോഗിനും കിട്ടി പത്തു മുപ്പത്തിയഞ്ചു "ലൈക്കു"കള്‍.


കുടുംബത്തിന്റെ അതിര്‍വരംബിനുള്ളില്‍ തീര്‍ക്കേണ്ട പിണക്കങ്ങള്‍ക്ക്‌ സോഷ്യല്‍ മീഡിയയിലൂടെ ഉത്തരം തേടുകയും കല്യാണത്തിന്റെ മനസ്സമ്മതം പോലും "ലൈക്‌" ബട്ടന്‍ അമര്‍ത്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഒരു ജനത ആത്മാവിഷ്ക്കാരത്തിന്റെ മാധ്യമമായി മാറ്റുകയാണ്.

ഒട്ടേറെ "ലൈക്കും" അതിലേറെ പ്രോത്സാഹന വചനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഏറ്റവും ഒടുവില്‍ ഞാനും ഒരു കമന്റ്‌ ഇട്ടു:

"ജീവിതം FB നക്കി എന്നു പറയാന്‍ ഇടവരുത്തരുത് !"