Thursday, May 10, 2012

ജ്യോതി ടാക്കീസും ഉണ്ട ഉണ്ട ഏഴും!

ചെറിയൊരു ഫ്ലാഷ് ബാക്ക്.
സംഭവം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് അല്ല , ഒരു ഈസ്റ്റ്മാന്‍ കളര്‍ എന്ന് വേണമെങ്കില്‍ പറയാം.

കര്‍ട്ടന്‍ ഉയര്‍ന്നു. കളി തുടങ്ങി.  നിലയ്ക്കാത്ത കരഘോഷത്തിന്റെ അകമ്പടിയോടെ നായകന്‍റെ intoduction സീന്‍. "നാന്‍ ജെയിംസ്‌... ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്".  DTS സും ഡോള്‍ബിയും ഒന്നും ഇല്ലാത്ത കാലഘട്ടത്തില്‍, തിയറ്ററില്‍ അവിടെയും ഇവിടെയും ഒക്കെ തൂക്കിയിട്ടിരിക്കുന്ന സ്പീക്കറുകളില്‍ നിന്നും ഉയരുന്ന നെഞ്ചു കലക്കുന്ന വെടിക്കെട്ട്‌ ശബ്ദത്തില്‍ നായകന്‍ ജെയിംസ്‌ ബോണ്ട്‌ വെടി വയ്ക്കുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം എലികള്‍ സീറ്റിനടിയിലൂടെ ഓടി നടന്നു. തമിഴന്മാരായ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചു സകല ദൈവങ്ങളെയും വിളിച്ചു സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു. എന്നാല്‍ തമിഴില്‍ ഡബ്ബ് ചെയ്ത പടമായത് കൊണ്ട് ഭയാനക രംഗങ്ങളില്‍ പോലും മലയാളികള്‍ ആര്‍ത്തു ചിരിച്ചു.. കൂകി വിളിച്ചു..നൃത്തം വയ്ച്ചു...  


90 - കള്‍ പെരുമ്പാവൂരിനു കുടിയേറ്റത്തിന്റെ വര്‍ഷങ്ങള്‍ ആയിരുന്നു. ജീവിത മാര്‍ഗം തേടി ഒട്ടേറെ തമിഴര്‍ ആ പട്ടണത്തിലേക്ക് ചേക്കേറി. വന്നവരെ മുഴുവനും പെരുമ്പാവൂര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. നാട്ടിലെ തൊഴിലാളികള്‍ എല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയായപ്പോള്‍ കൂലിപ്പണിക്കും കെട്ടിട നിര്‍മാണ മേഖലയിലും കൃഷിപ്പണിക്കുമെല്ലാം  തമിഴര്‍ ആധിപത്യം പുലര്‍ത്തി. വാരാന്ത്യങ്ങളില്‍ അവര്‍ക്ക് ആകെയുള്ള വിനോദം സിനിമയും കള്ളു ഷാപ്പുകളും മാത്രമായിരുന്നു. പെരുമ്പാവൂരിലെ കുടിയേറ്റ ജനതയുടെ സിനിമാസ്വാദന സ്വപ്നം യാഥാര്‍ത്യമാക്കിയ സിനിമ കൊട്ടകകള്‍ ആയിരുന്നു പുഷ്പയും ജ്യോതിയും ലക്കിയുമെല്ലാം..ഇതില്‍ ലക്കി തിയറ്റര്‍ സമ്മാനിച്ച മദാലസ രാത്രികള്‍ക്ക് കൈയ്യും കണക്കും ഇല്ലായിരുന്നു. അതിനാല്‍ ഒട്ടേറെ പേര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിദ്രാവിഹീനരായി, സുരഭില യാമങ്ങളെയും കിന്നാരത്തുമ്പികളെയും  സ്വപ്നം കണ്ടു , അസ്വസ്ഥ മനസ്സുമായി കിടന്നു!

കാലം മാറി. ഒപ്പം പെരുമ്പാവൂര്‍ പട്ടണവും.പ്ലൈവുഡ് വ്യവസായം പച്ച പിടിച്ചതോടെ കേരളത്തിലെ തടി വ്യവസായത്തിന്റെ കേന്ദ്രമായി മാറി പെരുമ്പാവൂര്‍. തമിഴരേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ബംഗാളികളും ബീഹാറികളും ആയി. "അണ്ണന്‍" എന്നത് "ഭായ്" വിളികള്‍ ആയി മാറി. പുഷ്പ്പയ്ക്കും ലക്കിക്കുമൊപ്പം ഒന്നിലധികം മള്‍ടിപ്ലെക്സ് തിയറ്ററുകളും പട്ടണത്തില്‍ സജീവമായി. മൊഴിമാറ്റ തമിഴ് ചിത്രങ്ങള്‍ക്ക് പകരം തട്ടുപൊളിപ്പന്‍ മസാല ബംഗാളി ചിത്രങ്ങള്‍ ആണ് ഹൌസ്ഫുള്‍ ഷോകള്‍ കളിക്കുന്നത്. ബംഗാളി സ്പെഷ്യല്‍ വിഭവങ്ങള്‍ ആണ് തട്ടുകടകളില്‍ പോലും രുചി പകരുന്നത്. ഹിന്ദി പാട്ടുകള്‍ മാത്രമാണ് കടകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും ഉയരുന്നത്. റോഡിലും ബാറിലും തിയറ്ററുകളിലും എന്ന് വേണ്ട ബസ്സില്‍ വരെ നിറയെ ബീഹാറികളും ബംഗാളികളും. ബസ്സിന്റെ ബോര്‍ഡ്‌ വരെ ഹിന്ദിയില്‍ ആണെത്രേ!           

പുഷ്പയും  ജ്യോതിയും എല്ലാം DTS -സും ഡോള്‍ബിയുമൊക്കെയായി കാണികളെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇനി വരുന്ന തമിഴ് വംശജനായ ബോണ്ട്‌ ചിത്രങ്ങളും പെരുമ്പാവൂരിനെ പ്രകമ്പനം കൊള്ളിക്കും. നിറഞ്ഞ സദസ്സില്‍ ആര്‍പ്പു വിളികളും കൂകലുമായി കാണികള്‍ നായകനെ വരവേല്‍ക്കും. കരഘോഷത്തെ ഭേദിച്ചു കൊണ്ട് സ്ക്രീനില്‍ നിന്നും ആ അതിഗംഭീര ശബ്ദം ഉയരും "നാന്‍ ജെയിംസ്‌...ജെയിംസ്‌ ബാണ്ട്. ഉണ്ട ഉണ്ട ഏഴ്!! "      
 
     

2 comments:

vini said...

hallo.... i had a good laugh reading this.... i liked that unda unda 7 and that rats running around part... very nicely written .. specially the change of scene to bihari and bengali migrants... will write something in roman malayalam... ottakku irunnu potti potti chirichu...!!! unda unda ezhu... hahahhaha.. rofl:)

Nikkie Thomas said...

Nicesly crafted one Sudhishetta.