Thursday, May 3, 2012

28-56 l FRIENDS l PERUMBAVOOR

പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.
നിറഞ്ഞ പത്തായങ്ങളെക്കാള്‍ സാധ്യത ഉള്ളവയാണ്, വിലയേറിയവയാണ് വിശിഷ്ട ചിന്തകളും സജീവ സ്വപ്നങ്ങളും കൊണ്ട് സമ്പന്നമായ മനുഷ്യ ഹൃദയങ്ങള്‍ എന്ന്. അത്തരമൊരു ഹൃദയങ്ങളുടെ കൂട്ടായ്മയുടെ കഥയാണ്‌ ഇവിടെ പങ്കു വയ്ക്കുന്നത്.

ആരാധ്യനായ ലോക്കല്‍ ജ്യോത്സ്യന്‍, ഭൂതം ഭാവി വര്‍ത്തമാനം "കഞ്ചാവ് സ്വാമി" മുതല്‍ അബ്കാരി സെബാസ്റ്റ്യന്‍ ചേട്ടന്‍ വരെയുള്ള "perumbavoor  buddies " ഒത്തു കൂടിയത് വിവാഹം, വീട് മാറ്റം, ആദ്യ കുര്‍ബാന കൈക്കൊള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ എല്ലാം ഒരുമിച്ചു ആഘോഷിച്ചു തീര്‍ക്കുവാന്‍ വേണ്ടിയായിരുന്നു. അപൂര്‍വമായ ആ സുഹൃത്ത് സംഗമം ആനന്ദകരമാക്കാന്‍ ചുവന്ന ലേബല്‍ ഉള്ള "വീര ഭദ്രന്‍" വന്നണഞ്ഞു. സവാള ഗിരിഗിരിയും പച്ച മുളക് ചതച്ചതും വറുത്ത കപ്പലണ്ടിയും കൂട്ടിയിളക്കി കിടിലനൊരു തൊടുകറിയും അകമ്പടി സേവിച്ചു. തക്കാളി ജ്യൂസില്‍ വീര ഭദ്രന്‍ അലിഞ്ഞതോടെ പതിവ് കുമ്പസാര ചടങ്ങുകള്‍ ആരംഭിച്ചു. സുഹൃത്ത് ബന്ധത്തെ കൃത്യമായ ദൂരത്തില്‍ മാറ്റി നിര്‍ത്തി ബിസിനസ്സിലെ, ജോലിയിലെ കുറവുകളും ബലഹീനതയും ശക്തിയും എല്ലാം ആധികാരികമായി വിലയിരുത്തി ചര്‍ച്ച കൊഴുക്കുമ്പോഴാണ്‌  22 Female  ഇടയില്‍ കയറിയത്.
അതോടെ, മദാലസയായ ഒരു നായികയും ഒരു പാല്‍ക്കാരന്‍ പയ്യനും കാട്ടുചോലയും റബ്ബര്‍ തോട്ടവും ഒരു പഴയ കെട്ടിടവും ഒപ്പിച്ചു, ഒരു ശരാശരി മലയാളിയുടെ ആസ്വാദന ശീലത്തെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്ന ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്ന വിഷയത്തില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടു.


എന്നാല്‍ വീരഭദ്രന്റെ വീര്യമനുസരിച്ചു ആശയങ്ങളില്‍ വഴിത്തിരിവുണ്ടായി. കൊച്ചമ്മിണിയുടെ ഭൂമി ശാസ്ത്രവും ജലസംരക്ഷണവും മാലിന്യ സംസ്കരണവും നാട്ടിലെ കിടാങ്ങളുടെ ഒളിച്ചോട്ടവും ചുറ്റി കളികളും കടന്നു ഉത്സവം വരെയെത്തി കാര്യങ്ങള്‍. ഒരു നിമിഷത്തിന്റെ വാശിയില്‍ ഒരു പാണ്ടി ലോറി തണ്ണിമത്തന്‍ മുഴുവന്‍ വാങ്ങി പൂരത്തിന് അണിനിരന്ന ആനകള്‍ക്ക് കൊടുത്തു, കാഴ്ചക്കാരെ ത്രസിപ്പിച്ച കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീണ്ടും അരങ്ങേറി. കണ്ടമ്പുള്ളിയും പാമ്പാടിയും പദ്മനാഭനുമെല്ലാം അണിനിരന്ന പൂര സ്മൃതികള്‍ പെയ്തിറങ്ങി...ഒപ്പം മാനത്ത് വര്‍ണങ്ങള്‍ വിതറിയ അമിട്ടുകളും ഈഗിളിലെ സോമരസ സന്ധ്യകളും  പൂരപ്പാട്ടുകളും...       

ഘടികാര സൂചികള്‍ പല തവണ വട്ടം ചുറ്റി. ഭൂമിയെ തണുപ്പിച്ചുക്കൊണ്ടു "മേടപ്പാതി" മഴ ചിന്നം പിന്നം പെയ്തു. ബാബുക്കയുടെ നളപാചകത്താല്‍ തീന്‍ മേശയില്‍ നിരന്ന രുചിയൂറും വിഭവങ്ങള്‍ ആസ്വദിച്ച ശേഷം, പ്രകൃതിയുടെ നാട്ടു സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്ന് നേരം പുലരുവോളം സംസാരം തുടര്‍ന്നു.. ഒപ്പം റമ്മിയും അമ്പത്താറും പന്നിമലര്‍ത്തും.. കൂടെ എരിവും പുളിയും നിറഞ്ഞ കൊച്ചു വര്‍ത്തമാനങ്ങളും..
    
  ആ "ചന്ദ്രോത്സവ രാവ്" വീണ്ടുമൊരു സുഹൃത്ത് സമാഗമത്തിന് സാക്ഷ്യം വഹിച്ചു.. ഊഷ്മളമായ സൌഹൃദ സദസ്സിനും..!! 
         

No comments: