Saturday, April 24, 2010

വിശദീകരിക്കാനാവാത്ത എന്തോ ഒന്ന്

6304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്‌.
കോട്ടയം കഴിഞ്ഞതോടെ വിജനമായ ആ ട്രെയിനിന്റെ ഏഴാമത്തെ ബോഗിയില്‍ ഇരുന്നു ഞാന്‍ ഏകാന്തതയുടെ തടവറയില്‍ അകപ്പെടുമ്പോള്‍ മൊബൈലില്‍ നിന്നും ഉയരുന്ന
സംഗീത ധാര , ഗന്ധര്‍വ ഗായകന്റെ "വാടാമലരുകള്‍ ..."
"പാടാത്ത വീണയും പാടും ..
പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍ ..
പാടാത്ത മാനസ വീണയും പാടും ...
ചിന്തകളില്‍ രാഗ ചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളെ ...
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ നമ്മള്‍ ഒന്നാകുമീ ബന്ധനത്താല്‍...
അകലുകില്ല , ഇനിയും ഹൃദയങ്ങള്‍ അകലുകില്ല ......"

ഇരുട്ടിനെ കീറി മുറിച്ചു , ഒരേ താളത്തില്‍ ശബ്ദം പുറപ്പെടുവിച്ചു എറണാകുളം ലക് ഷ്യമാക്കി വഞ്ചിനാട് കുതിക്കുമ്പോള്‍ , ആ ഗാനത്തില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് ." കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതായ അപ്പോഴത്തെ പ്രണയ വിചാരങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ "വിശദീകരിക്കാനാവാത്ത എന്തോ ഒന്ന് ".

പ്രണയത്തിന്റെ പിറവി ചിന്തകളുടെ മണല്‍ കൂനകളില്‍ നിന്ന് ആണെന്നും പ്രണയം സന്ദ്രമാകുന്നത് മൌനത്തിന്റെ നിമിഷങ്ങളില്‍ ആണെന്നും തിരിച്ചറിയുവാന്‍ ഞാന്‍ ഒരുപാട് വൈകി .
അനുഭവിച്ചറിഞ്ഞ ഓരോ പ്രണയങ്ങളും പുതിയ നിര്‍വ്വചനങ്ങള്‍ ആണ് എനിക്ക് പകര്‍ന്നു നല്‍കിയത് .

അപ്പോഴാണ്‌ അത് ശ്രദ്ധയില്‍ പെട്ടത്.
സീറ്റിനു മുകളിലായി ആരോ പേന കൊണ്ട് എഴുതിയ വാക്കുകള്‍ "നഷ്ട്ടപെടാം, പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് ". ഈ വാക്കുകളുടെ പ്രചോദനത്തില്‍ എന്റെ ഹൃദയം പ്രണയം തേടിയുള്ള യാത്രകളിലേക്ക് കുതിച്ചു തുടങ്ങിയിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു.
പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞത് എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ ആണ് ...
മഞ്ഞു കട്ടകള്‍ വീണലിഞ്ഞ വിസ്കിയുടെ ലഹരിയിലേരി വായിച്ചു തീര്‍ത്ത അപസര്‍പക കഥകള്‍ മുതല്‍ ചിത്രകഥകള്‍ വരെയുള്ള കിത്താബുകളില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിന്റെ നവരസങ്ങള്‍ ....
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണം ആന്നെന്നു പറഞ്ഞു തരുവാന്‍ ക്ലാസ്സുകള്‍ കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി ...
batch mate - ആയി പഠിച്ചിട്ടും , ഒരു വാക്ക് പോലും മിണ്ടാതെ , കണ്ട ഭാവം നടിക്കാതെ രണ്ടു കൊല്ലം തള്ളി നീക്കുകയും ഒടുവില്‍ " നീ എന്റെതാണ് " എന്ന ഉള്‍വിളിയില് ‍ഓട്ടോഗ്രാഫില്‍ ഒന്നും എഴുതാതെ മടക്കി തരികയും പിന്നീട് ജീവിതസഖി ആവുകയും ചെയ്ത അഞ്ജലി ...
പ്രേമഭാഷണങ്ങളിലൂടെ പ്രണയത്തിന്റെ പുത്തന്‍ ശബ്ദ വിസ്മയങ്ങള്‍ പകര്‍ന്നു തന്ന സ്നേഹിത...
അനുരാഗത്തിന്റെ പരമാനന്ദത്തില്‍ സൌന്ദര്യധാമങ്ങള്‍ ഒഴുക്കിയ വിയര്‍പ്പില്‍ നിന്നും ഞാന്‍ അറിഞ്ഞ പ്രണയത്തിനെ ഗന്ധം ...
പ്രണയം, ജീവിതമാണ് എന്ന് പറഞ്ഞ ഓഷോ മുതല്‍ നിലാവെളിച്ചമാണ് എന്ന് പറഞ്ഞ ബഷീര്‍ വരെ ഉള്ളവരുടെ പ്രണയ ഭാവനകള്‍...
ഒടുവില്‍ ,
കാലമേറെ കടന്നു പോയിട്ടും , രണ്ടു കുട്ടികളുടെ അമ്മ ആയിട്ടും "ഒന്നിനും അല്ലാതെ എന്തിനോ " എന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്ന കലാലയ കൂട്ടുകാരി, എന്റെ വാവ..
ഒരു പതിറ്റാണ്ട് മുന്‍പ് , അവളുടെ ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഞാന്‍ എഴുതിയത് "ഒരു മാത്രയെങ്കിലും ഓര്‍ക്കുമോ നീ എന്നെ , സ്നേഹിച്ചിരുന്നോരാളായി മാത്രം" എന്ന് ആന്നെന്നു അവള്‍ ഈയിടെ പറയുകയുണ്ടായി. എന്നാല്‍ ജീവിതത്തിന്റെ ഒരു മാത്ര മാത്രമല്ല , ജീവിതം തന്നെ സമര്‍പ്പിച്ചു സ്നേഹിക്കുന്ന ആ "മന:പൊരുത്തതെ" ഞാന്‍ എന്താണ് വിളിക്കേണ്ടത് ?
ചിതലരിക്കാത്ത ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ ആ "മനസ്സിന്" ഞാന്‍ എന്താണ് തിരിച്ചു നല്‍കേണ്ടത് ?

മൊബൈലില്‍ നിന്നും "വാടാമലരുകള്‍" ഒഴുകി കൊണ്ടിരിക്കുന്നു ...
ഹൃദയത്തിനുള്ളില്‍ പ്രണയത്തിന്റെ വെളിപാടുകളും ...

യാത്രയുടെ അന്ത്യത്തില്‍ , ചായം തേക്കാത്ത നിറം മങ്ങിയ വഞ്ചിനാട് എക്സ്പ്രസ്സ്‌ - ഇന്റെ ചവിട്ടു പടിയില്‍ ഇരുന്നു ഇരുട്ടിന്റെ ആത്മാവിലേക്ക് നോക്കി ഞാന്‍ ചിന്തിച്ചു.
പ്രണയമെന്നത് വികാരമോ ആകര്‍ഷണമോ അനുഭൂതിയോ ചാപല്യമോ മാനസിക അവസ്ഥയോ ?
എന്നാല്‍ അത് "വിശദീകരിക്കാന്‍ ആവാത്ത എന്തോ ഒന്ന്" ആന്നെന്നു ഞാന്‍ തിരിച്ചറിയുമ്പോള്‍ ദൂരെ "എറണാകുളം ജങ്ക്ഷന്‍" എന്ന ബോര്‍ഡ് തെളിയുന്നു ..
ആദ്യ പ്രണയം തൊട്ടുള്ളവരുടെ മുഖങ്ങള്‍ എന്റെ മനസ്സിലും .....


പിന്കുറിപ്പ് :
സ്ഥാപിത താല്പര്യങ്ങള്‍ക്ക് അനുസരിച്ചും മുന്‍ നിശ്ചയിച്ച അജണ്ട പ്രകാരവും പോളിഷ് ചെയ്ത ഭാഷണങ്ങളും പെരുമാറ്റ രീതികളും മാത്രമുള്ള "മൊബൈല്‍ ഫോണ്‍ കാലത്തെ പ്രണയം" നമുക്ക് അന്യമാക്കുന്നത് വര്‍ണ്ണനാതീതമായ അനുഭൂതികളും ഭാവനയാല്‍ നെയ്യുന്ന സുന്ദര സ്വപ്നങ്ങളെയുമാണ്‌. കരിവളയും കണ്മഷിയും കമ്മലുകളും മധുരോധാരമായ വാക്കുകളും നിറഞ്ഞ പ്രേമ ലേഖനങ്ങളും പ്രണയത്തിന്റെ വിസ്മൃതിയിലാണ്ട അടയാളങ്ങള്‍ ആകുന്നു.അവ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന സ്മാരക ശിലകളായി അവശേഷിക്കും.

ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്.
അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....

4 comments:

Indu Nair said...

Palappozhum ariyathe kadannu varikayum... yathra chodikathe kadannu povukayum cheyyunna pranayathinte ormakalilekku kondu pokunnnu TECHIE yude varikal... Orupaadu madhuravum, alpam nombaravum, varikal kadannu pokumbol eerananiyunna kannukalum... Nannayitundu... Iniyum ezhuthuka... Bhaavukangal!

Vinod Rajan said...

പണ്ട് എന്റെ ഒരു സുഹൃത്ത്‌ സ്വന്തം പ്രണയിനിയുടെ പിണക്കം മാറ്റാന്‍ ഓടോഗ്രഫില്‍ എഴുതിയത് ഇന്നും ഓര്‍ക്കുന്നു .
"നിന്റെ എകാന്തമാം ഓര്‍മ തന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ... ഒരിക്കല്‍ നീ എന്റെ കാല്പാടുക്കള്‍ കാണും "
"അന്നു നിന്‍ ആത്മാവ് നിന്നോട് മന്ദ്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ... രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ "

വാല്‍കഷ്ണം : - അവരുടെ വിവാഹം ഈയിടെ കഴിഞ്ഞു :)

Vinod Rajan

Malayalis said...

Vinod always write inspiring words...
let lot of marriages happen like that..

Anonymous said...

Pranayam, aaraalum nirvachikapedatha manassinte vikaram... Ororutharum avarudethaya bhavanayil ororo artham neithedukkunnu...sheriyenno thettenno verthirichariyanavatha madhuramaya oru anubhuthi...
Pakshe kalathine vegamarnna ozhukkil pettu aa pranayam nammukku nashtapedukayano??? Hridayathemarannu puthiya thalamura budhi kondu pranayathe thiranjedukukayaano??? Anganeyenkil aa pranayangal nilanilkkumo??? Utharamillathe orupadu chodyangal bakki... Varthamana kalathe thirichariyathe bhoothakala ormakalilum bhavikala chindakalilum pettu uzharunna manushiya manassinu ennenum thangayi, thanalayi koodenilkunathu onnu mathram, manassil aarodenkilum kaathu sookshikunna yadartha "PRANAYAM"!!!
Aa pranyakalathekku enne kondupoya Techieyude varikalkku Orayiram Nanni!!!!!!