Monday, June 28, 2010

ജബുലാനിയും വുവുസലെയും ഓര്‍മ്മിപ്പിക്കുന്നത്...

"ബ്രസീലും അര്‍ജെന്റിനയും പോര്‍ച്ചുഗലും മറ്റും ചെറുതായി ഒന്ന് ചാറിയേക്കാം. എന്നാല്‍ ഞങ്ങള്‍ ഇടിച്ചു കുത്തി തിമിര്‍ത്തു പെയ്യും - വാഴക്കുളം വിന്നര്‍ വൈറ്റ് ". ഇക്കുറി എന്നെ നാട്ടിലേക്ക് വരവേറ്റത് ജങ്ക്ഷനില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡിലെ ഈ വരികളാണ്. നേരം പുലരുന്നതെയുള്ളൂ. ഫ്ലെക്സ് ബോര്‍ഡ്‌ കൂടുതല്‍ വ്യക്തതയോടെ കാന്നുന്നതിനു വേണ്ടി കാറില്‍ നിന്നും ഞാന്‍ ഇറങ്ങി. അതില്‍ അച്ചടിച്ചിരുന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തി. മെസ്സി, കക്ക തുടങ്ങി നിലവിലുള്ള താര രാജാക്കന്മാരുടെ ഫോട്ടോ ആയിരുന്നില്ല, മറിച്ചു 90 - കളില്‍ ഒരു നാടിന്റെ അഭിമാനമായിരുന്ന, ആവേശമായിരുന്ന വാഴക്കുളം വിന്നര്‍ വൈറ്റ് - ഇന്‍റെ പഴയ കാല ടീം ഫോട്ടോകളില്‍ ഒന്നായിരുന്നു അതില്‍ നിറഞ്ഞു നിന്നിരുന്നത്. അത് കണ്ടതോടെ ശരീരമാകെ ഒന്നുണര്‍ന്നു.
ആകെയൊരു ഉന്മേഷം. തിരുവനന്തപുരത്തു നിന്നും മുന്നൂറോളം കിലോമീറ്റര്‍ ഒറ്റയിരുപ്പിനു കാറോടിച്ചു വന്ന എന്റെ ക്ഷീണം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പുളിമുട്ടും കുരുത്തക്കേടും മാത്തനും കാട്ടുവും മുള്ളനും കാളയും തുടങ്ങി എല്ലാവരുമുണ്ട്‌, ഒപ്പം കളികംബക്കാരും. യുവത്വതിന്റെയും സെവന്‍സ് ഫുട്ബാളിന്റെയും കുതിപ്പിനും കിതപ്പിനുമിടയില്‍ നാമാവശേഷമായ ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ അവശേഷിപ്പുകള്‍ ആണ് ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തിയത്. അതോടെ എന്റെ ചിന്തകള്‍ രണ്ടു പതിറ്റാണ്ട് പിന്നിലേക്ക്‌ യാത്രയായി.

ഗ്രാമവീഥിയിലൂടെ രണ്ടു കോളാമ്പികള്‍ വച്ച് കെട്ടിയ അനൌന്‍സ്മെന്‍റ് വാഹനം നീങ്ങുകയാണ്. " ഇന്ന് വൈകിട്ട് നടക്കുന്ന അതിവാശിയേറിയ മത്സരത്തില്‍ പരമ്പരാഗത വൈരികളായ ബ്രദേഴ്സ് കുണ്ടുകുളവും വിന്നര്‍ വൈറ്റ് വാഴക്കുളവും ഏറ്റുമുട്ടുന്നു. കാല്‍ പന്തുകളിയുടെ മാസ്മരിക സൌന്ദര്യം ആസ്വദിക്കുവാന്‍ ഏവരെയും ഞങ്ങള്‍ ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു....."

90 - കളിലെ മധ്യ വേനലവധിക്കാലം. ഒരു ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ആവേശത്തില്‍ ആറാടിക്കുന്ന, കളിക്കാര്‍ക്ക്‌ ദൈവീക പരിവേഷവും, ക്ലബ്ബുകള്‍ക്ക് സാമ്പത്തിക അടിത്തറയും ലഭിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍. ചായക്കടയിലും ബാര്‍ബര്‍ ഷോപ്പിലും എന്നല്ല, നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം കളിയും കളിക്കാരും തന്നെ. വാതു വെപ്പുകളും സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും ലേലം വിളിയും ഒക്കെയായി തകൃതിയായി നടക്കുന്നു ഓരോ മത്സരങ്ങളും. നാടാകെ ഉത്സവ പ്രതീതിയില്‍ അമരുന്ന നാളുകള്‍. അങ്ങനെയൊരു സീസണില്‍ ആണ് വാഴക്കുളത്തിന്റെ പുല്‍മൈതാനങ്ങളിലേക്ക് ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയും ആവേശവും സ്വപ്നങ്ങളുമായി, കറുപ്പ് വരകളുള്ള വെള്ള ജേഴ്സിയും അണിഞ്ഞു വിന്നര്‍ വൈറ്റ് പോരാട്ടത്തിനിറങ്ങുന്നത്.

പത്തില്‍ പത്തു പൊരുത്തമുള്ള ദമ്പതിമാര്‍ക്ക് ഉള്ളതിനേക്കാള്‍ മാനസിക അടുപ്പവും മന: പൊരുത്തവുമുള്ള കളിക്കാര്‍. ഒരാള്‍ ഒരു നീക്കം മനസ്സില്‍ കാണുമ്പോള്‍ മറുനീക്കം മാനത്തു കാണുവാനുള്ള കഴിവ് ടീമിലെ എല്ലാ കളിക്കാര്‍ക്കും ഉണ്ടായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന കോമ്പിനേഷനുകള്‍. ഈയൊരു രസതന്ത്രത്തിന്റെ പിന്‍ബലത്തില്‍ വന്‍ബന്മാരെ അട്ടിമറിച്ചു കൊണ്ടായിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ തുടക്കം. ഒരു പ്രത്യേക ശൈലിയിലും താളത്തിലും മികച്ച പന്തടക്കവും കൊണ്ട് കളിച്ചു കയറുന്ന വിന്നര്‍ വൈറ്റ് ജന മനസ്സുകളില്‍ പ്രതിഷ്ഠ നേടിയത് വളരെ പെട്ടെന്നായിരുന്നു. തിങ്ങി നിറഞ്ഞ പുരുഷാരങ്ങളുടെയും കാതടപ്പിക്കുന്ന ആരവങ്ങളുടെയും അകമ്പടിയില്‍ അട്ടിമറി വിജയങ്ങളും വീരോചിത പരാജയങ്ങളുമായി കളിച്ചു കയറുമ്പോള്‍ കളി ആസ്വാദകരും ആരാധകരും താരങ്ങളെ സല്ക്കരിക്കുവാന്‍ മത്സരിച്ചു. അതീവ സന്തോഷത്തോടെ എല്ലാ കളിക്കാരും ആ വിരുന്നുകളില്‍ പങ്കെടുക്കുകയും സൌഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മറഡോണക്കും മറ്റു ഫുട്ബോള്‍ ദൈവങ്ങള്‍ക്കും ഇന്ന് കിട്ടുന്ന ആരാധനയേക്കാള്‍ പതിന്മടങ്ങായിരുന്നു അന്ന് വിന്നര്‍ വൈറ്റ് ഇന്‍റെ ഫുട്ബോള്‍ പ്രതിഭക്കള്‍ക്ക് കിട്ടിയിരുന്നത്. ആദ്യമൊക്കെ ചായ സല്‍ക്കാരത്തിലും മധുരപലഹാര - പായസ വിതരണത്തിലും തുടങ്ങിയ ആഹ്ലാദം പങ്കുവയ്ക്കല്‍ ഒടുവില്‍ ചെന്നെത്തിയത് മദ്യപാന മഹോല്‍സവങ്ങളില്‍ ആയിരുന്നു. ലഹരിയുടെ ഉത്സവ രാവുകളില്‍ ഉരുത്തിരിഞ്ഞ പുത്തന്‍ സമവാക്യങ്ങളും സൌഹൃദങ്ങളും പൊരുത്തക്കെടുകളിലേക്കാണ് ക്ലബ്ബിനെയും കളിക്കാരെയും കൊണ്ടെത്തിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ പലപ്പോഴും കളി മറന്നു പോവുകയും കളിക്കാരുടെ മന ക്കണക്കുകള്‍ക്ക് പിശക് പറ്റുന്നതും സ്ഥിരമായതോടെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വിന്നര്‍ വൈറ്റ് വീണു തുടങ്ങി. ഒരു നല്ല നീക്കമോ പ്രത്യാക്രമണമോ നടത്താനാവാതെ, നിരുപാധിക കീഴടങ്ങലുകള്‍ കളിക്കാരുടെ ഉത്സാഹം കെടുത്തുകയായിരുന്നു. ആരാധക വൃന്ദങ്ങളുടെയും ഫുട്ബോള്‍ പ്രേമികളുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ , ഒരു കളി പോലും ജയിക്കാന്‍ ആവാതെ തകര്‍ന്നടിയുവാന്‍ ആയിരുന്നു വിന്നര്‍ വൈറ്റ് ഇന്‍റെ വിധി.ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ലബ്ബിനെ തങ്ങളുടെ കായിക സംഘടനയാക്കാന്‍ നടത്തിയ ചില ഗൂഡ ശ്രമങ്ങളും അവര്‍ ചെലുത്തിയ സ്വാധീനവും ക്ലബ്ബിന്റെ തകര്‍ച്ചയിലേക്കുള്ള യാത്രക്ക് ആക്കം കൂട്ടി. ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കുവാന്‍ നാട്ടുകാര്‍ നടത്തിയ ചില പരിശ്രമങ്ങള്‍ കൂടി പാളിയതോടെ ഉയര്‍തെഴുന്നെല്പ്പിന്റെ എല്ലാ സാധ്യതകളും മങ്ങി.

അങ്ങനെ ഒരു പതിറ്റാണ്ട് മാത്രം ജീവിച്ചു, കുറെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് വിന്നര്‍ വൈറ്റ് അകാല മരണം പുല്‍കി. പിന്നീടു പെയ്ത മഴയില്‍ വാഴക്കുളം കരയില്‍ ഒട്ടേറെ ക്ലബ്ബുകള്‍ മുളച്ചുവെങ്കിലും തൊട്ടടുത്ത വേനലില്‍ കരിഞ്ഞു ഉണങ്ങുവാനായിരുന്നു അവയുടെ വിധി. 2000 - ത്തിന്‍റെ തുടക്കത്തില്‍ നാമാവശേഷമായ വിന്നര്‍ വൈറ്റ് ആരാധക മനസ്സില്‍ ഇന്നും ആവേശം ഉയര്‍ത്തുന്നു എന്നതിന്‍റെ തെളിവാണ് ആ ഫ്ലെക്സ് ബോര്‍ഡ്‌. കൊഴിഞ്ഞു പോയ ആ പ്രതാപ കാലത്തെ തിരികെ കൊണ്ടു വരുവാനുള്ള ഗ്രാമത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കൂട്ടായ ശ്രമമാണ് ആ ബോര്‍ഡ്‌ വിളിച്ചോതുന്നത്‌.

ഓര്‍മ്മകള്‍ക്ക് മരണമില്ല, അവ ജീവിക്കുക തന്നെ ചെയ്യും, ആരാധക ഹൃദയങ്ങളിലൂടെ.....

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. ലോകകപ്പ്‌ ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ കിക്ക് ഓഫിനു ഞാന്‍ കാതോര്‍ത്തിരിക്കുന്നു. TV യില്‍ നിന്നും കാണികളുടെ ആരവങ്ങളും വുവുസലയുടെ ശബ്ദങ്ങളും ഉയര്‍ന്നു കേള്‍ക്കാം. ലോകം മുഴുവന്‍ ജബുലാനി എന്ന "വൃത്താകൃതിയില്‍ ഉള്ള ദൈവത്തിലേക്ക്" ചുരുങ്ങുമ്പോള്‍ വളരെ നേര്‍ത്ത ഒരു ശബ്ദം എന്‍റെ കാതുകളില്‍ അലയടിക്കുന്നു...

"ഇന്ന് നടക്കുന്ന തീ പാറുന്ന പോരാട്ടത്തില്‍ കാല്‍ പന്തുകളിയുടെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്നു...
എല്ലാ നല്ലവരായ ഫുട്ബോള്‍ പ്രേമികളെയും ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.... ക്ഷണിക്കുന്നു..."

കഴക്കൂട്ടത്തെ ഫ്ലാറ്റില്‍ ഏകനായിരുന്നു ഫുട്ബോള്‍ കളി കാണുമ്പോള്‍ എന്‍റെ മനസ്സ് വാഴക്കുളത്തെ പുല്‍മൈതാനങ്ങളിലേക്ക് യാത്ര തുടങ്ങിയിരുന്നു.
പന്തിനു പിറകെ പായുവാന്‍....
കളിയിരംബങ്ങളില്‍ അലിഞ്ഞു ചേരുവാന്‍....

No comments: