Monday, February 13, 2012

നഷ്ടപെടാം..പക്ഷെ പ്രണയിക്കാതെയിരിക്കരുത്!

"നിന്റെ മൌനം എനിക്കെന്തു ദുഖമാണെന്നോ...?


എന്നും സന്തോഷത്തിന്റെ മന്ദഹാസവുമായി നിന്നെ കാണുവാനാണെനിക്കിഷ്ടം..

ആ മൌനത്തില്‍ നിഴലിക്കുന്ന നൊമ്പരങ്ങള്‍ പങ്കിടാന്‍ ഞാനെന്നും കൂട്ടിനുണ്ടാകും..."

സെന്റ്‌ പോള്‍സ് കോളേജ് കാന്റീനിലെ മരബെഞ്ചിലിരുന്നു പ്രിയ സുഹൃത്തായ അമ്ജിത്തിനു വേണ്ടി എഴുതി കൊടുത്ത പ്രണയലേഖനത്തിലെ ആ വരികള്‍ ഇന്നും വിരസ വിഷാദ സായന്തനങ്ങളില്‍ മനസ്സിനെ തുടിപ്പിക്കുന്നു.

നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്ന, നിങ്ങളെ വീണ്ടും മനുഷ്യത്വതിലേക്ക് മനുഷ്യ ജീവിയായി പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു പ്രതിഭാസം പ്രേമമാകുന്നുവെന്നു ഓഷോ പറയുന്നു. മനുഷ്യന്റെ ഭൂതകാലം മുഴുവന്‍ പ്രേമത്തിനെതിരായിരുന്നു. എന്നാല്‍ പ്രേമം എന്താണ് എന്ന് മനുഷ്യന്‍ അറിയേണ്ടതായ മഹത്തായ ഒരു ആവശ്യകതയുണ്ട്, കാരണം പ്രേമത്തിന്റെ അഭാവത്തില്‍ ആത്മാവ് പോഷണരഹിതമായിരിക്കും, പട്ടിണിയിലായിരിക്കും. ശരീരത്തിന് ഭക്ഷണം എന്താണോ, അത് തന്നെയാണ് ആത്മാവിനു പ്രേമം. പ്രേമത്തെ കൂടാതെ സജീവമായ ഒരു ആത്മാവുണ്ടാകാന്‍ സാധ്യമല്ല എന്നും ഓഷോ വ്യക്തമാക്കുന്നുണ്ട്.

എന്റെ ഓര്‍മയില്‍ ആദ്യമായി നേരില്‍ കണ്ട പ്രണയ ലേഖനം , വീടിനടുത്തുള്ള വാഴകുളം സര്‍ക്കാര്‍ സ്കൂളിലെ 10 .B ക്ലാസ്സിന്റെ ചുവരില്‍ ആരാലും മായ്ക്കാന്‍ കഴിയാതെ പച്ചില ചാറു കൊണ്ടെഴുതിയ വരികള്‍ ആണ് . "മഞ്ഞുരുകും , പൂക്കള്‍ വിരിയും, നിമ്മി എന്റെതാകും എന്ന് അശേകന്‍" എന്ന ആ വാക്കുകളില്‍ പ്രതിഫലിച്ചത് ഒരു പത്താം ക്ലാസ്സുകാരന്റെ പൈങ്കിളി ഭാവനയോ പ്രായത്തിന്റെ ചാപല്യമോ അല്ലെന്നും പരിശുദ്ധ പ്രണയമാണ് എന്നും ഞാന്‍ എന്നും വിശ്വസിക്കുന്നു. പിന്നീടുള്ള പ്രണയ യാത്രകളില്‍ ഞാന്‍ അറിഞ്ഞ എത്രയോ വിഭിന്നങ്ങള്‍ ആയ പ്രണയ വികാരങ്ങള്‍ വരെ വിളിച്ചോതുന്നത്‌ " ഹൃദയങ്ങള്‍ അകലാനുള്ളതല്ല, അടുക്കാന്‍ ഉള്ളതാണ് " എന്നാണ്.


ജീവിതം ആഘോഷിക്കുകയാണെങ്കില്‍ ഇനിയുള്ള രാവുകള്‍ പ്രണയ വര്‍ണങ്ങളുടെതാണ്. അവ ശരത് കാലത്തിലെ ചന്ദ്രോത്സവ രാവുകള്‍ പോലെയും ....
 
Come... fall in Love!

 

1 comment:

MANU said...

റോസാ പുഷ്പത്തിനും രക്തത്തിനും ഒരേ നിറമുള്ളത് പോലെ പ്രണയവും വിരഹവും ഒരേ തൂവല്‍ പക്ഷികളാകുന്നു. പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ ദുഖവും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതികളും!