Thursday, December 29, 2011

ക്രിസ്മസ് രാവ്

ഇരുളിനു കനം വച്ച് തുടങ്ങുമ്പോള്‍ എവിടെയൊക്കെയോ ക്രിസ്മസ് വിളക്കുകള്‍ തെളിയാന്‍ തുടങ്ങി. വാഴക്കുളം ഗ്രാമത്തിന്റെ ഇടവഴികളില്‍ തകരപ്പാട്ടയുടെയും വിസിലുകളുടെയും ശബ്ദം കരോള്‍ ഗാനങ്ങള്‍ക്കൊപ്പം മുഴങ്ങി.

അയഞ്ഞ ചുവന്ന കുപ്പായവും ( മിക്കവാറും നാട്ടിലെ ഏതെങ്കിലും പെണ്ണുങ്ങള്‍ അലക്കി ഉണക്കാനിട്ടിരിക്കുന്ന ചുവന്ന നൈറ്റി ആയിരിക്കും അത് :-)) സാന്താക്ലോസിന്റെ മുഖം മൂടിയുമണിഞ്ഞു കൈയ്യിലൊരു കൂട്ടം വര്‍ണ ബലൂണുകളുമായി ക്രിസ്മസ് അപ്പൂപ്പന്മാര്‍... പാട്ടും കൂക്കു വിളികളും കോലാഹലങ്ങളുമായി അകമ്പടി സേവിക്കുന്ന പത്തു പതിനഞ്ചു പേര്‍...  നനുത്ത മഞ്ഞു വീണു തുടങ്ങുന്ന ഗ്രാമവീഥികളിലൂടെ കരോള്‍ സംഘം നടന്നു പോകുമ്പോള്‍ കുന്നിന്‍ ചെരുവിലെ വാഴതോപ്പിലും പച്ച പരവതാനി വിരിക്കുന്ന പാടത്തിന്റെ കരയിലും "ലഹരി" പങ്കുവയ്ക്കുന്ന നാട്ടുകാരും കൂട്ടുകാരും... ശരിക്കുമൊരു പെരുന്നാള്‍ ലഹരി തന്നെ!


രാവേറെ ചെന്നിട്ടുണ്ടാകും ആ "സുഹൃത്ത് സമാഗമങ്ങള്‍" വേര്‍പിരിയുമ്പോള്‍ ... നേര്‍ത്ത നിലാവെളിച്ചത്തില്‍, മഞ്ഞു വീണു മരവിച്ച പാടവരമ്പുകളിലൂടെയും പാതകളിലൂടെയും അടുത്ത "സ്വീകരണ സ്ഥലം" ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കുമ്പോള്‍ കൊച്ചാപ്പു ഈണത്തില്‍ ഉറക്കെ ചൊല്ലും :

"പ്രിയപ്പെട്ട നാട്ടുകാരെ..
സകല ലോകത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞങ്ങള്‍ നിങ്ങളെ അറിയിക്കട്ടെ...! ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ലോകരക്ഷകന്, ഉണ്ണിയേശു പിറന്നിരിക്കുന്നു!" ‍

ആ സമയം ഞങ്ങള്‍ ഉറക്കെ പാടും:
"ഉണ്ണി പിറന്നു പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍..."

ആകെ അറിയാവുന്ന ഈ രണ്ടു വരികള്‍ പല ഈണത്തിലും താളത്തിലും പലവട്ടം ആവര്‍ത്തിക്കും. ഞങ്ങളുടെ ശബ്ദ മാധുര്യമേറിയ ആ ഗാനശകലങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അവിടമാകെ
അലയടിക്കും. ബെത് ലഹേമിലെ പുല്‍ തൊഴുത്തില്‍ ലോകരക്ഷകന്റെ പിറവി ആഘോഷങ്ങള്‍ സമാപിച്ചാലും വാഴക്കുളത്ത് ഞങ്ങളുടെ ആഘോഷങ്ങള്‍ അവസാനിചിട്ടുണ്ടാവില്ല.

പുലരും വരെ നീളും, "ആഘോഷം" പങ്കുവയ്ക്കുന്ന ആ അപൂര്‍വ സൌഹൃദങ്ങള്‍ ... പാടി പതിഞ്ഞ കരോള്‍ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും അവിടമാകെ ഉയര്‍ന്നു കേള്‍ക്കും ...
"തിരുപ്പിറവി മുതല്‍ കുരിശു മരണം വരെ" യുള്ള നാട്ടിലെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും, എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത് വീണ്ടും പുനര്‍ജനിക്കും..
മഞ്ഞണിഞ്ഞ ആ മദാലസ രാവില്‍, മാനത്തു ചന്ദ്രന്‍ പൊന്‍പ്രഭ വിതറുമ്പോള്‍, ഈ ആരവങ്ങള്‍ക്കെല്ലാം സാക്ഷിയായി ക്രിസ്മസ് വിളക്കുകള്‍ കണ്ണു ചിമ്മാതെ കത്തി കൊണ്ടേയിരിക്കുന്നു......


No comments: